'റഷ്യയുടെ രണ്ടാമത്തെ വലിയ തെറ്റ്'; യുക്രൈൻ യുദ്ധത്തിലെ ചൈനീസ് സാന്നിധ്യത്തെ കുറിച്ച് സെലൻസ്‌കി
കീവ്: യുക്രൈൻ യുദ്ധത്തിലേക്ക് ചൈനയെ വലിച്ചിഴച്ച റഷ്യൻ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കി. പുടിൻ ചെയ്‌ത രണ്ടാമത്തെ വലിയ തെറ്റ് എന്നാണ് ഇതിനെ സെലൻസ്‌കി വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം യുദ്ധ മുഖത്തെ ചൈനീസ് സാന്നിധ്യത്തെ കുറിച്ച് സെലൻസ്‌കി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പുടിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന പ്രസ്‌താവന.
'ഇത് റഷ്യയുടെ രണ്ടാമത്തെ തെറ്റാണ്. ആദ്യത്തേത് ഉത്തര കൊറിയയായിരുന്നു. റഷ്യ മറ്റ് രാജ്യങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നു. അവർ ഇപ്പോൾ ചൈനയെ ഈ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു' കീവിൽ നടന്ന വാർത്താസമ്മേളനത്തിൽ സെലൻസ്‌കി മാധ്യമങ്ങളോട് പ്രതികരിച്ചു.

മോസ്കോ സൈന്യം ഡസൻ കണക്കിന് ചൈനീസ് പൗരന്മാരെ യുദ്ധത്തിനായി റിക്രൂട്ട് ചെയ്യുന്നുണ്ടെന്നതിന് തെളിവുണ്ടെന്ന് അവകാശപ്പെട്ട് കൊണ്ടാണ് സെലൻസ്‌കി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കിഴക്കൻ ഡൊണെറ്റ്‌സ്‌ക് മേഖലയിൽ പോരാടുന്ന രണ്ട് ചൈനീസ് പൗരന്മാരെ യുക്രൈൻ സൈന്യം പിടികൂടിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
യുദ്ധമുഖത്ത് വിന്യസിച്ചിരുന്ന 150ലധികം ചൈനീസ് പൗരന്മാരുടെ വിവരങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നാണ് സെലൻസ്‌കി അവകാശപ്പെടുന്നത്. 'ചൈനീസ് പ്രശ്‌നം ഗുരുതരമാണ്. യുക്രൈനിനിന്റെ പ്രദേശത്ത് യുക്രേനിയക്കാർക്കെതിരെ പോരാടുന്ന 155 പേരുടെ പേരും പാസ്‌പോർട്ട് വിശദാംശങ്ങളും കൈവശമുണ്ട്' അദ്ദേഹം വെളിപ്പെടുത്തി.
പിടിക്കപ്പെട്ടതായി പറയപ്പെടുന്ന രണ്ട് ചൈനീസ് പൗരന്മാരിൽ ഒരാൾ സൈനിക വസ്ത്രങ്ങൾ ധരിച്ച് കൈകൾ ബന്ധിച്ചിരിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ സെലൻസ്‌കി നേരത്തെ പങ്കുവച്ചിരുന്നു. വീഡിയോയിൽ ഇയാൾ മന്ദാരിൻ ഭാഷയിൽ നിരവധി വാക്കുകൾ ഉച്ചരിക്കുന്നത് ഉൾപ്പെടെ വ്യക്തമായി കേൾക്കാമായിരുന്നു.
ചൈനീസ് ഐഡി കാർഡുകളും റഷ്യൻ സൈനിക സേവനത്തിനുള്ള കരാറുകളും ഇവരിൽ നിന്ന് കണ്ടെത്തിയതായി യുക്രൈൻ സൈന്യം അറിയിച്ചു. ഇതിന് ശേഷമാണ് സമാനമായി യുക്രൈൻ യുദ്ധമുഖത്ത് കൂടുതൽ ചൈനീസ് പൗരന്മാരെ വിന്യസിച്ചിട്ടുണ്ടെന്ന ആരോപണവുമായി സെലൻസ്‌കി രംഗത്ത് വന്നത്.
അതേസമയം, റഷ്യയ്ക്ക് വേണ്ടി യുദ്ധം ചെയ്യാൻ തങ്ങളുടെ പൗരന്മാരെ വൻതോതിൽ റിക്രൂട്ട് ചെയ്‌തിട്ടുണ്ടെന്ന സെലൻസ്‌കിയുടെ വാദം ചൈന പാടേ തള്ളിക്കളഞ്ഞു. ഇതിന് പുറമേ സായുധ സംഘട്ടനങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്നും ചൈനീസ് പൗരന്മാർക്ക് അവർ മുന്നറിയിപ്പ് നൽകിയിരുന്നു.
സമാനമായി ഉത്തരകൊറിയൻ സൈനികരുടെ സേവനവും റഷ്യ തേടിയതായി മുൻപ് യുക്രൈൻ ആരോപണം ഉന്നയിച്ചിരുന്നു. കീവ് പറയുന്നതനുസരിച്ച് കഴിഞ്ഞ വർഷം പടിഞ്ഞാറൻ കുർസ്‌ക് മേഖലയിൽ യുക്രൈൻ അതിർത്തി കടന്നുള്ള ആക്രമണം നടത്തുവാനായി റഷ്യയുടെ സൈന്യത്തെ പിന്തുണയ്ക്കാൻ ഉത്തരകൊറിയ 10,000-ത്തിലധികം സൈനികരെ അയച്ചിരുന്നു.












Click it and Unblock the Notifications