ശ്രീനാരായണ ഗുരുവിന്റെ ജന്മത്തോടെ കേരളം പുണ്യഭൂമിയായി മാറി: നരേന്ദ്ര മോദി
ദില്ലി: ഗുരുവിന്റെ ജന്മത്തോടെ കേരളം പുണ്യഭൂമിയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരു.ശിവഗിരി തീർത്ഥാടനത്തിന്റെ നവതിയുടെയും ബ്രഹ്മവിദ്യാലയത്തിന്റെ സുവർണ ജൂബിലിയുടെയും സംയുക്ത ആഘോഷങ്ങളുടേയും ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതത്തെ കാലോചിതമായി പരിഷ്കരിച്ച വ്യക്തിയാണ് ഗുരു. വിദ്യാഭ്യാസത്തെയും ശാസ്ത്രത്തെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. മതത്തെയും വിശ്വാസത്തെയും പ്രകീർത്തിക്കുന്നതിൽ പിന്നോട്ട് പോയില്ല. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദർശനത്തിലൂടെ ഗുരു ആത്മനിർഭർ ഭാരതത്തിന് വഴികാട്ടി. അദ്ദേഹം സമൂഹത്തിലെ ഉച്ഛനീചത്വത്തിനെതിരെ പോരാടി. ഇന്ത്യൻ സംസ്‌കാരത്തെയും മൂല്യങ്ങളെയും സമ്പന്നമാക്കിയ അദ്ദേഹം മറ്റുള്ളവരുടെ വികാരം മനസിലാക്കി സ്വന്തം ആശയം അവതരിപ്പിച്ചെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ദക്ഷിണ കാശിയാണ് വർക്കല. കേരളത്തിന്റെ പുരോഗതിയിൽ ശിവഗിരി പലപ്പോഴും നേതൃത്വം നൽകി.മുഖ്യമന്ത്രിയായിരുന്നപ്പൾ തന്നെ ശിവഗിരിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും മോദി വ്യക്തമാക്കി. ലോക് കല്യാൺ മാർഗിൽ നടക്കുന്ന ചടങ്ങിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സംയുക്ത ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ശിവഗിരി തീർത്ഥാടനവും ബ്രഹ്മവിദ്യാലയവും ആരംഭിച്ചത് മഹാനായ സാമൂഹിക പരിഷ്കർത്താവ് ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹവും മാർഗനിർദേശവും കൊണ്ടാണെന്ന് സംഘാടകർ വ്യക്തമാക്കി.












Click it and Unblock the Notifications