യോഗിയുടെ ആ പരാമര്‍ശം ആര്‍ക്കുമെതിരല്ല, മോദിയുടെ ജനപ്രീതിയാണ് ഉദ്ദേശിച്ചതെന്ന് രാജ്‌നാഥ് സിംഗ്
ദില്ലി: യോഗി ആദിത്യനാഥിന്റെ 80-20 പരാമര്‍ശത്തെ വര്‍ഗീയമായി കാണേണ്ടതില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഹിന്ദു-മുസ്ലീം പരാമര്‍ശമായി അതിനെ ആരും നോക്കി കാണരുത്. എന്ത് സാഹചര്യത്തിലാണ് യോഗി ആ പരാമര്‍ശം നടത്തിയതെന്ന് അറിയില്ല. അതുകൊണ്ട് ഹിന്ദു-മുസ്ലീം വിഷയമാക്കി അതിനെ മാറ്റുന്നത് തെറ്റാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയും പ്രതിപക്ഷത്തിന്റെ ജനപ്രീതിയും തമ്മില്‍ യോഗി താരതമ്യം ചെയ്തതാവാം. അതിനെ ന്യൂനപക്ഷ വിരുദ്ധമായി അടക്കം മാറ്റുന്നത് ശരിയായ കാര്യമല്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. അതേസമയം ഉത്തര്‍പ്രദേശില്‍ ബിജെപി ജയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും ഉറപ്പാണെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.

യുപിയില്‍ കാറ്റ് എങ്ങോട്ടാണ് വീശുന്നത് വ്യക്തമാണ്. അത് അതിശക്തമാണ്. ഇത്തവണ തരംഗം തന്നെയുണ്ടാവും. അതില്‍ യാതൊരു സംശയവുമില്ല. യോഗി ആദിത്യനാഥിന്റെ ജനപ്രീതി യുപിയില്‍ വലിയ തോതില്‍ കുതിച്ച് കയറിയിരിക്കുകയാണ്. തീര്‍ച്ചയായും ഒരിക്കല്‍ കൂടി സംസ്ഥാനത്ത് ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കാന്‍ പോവുകയാണ്. ഞങ്ങള്‍ ഹിന്ദുക്കളെ മാത്രമല്ല സംരക്ഷിക്കുന്നത്. സമൂഹത്തിന്റെ എല്ലാ മേഖലയിലുള്ളവര്‍ക്ക് വേണ്ടിയും ഞങ്ങള്‍ പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നത് വെറും മിഥ്യാധാരണയാണ്. ബിജെപി സര്‍ക്കാരിനെതിരെ അത്തരത്തില്‍ യാതൊരു ഭരണവിരുദ്ധ വികാരവുമില്ലെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി. 2019ല്‍ ഞങ്ങളെ ജനങ്ങള്‍ വീണ്ടും അധികാരത്തിലെത്തിച്ചു. ബിജെപിയെ സംബന്ധിച്ച് യാതൊരു ഭരണവിരുദ്ധ വികാരവുമില്ല. ഭരണത്തിന് അനുകൂലമായ വികാരമാണ് ബിജെപിക്കുള്ളത്. ഇത്തവണ അത് വീണ്ടും യുപിയില്‍ ആവര്‍ത്തിക്കുമെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി. മൂന്ന് കാര്‍ഷിക നിയമങ്ങളെ കുറിച്ച് കര്‍ഷകര്‍ക്ക് തെറ്റിദ്ധാരണയുണ്ടായിരുന്നു. എല്ലാ തരത്തിലും അവരെ നിയമത്തെ കുറിച്ച് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാട് അംഗീകരിക്കപ്പെടേണ്ടതാണ്. ധീരമായ നിലപാടാണ് കാര്‍ഷിക നിയമം പിന്‍വലിച്ചത്. അത് മോദിയുടെ ക്രെഡിറ്റാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
യോഗിയെ വീണ്ടും മുഖ്യമന്ത്രിയായി കാണാം. അതില്‍ യാതൊരു തര്‍ക്കവും വേണ്ട. ഈ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുന്നുണ്ട്. അത് യാതൊരു സംശയവുമില്ലാത്തത് കൊണ്ടാണ്. യോഗിയാണ് മുഖ്യമന്ത്രി. അദ്ദേഹം തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് പ്രതിപക്ഷത്തിനെതിരെ രംഗത്ത് വന്നിരുന്നു. തീവ്രവാദികള്‍ക്കെതിരെ മൃദു സമീപനമാണ് എസ്പിക്കും കോണ്‍ഗ്രസിനുമുള്ളത്. രണ്ട് പാര്‍ട്ടികളുടെയും നിലപാട് അപകടകരമാണ്. ഒസാമ ബിന്‍ ലാദനെ, ലാദന്‍ജി എന്ന് ചേര്‍ത്ത് വിളിക്കുന്നവരാണ് ഇവര്‍. ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികള്‍ക്കായി കണ്ണീര്‍വാര്‍ക്കുന്നവരാണ് പ്രതിപക്ഷമെന്നും മോദി കുറ്റപ്പെടുത്തി.












Click it and Unblock the Notifications