രാഹുൽ ഗാന്ധി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ്; കൂട്ടരാജി പാഴാകുമോ?
ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരാൻ രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദ്ദം ശക്തമാക്കി പാർട്ടിയിൽ നേതാക്കളുടെ കൂട്ടരാജി തുടരുകയാണ്. മുതിർന്ന നേതാക്കളടക്കം ഇരുന്നൂറോളം പേർ ഇതിനോടകം തന്നെ പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചെന്നാണ് റിപ്പോർട്ടുകൾ. രാഹുൽ ഗാന്ധിക്ക് പുതിയ ടീമീനെ സ്വതന്ത്ര്യമായി തിരഞ്ഞെടുക്കാൻ അവസരം നൽകുകയാണ് തങ്ങളെന്നാണ് രാജി വെച്ച നേതാക്കൾ പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കാൻ രാഹുൽ ഗാന്ധി സന്നദ്ധത അറിയിച്ച സാഹചര്യത്തിൽ മുതിർന്ന നേതാക്കളും പാർട്ടി പദവികൾ ഒഴിയണമെന്നാണ് രാജിവെച്ചവരുടെ ആവശ്യം.
ദില്ലിയിൽ പിസി ചാക്കോയുടെ അപ്രതീക്ഷിത നീക്കം; ഞെട്ടി ഷീലാ ദീക്ഷിത്, 280 കമ്മിറ്റികൾ
അതേസമയം തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ നേതാക്കൾ പദവികളിൽ കടിച്ചുതൂങ്ങുന്നതിൽ രാഹുൽ ഗാന്ധിക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജി സന്നദ്ധത അറിയിച്ച് നേതാക്കൾ രംഗത്ത് എത്തിയത്. യൂത്ത് കോൺഗ്രസ് നേതാക്കളുമായി നടത്തിയ യോഗത്തിൽ രാഹുൽ ഗാന്ധി ഇക്കാര്യം സൂചിപ്പിച്ചുവെന്നായിരുന്നു വാർത്തകൾ. എന്നാൽ ഈ വിഷയത്തിൽ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതൃത്വം.
രാജി വയ്ക്കാൻ രാഹുൽ
ലോക്സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കുകയാണെന്നാണ് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ അധ്യക്ഷ പദവിയിൽ എത്തണമെന്നാണ് രാഹുൽ ഗാന്ധിയുടെ ആവശ്യം. എന്നാൽ രാഹുൽ ഗാന്ധിയുടെ പകരക്കാരനെ കണ്ടെത്താൻ ഇതുവരെ നേതൃത്വത്തിന് കഴിഞ്ഞില്ല. രാഹുൽ ഗാന്ധി രാജി ആവശ്യം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന്റെ വസതിക്ക് മുമ്പിൽ തടിച്ചുകൂടിയിരുന്നു.
അതൃപ്തി അറിയിച്ചു
യൂത്ത് കോൺഗ്രസ് പ്രതിനിധികളുമായുളള യോഗത്തിൽ നേതാക്കൾ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ, രാജി സന്നദ്ധത അറിയിക്കുകയോ ചെയ്യാത്തതിൽ രാഹുൽ ഗാന്ധി അതൃപ്തി അറിയിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ പാർട്ടിയുടെ നിയമ- വിവരാവകാശ സെൽ ചെയർമാൻ വിവേക് തൻകയാണ് ആദ്യം രാജി സമർപ്പിച്ചത്. തുടർന്ന് 3 ദിവസങ്ങളിലാണ് 200 ഓളം പേർ പാർട്ടി സ്ഥാനങ്ങൾ ഒഴിഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും കോൺഗ്രസ് അധ്യക്ഷ സ്ഥാനം എത്രയും വേഗം ഒഴിയുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
നിഷേധിച്ച് രാഹുൽ
എന്നാൽ മറ്റുള്ളവർ രാജി സമർപ്പിക്കാത്തതിൽ രാഹുൽ ഗാന്ധി യാതൊരു അതൃപ്തിയും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ് പ്രതിനിധികൾ വ്യക്തമാക്കുന്നത്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ കേശവ് ചന്ദ് യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാഹുൽ ഗാന്ധി നേതാക്കളുടെ നടപടിയിൽ അതൃപ്തനാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുകയും നേതാക്കൾ കൂട്ടത്തോടെ പാർട്ടി പദവികൾ ഒഴിയുകയും ചെയ്തത്. അതേസമയം ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനായി ചേർന്ന യോഗത്തിലും രാഹുൽ സമാനമായ പരാമർശം നടത്തിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു,
കൂട്ടരാജി
എഐസിസി ജനറൽ സെക്രട്ടറിമാർ, സംസ്ഥാന, ദേശീയ ഭാരവാഹികൾ ഉൾപ്പെടെ 200ഓളം പേരാണ് ഇതുവരെ രാജി സമർപ്പിച്ചത്. മധ്യപ്രദേശിൽ നിന്നുളള കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമാരായ രാം നിവാസ് റാവത്തും സുരേന്ദ്ര ചൗധരിയും കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചു. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശിൽ 35 ഭാരവാഹികൾ രാജി സമർപ്പിച്ചു. തെലങ്കാനയിൽ വർക്കിംഗ് പ്രസിഡന്റ് രേവന്ത് റെഡ്ഡി ഉൾപ്പെടെ നിരവധി പേർ രാജി സമർപ്പിച്ചു. രാഹുൽ ഗാന്ധിയുടെ രാജി തീരുമാനത്തിന് പിന്നാലെയുള്ള കൂട്ട രാജി കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
രാജി വയ്ക്കാൻ
അതേ സമയം കോൺഗ്രസിലെ യുവ നേതാക്കളുടെ നേതൃത്വത്തിൽ രാജി സമർപ്പിക്കാൻ കൂടുതൽ നേതാക്കൾക്ക് മേൽ സമ്മർദ്ദം തുടരുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ രാഹുൽ ഗാന്ധിയുമായി കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയ മുതിർന്ന നേതാക്കളാരും രാജി സന്നദ്ധത അറിയിക്കാത്ത സാഹചര്യത്തിൽ രാഹുൽ ഗാന്ധി ഇങ്ങനെയൊരു പരാതി മുന്നോട്ട് വെച്ചിട്ടില്ലെന്നാണ് സൂചന. ഗാന്ധി കുടുംബവുമായി അടുപ്പമുള്ള നേതാക്കളാണ് അക്കൂട്ടത്തിൽ പലരും. എന്തുകൊണ്ട് രാജി സമർപ്പിക്കുന്നില്ല എന്ന ചോദ്യത്തിന് പലരും പല വിധത്തിലാണ് അവരവരുടെ അഭ്യർത്ഥനകൾ പ്രകടിപ്പിക്കുന്നത് എന്നായിരുന്നു എഐസിസി വക്താവ് പവൻ ഖേരയുടെ മറുപടി.