റെയില്‍വേയുള്ളപ്പോള്‍ എന്തിന് തീവ്രവാദികള്‍..? മോദി സര്‍ക്കാരിന് കുറിക്കു കൊള്ളുന്ന വിമര്‍ശനങ്ങള്‍..
മുംബൈ: മുംബൈ എൻഫിൻസ്റ്റൺ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ അപകടത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചു മതിയാകാതെ സഖ്യകക്ഷിയായ ശിവസേന. ശിവസേനക്കു പുറമേ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി മഹാരാഷ്ട്ര നവനിർമ്മാൺ സേനാ(എംഎൻഎസ്) തലവൻ രാജ് താക്കറെയും രംഗത്തെത്തി.
റെയിൽവേ മന്ത്രാലയം ഉള്ളപ്പോൾ ആളുകളെ കൊല്ലാൻ തീവ്രവാദികൾ എന്തിനാണെന്നാണ് രാജ് താക്കറെയുടെ പരിഹാസം. ഇന്ത്യൻ റെയിൽവേ ഉള്ളപ്പോൾ പാകിസ്താനെപ്പോലെയുള്ള ശത്രുരാജ്യങ്ങളുടെയോ തീവ്രവാദികളുടെയോ ആവശ്യമില്ലെന്നും താക്കറെ പരിഹസിച്ചു. മഴ കാരണമാണ് അപകടം ഉണ്ടായതെന്നാണ് റെയിൽവേ മന്ത്രാലയം പ്രതികരിച്ചത്. എന്നാൽ മുംബൈയിൽ ഇതാദ്യമായല്ല മഴ പെയ്യുന്നതെന്നും റെയിൽവേ മന്ത്രാലയം രാജ് താക്കറെ പറഞ്ഞു.
മുംബൈയിൽ നടന്നത് കേന്ദ്രസർക്കാർ നടത്തിയ കൂട്ടക്കൊലയാണെന്നാണ് ശിവസേനയുടെ ആരോപണം. പൊതുജനങ്ങളെ കേന്ദ്രസർക്കാർ കൂട്ടക്കൊല ചെയ്തെന്ന് ശിവസേന ആരോപിക്കുന്നു. ജപ്പാനുമായി ചേർന്ന് നടപ്പിലാക്കാൻ പോകുന്ന ബുള്ളറ്റ് തീവണ്ടി പദ്ധതിയെയും ശിവസേന വിമർശിച്ചു.
ആദ്യം റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, അതു കഴിഞ്ഞു മതി ബുള്ളറ്റ് തീവണ്ടികൾ കൊണ്ടുവരുന്നതെന്നും ശിവസേന കുറ്റപ്പെടുത്തുന്നു. കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വെക്കണമെന്നും ശിവ്സേന ആവശ്യപ്പെട്ടു.