Video:പാകിസ്താനിലെ 150 മുറികളുള്ള ഹണിമൂൺ ഹോട്ടൽ ഒഴുകിപ്പോയത് നിമിഷങ്ങൾ കൊണ്ട്; ഞെട്ടൽ
പാകിസ്താനില്‍ കനത്ത മഴ പ്രളയത്തിന് വഴിവെച്ചിരിക്കുകയാണ്. ആയിരത്തിലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ദശലക്ഷം കോടിയുടെ നാശനഷ്ടം സംഭവിച്ചുകാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും പാകിസ്ഥാന്റെ പകുതി ഭാഗങ്ങളും മുങ്ങിനില്‍ക്കുകയാണ്.
പ്രളയത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോള്‍ പാകിസ്താനിലെ പ്രളയത്തില്‍ നിന്നും ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കണ്ണടച്ചുതുറക്കം മുന്നെ വലിയൊരു ഹോട്ടല്‍ ഇല്ലാതാവുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്.

സ്വാത് നദിയുടെ കരയില്‍ അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച കൂറ്റന്‍ ഹോട്ടല്‍ ആണ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന് ഒഴുകുന്നതായി വീഡിയോയിയില്‍ കാണുന്നത്. 150 ഓളം മുറികളുള്ള കലാമിലെ ന്യൂ ഹണിമൂണ്‍ ഹോട്ടലാണ് വെള്ളപ്പൊക്കത്തില്‍ നിമിഷങ്ങള്‍ കൊണ്ട് തകര്‍ന്നടിയുന്നത്.

മഴയെ തുടര്‍ന്ന് നദിയില്‍ വെള്ളം ഉയര്‍ന്നതോടെ ഓഗസ്റ്റ് 24 ന് ഹോട്ടലിലെ അതിഥികളെയും ജീവനക്കാരെയും അധികൃതര്‍ ഒഴിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ വന്‍ ദുരന്തം ഒഴിവായി. പാക് മാദ്ധ്യമപ്രവര്‍ത്തകനും ജിയോ ന്യൂസ് മാനേജിംഗ് ഡയറക്ടറുമായ അസ്ഹര്‍ അബ്ബാസ് ഹോട്ടല്‍ തകര്‍ന്ന് വീഴുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചു.

'മഴയും വെള്ളപ്പൊക്കവും കാരണം കലാമിലെ ഐക്കണിക് ന്യൂ ഹണിമൂണ്‍ ഹോട്ടല്‍ പൂര്‍ണ്ണമായും നശിച്ചു. അഭൂതപൂര്‍വമായ മഴ രാജ്യത്തുടനീളം നാശം വിതച്ചു, ബലൂചിസ്ഥാന്‍, സിന്ധ്, ദക്ഷിണ പഞ്ചാബ് എന്നിവിടങ്ങളില്‍ ഏറ്റവും മോശമായി ബാധിച്ചു.' വീഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം ട്വീറ്റു ചെയ്തു. കനത്ത മഴയെ തുടര്‍ന്ന് രാജ്യത്ത് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇതിനകം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ബലൂചിസ്താന്‍, സിന്ധ് പ്രവിശ്യകളില്‍ ഉള്‍പ്പെടെ മൂന്ന് കോടി ജനങ്ങളെ പ്രളയം ബാധിച്ചിട്ടുണ്ട്.ആയിരക്കണക്കിന് ആളുകള്‍ ക്യാമ്പിലേക്ക് മാറിയിരിക്കുകയാണ്.
സ്വാത്, ഷംഗ്ല, മിന്‍ഗോറ, കോഹിസ്താന്‍ എന്നീ മേഖലകളിലാണ് പ്രളയം കനത്ത നാശം വിതച്ചിരിക്കുന്നത്. സ്വാതില്‍ മാത്രം 24 പാലങ്ങള്‍ ഒലിച്ചുപോയി. 50 ഹോട്ടലുകള്‍ വെള്ളത്തിനടിയിലായി.
അസ്ഹര്‍ അബ്ബാസ് പങ്കുവെച്ച വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications