യോഗി ആദിത്യനാഥിന് അടിപതറി; പ്രചരണം നടത്തിയ സ്ഥലത്തൊക്കെ തോൽവി, വർഗീയ പരാമർശങ്ങളും ഏറ്റില്ല!!
ദില്ലി: ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന നേതാവായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ പരാജയം യോഗിക്കും കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിട്ടുള്ളത്. യോഗി ആദിത്യ നാഥ് അഭിസംബോധന ചെയ്ത റാലികള്‍ നടന്ന ഇടങ്ങളില്‍ 59 ശതമാനത്തോളം സീറ്റുകള്‍ പോലും നേടാന്‍ കഴിയാതെ ബിജെപി പിന്നിലേക്ക് പോകുന്ന കാഴ്ചയാണുള്ളത്.
മധ്യപ്രദേശ്, ഛണ്ഡീഗഡ്, രാജസ്ഥാൻ എന്നീ ഹിന്ദി ഹൃദയ ഭൂമിയിൽ 63 നിയോജക മണ്ഡലങ്ങലിലായിരുന്നു യോഗി പ്രചാരണ പരിപാടികൾ നടത്തിയത്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ വെറും 26 സീറ്റുകളിൽ മാത്രമേ ബിജെപി ലീഡ് ചെയ്യുന്നുള്ളൂ. ഛത്തീസ്ഗഡ് ജനതയാണ് യോഗി ആഥിത്യനാഥിന്റെ പ്രചരണ പരിപാടികളെ മുഖവിലയ്ക്കെടുക്കാതിരുന്നത്.
24 റാലികളിലായിരുന്നു യോഗി പങ്കെടുത്തിരുന്നത്. എന്നാൽ വെറും എട്ട് സീറ്റിൽ മാത്രമേ ബിജെപി ലീഡ് ചെയ്യുന്നുള്ളു. 2013ലെ നിയമഭ തിരഞ്ഞെടുപ്പിൽ 16 സീറ്റുകളായിരുന്നു ഛണ്ഡീഗഡിൽ ബിജെപി സ്വന്തമാക്കിയിരുന്നത്. മധ്യപ്രദേശിൽ 13 പൊതുപരിപാടികളിൽ യോഗി ആദിത്യനാഥ് പങ്കെടുത്തിരുന്നു. എന്നാൽ ഇതിൽ 5 നിയോജക മണ്ഡലങ്ങളിൽ മാത്രമേ ബിജെപി ലീഡ് ചെയ്യുന്നുള്ളൂ. 2013 ൽ ഈ 13 നിയോജക മണ്ഡലത്തിൽ എട്ടും ബിജെപിക്ക് ഒപ്പമായിരുന്നു.
രാജസ്ഥാനിലും സ്ഥിതി വ്യത്യസ്ഥമല്ല. 26 നിയോജക മണ്ഡലത്തിലെ റാലികളിൽ യോഗി പങ്കെടുത്തിരുന്നു. ഇതിൽ 13 നിയോജക മണ്ഡലത്തിൽ മാത്രമാണ് ബിജെപിക്ക് ലീഡ് നിലനിർത്താനായത്. കഴിഞ്ഞ നിയമഭ തിരഞ്ഞെടുപ്പിൽ 23 നിയോജക മണ്ഡലവും ബിജെപിക്ക് ഒപ്പമായിരുന്നു.
വർഗീയ കാർഡിറക്കിയും പ്രകോപന പരമായ പ്രസംഗം നടത്തിയും വോട്ട് പിടിക്കാനുള്ള ബിജെപി തന്ത്രങ്ങൾക്ക് ഏറ്റ കനത്ത അടിയാണ് മൂന്ന് സംസ്ഥാനങ്ങളിലും നിഴലിക്കുന്നത്. തന്റെ പ്രചരണ പ്രചരണ പരിപാടികളിലുടനീളം യോഗി ആദിത്യനാഥ് വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു. രാമ ക്ഷേത്രവും, ഹനുമാനെ ദളിതനാക്കിയുള്ള പ്രസംഗങ്ങളുമെല്ലാം അവയിൽ ചിലതാണ്.
വോട്ടെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ വർഗീയ വികാരങ്ങൾ ഉണർത്തുന്ന പ്രസ്താവനകൾ നടത്തുമ്പോൾ അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുന്ന ഉത്തർ പ്രദേശിൽ അക്രമങ്ങൾ അരങ്ങേറുകയായിരുന്നു. ബുലന്ദ്ഷങറിൽ പോലീസുകാരനെ ഹിന്ദുത്വ തീവ്രവാദികൾ വെടിവെച്ച് കൊന്നതും ഈ അടുത്ത കാലത്തായിരുന്നു. രാജസ്ഥാനിലെ റാലിയിൽ യോഗി ആദിത്യനാഥ് പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു പശുവിന്റെ പേരിൽ ഉത്തർപ്രദേശിൽ അക്രമം അരങ്ങേറിയതും ഒരു പോലീസുകാരനെ വെടിവെച്ച് കൊന്നതും.