ഇസെഡ് പ്ലസ് സുരക്ഷ, ബുള്ളറ്റ് പ്രൂഫ് കാർ; പിഎംഒ ഉദ്യോഗസ്ഥനായി തട്ടിപ്പ്, ആരാണ് പിടിയിലായ കിരൺ ഭായ്

ദില്ലി: പിഎംഒ ഉദ്യോഗസ്ഥനായി ഗുജറാത്ത് സ്വദേശി കിരൺ ഭായ് തട്ടിപ്പ് നടത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് അധികൃതർ. അധികൃതരുടെ മൂക്കിൻ തുമ്പത്താണ് മാസങ്ങളായി അതിവിദഗ്ധമായി ഇയാൾ ആള്‍മാറാട്ടം നടത്തിയത്. പിഎംഒ ഉദ്യോഗസ്ഥനെന്ന നിലയിൽ ഇസഡ് പ്ലസ് സുരക്ഷ, ബുള്ളറ്റ് പ്രൂഫ് എസ് യു വി യാത്ര, ഫൈവ് സ്റ്റാർ ഹോട്ടലിലെ താമസം എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഇയാൾക്ക് ലഭിച്ചിരുന്നു.
ഈ വര്‍ഷം ആദ്യത്തോടെയായിരുന്നു കിരണ്‍ ഭായ് പട്ടേല്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ജീവനക്കാരനെന്ന വ്യാജേന ശ്രീനഗറിലെത്തിയത്.
പ്രധാനമന്ത്രിയുടെ ഓഫീസിലെ നയരൂപീകരണ- ക്യാമ്പയ്ന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലാണെന്നാണ് തെറ്റിധരിപ്പിച്ചായിരുന്നു കിരൺ ഭായ് പട്ടേൽ കഴിഞ്ഞത്. ഇയാൾ ശ്രീനഗറിൽ വെച്ച് നിരവധി ബി ജെ പി നേത്തകാളുമായും പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ദൂധപത്രി, ഗുൽമാർഗ്, ദാൽ തടാകം എന്നിവയുൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇയാൾ വിഐപി പരിണനയിൽ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെയെല്ലാം ദൃശ്യങ്ങൾ ഇയാൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കിട്ടിട്ടുണ്ട്.
ആരാണ് കിരൺ ഭായ് പട്ടേൽ
കിരൺ ഭായ് പട്ടേൽ ഒരു എൻജിനിയർ ആണെന്നാണ് ഇയാളുടെ ഭാര്യ അവകാശപ്പെടുന്നത്. 'എന്റ ഭാർത്താവ് ഒരു എൻജിനീയറാണ് . വികസന പ്രവർത്തനങ്ങൾക്കായാണ് അയാൾ ജമ്മുവിലേക്ക് പോയത്. മറ്റൊന്നും തന്നെയില്ല. അവിടെയുള്ള ഞങ്ങളുടെ അഭിഭാഷകൻ വിഷയം അന്വേഷിക്കുകയാണ്. എന്റെ ഭർത്താവ് ആരോടും തെറ്റ് ചെയ്യില്ല', കിരണിന്റെ ഭാര്യ മാലിനി പറഞ്ഞു. അഹമ്മദാബാദിലെ ഗോഡസറിലാണ് പട്ടേൽ ഭാര്യയ്‌ക്കൊപ്പം താമസിക്കുന്നത്.
അതേസമയം അഹമ്മദാബാദ് ക്രൈംബ്രാഞ്ചും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംയുക്തമായാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.ഗുജറാത്തിലെ നിരവധി പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മൂന്ന് കേസുകൾ നിലവിലുണ്ടെന്നാണ് സൂചന.
മാർച്ച് 2 ന്, ജമ്മു കശ്മീർ പോലീസിന്റെ സിഐഡി വിഭാഗമായിരുന്നു ഇയാളെ കുറിച്ച് പോലീസിന് വിവരം നൽകിയത്. തുടർന്ന് ശ്രീനഗർ എസ്എസ്പിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ടൽ ലളിത് ഹോട്ടലിൽ നിന്ന് നടത്തിയ പരിശോധനയിലാണ് കിരണിനെ പിടികൂടാൻ സാധിച്ചത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇയാളിൽ നിന്ന് 10 വ്യാജ വിസിറ്റിംഗ് കാർഡുകളും രണ്ട് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ച് വരികയായണ്.












Click it and Unblock the Notifications