നാഥുല ചുരം അടച്ചിട്ടത് ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളെ തുടര്‍ന്ന്!!
ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ കടന്ന് ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തിരുന്നു
ബീജിങ്: കൈലാസ- മാനസസരോവര്‍ യാത്രക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച് നാഥുല ചുരം അടച്ചിട്ടതിന്‍റെ കാരണം വെളിപ്പെടുത്തി ചൈന. സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ- ചൈന സൈന്യങ്ങള്‍ തമ്മിലുള്ള അസ്വാരസ്യങ്ങളെത്തുടര്‍ന്ന് സുരക്ഷ കണക്കിലെടുത്താണ് നീക്കമെന്നാണ് ചൈനയുടെ വിശദീകരണം. എന്നാല്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ കടന്ന് ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ക്കുകയായിരുന്നുവെന്നാണ് ഇന്ത്യ പുറത്തുവിട്ട വിവരം. തിങ്കളാഴ്ച രാത്രി വൈകിയുണ്ടായ ചൈനീസ് പ്രകോപനത്തില്‍ ഇന്ത്യ ചൈനയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അതിര്‍ത്തിയിലെ പ്രശ്നങ്ങളെത്തുടര്‍ന്നാണ് നാഥുലാ ചുരം അടച്ചിട്ടതെന്ന് ചൈനീസ് വിദേശ കാര്യമന്ത്രാലയം സ്ഥിരീകരിക്കുന്നത്.
ഇതിന് പുറമേ ഇന്ത്യൻ സൈന്യത്തിന്‍റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനത്തെ തുടർന്നാണ് സിക്കിമില്‍ ഇന്ത്യൻ അതിർത്തിക്കുള്ളിൽ കടന്ന് പീപ്പിൾസ് ലിബറേഷൻ ആര്‍മി ഇന്ത്യന്‍ ബങ്കറുകൾ തകര്‍ത്തതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ജംഗ് ഷുവാങ് പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. റോഡ് നിർമാണം തടസ്സപ്പെടുത്തിയതാണ് ഇതിനുള്ള കാരണം സിക്കിമിലെ റോഡ് നിർമാണം തടഞ്ഞതാണെന്നും ചൈന വ്യക്തമാക്കുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഇന്ത്യൻ സൈന്യത്തിന്‍റെ പ്രതികരണം പുറത്തുവന്നിട്ടില്ല.
വിശദീകരണം പൊള്ള
കാലാവസ്ഥാ മാറ്റത്തെത്തുടര്‍ന്ന് മഞ്ഞുവീഴ്ചയില്‍ തകര്‍ന്ന റോഡുകള്‍ പുനഃര്‍നിര്‍മിക്കേണ്ടതുണ്ടെന്നും തീര്‍ത്ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തടഞ്ഞതെന്നുമാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ നാഥുലാ ചുരം വഴിയുള്ള യാത്ര അനുവദിക്കാനാവില്ലെന്നാണ് ചൈന ഇന്ത്യയെ അറിയിച്ചിട്ടുള്ളത്.
തീര്‍ത്ഥാടകരെ തടഞ്ഞു
നാഥുലാ ചുരത്തില്‍ ചൈന 47 കൈലാസ-മാനസസരോവര്‍ തീര്‍ത്ഥാടകരെ തടഞ്ഞ സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇടപെട്ടിരുന്നു. ഇതോടെയാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം പുറത്തുവരുന്നത്. ഈ വിഷയത്തില്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ തീര്‍ത്ഥാടകരെ തടഞ്ഞുവച്ചതിനുള്ള യഥാര്‍ത്ഥ കാരണം ചൈന വ്യക്തമാക്കിയിട്ടില്ല.
ഒന്നല്ല രണ്ടുതവണ
മെയ് 19ന് യാത്ര തിരിച്ചതിനെ തുടര്‍ന്ന് ചൈന അനുമതി നിഷേധിച്ചതോടെ മടങ്ങിപ്പോയ ഇവര്‍ വീണ്ടും 23നാണ് നാഥുലാ ചുരത്തിലെത്തിയത്. രണ്ടാം തവണയും പ്രവേശനാനുമതി നിഷേധിച്ചതോടെയാണ് വിഷയത്തില്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ ഇടപെടലുണ്ടാകുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ എന്‍എസ്ജി അംഗത്വം, വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് തീര്‍ത്ഥാടകരെ ചൈന തടഞ്ഞുവെയ്ക്കുന്നത്.
ചൈനീസ് തര്‍ക്കം
സിക്കിമില്‍ അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സേന രണ്ട് ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തത് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് ശക്തിയേകുകയായിരുന്നു. ചൈനീസ് സൈന്യത്തിന്‍റെ ആക്രമണത്തോടെ ഇതോടെ ഇന്ത്യന്‍ സൈന്യം ശക്തമായ പ്രതിരോധം തീര്‍ത്തു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ലാല്‍ട്ടന്‍, ഡോക്‌ല മേഖലയിലുള്ള ബങ്കറുകളാണ് തകര്‍ത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അഫ്ഗാന്‍ ചൈനീസ് കൂട്ടുകെട്ട് ഭയം!!
പാകിസ്താനെ മറികടന്ന് ഇന്ത്യയും അഫ്ഗാനിസ്താനും നിര്‍മിച്ചിട്ടുള്ള ആകാശ ഇടനാഴിയ്ക്കെതിരെ ചൈനീസ് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അഫ്ഗാനുമൊത്തുള്ള ഇടനാഴിയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് നിര്‍ബന്ധബുദ്ധിയാണുള്ളതെന്നാണ് ചൈനീസ് മാധ്യമം ഇന്ത്യയ്ക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. ചൈനയും പാകിസ്താനും 54 ബില്യണ്‍ ചെലവഴിച്ച് പണിപൂര്‍ത്തിയാക്കുന്ന ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഇന്ത്യ ഇതിന് ബദല്‍ കണ്ടെത്താനാണ് ആകാശ ഇടനാഴിയ്ക്ക് പ്രാധാന്യം നല്‍കുന്നതെന്നുമാണ് ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളര്‍ന്നുവരുന്നതിനെയും ചൈന ആശങ്കയോടെയാണ് കാണുന്നത്.
ഡ്രോണ്‍ കരാര്‍ നെഞ്ചിടിപ്പ് കൂട്ടി
ഇന്ത്യയ്ക്ക് 22 സൈനിക നിരീക്ഷണ ഡ്രോണുകള്‍ നല്‍കാമെന്ന് അമേരിക്ക പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് മുന്നോടിയായി വ്യക്തമാക്കിയിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ കരാര്‍ ഒപ്പുവയ്ക്കുന്നതോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ ശേഷി വര്‍ധിക്കുമെന്നും ഇത് ചൈനക്കാരില്‍ ആശങ്ക വളര്‍ത്തുന്നുവെന്നും എഫ് 16 വിമാനം നിര്‍മിക്കാനുള്ള തീരുമാനത്തേക്കാള്‍ ആശങ്ക നല്‍കുന്നതെന്ന് ചൈനീസ് സെന്‍റര്‍ ഫോര്‍ ആംസ് കണ്‍ട്രോളിലെ യുദ്ധവിദഗ്ദനും പെക്കിംഗ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ സ്റ്റഡീസിലെ പ്രൊഫസറുമായ പ്രൊഫസറായ ഹാന്‍ ഹ്വാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് യുഎസ് സഹകരണത്തോടെ എഫ് 16 വിമാനം നിര്‍മിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തുന്നത്. പാരീസില്‍ വച്ച് നടന്ന എയര്‍ ഷോയില്‍ വെച്ചാണ് ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവയ്ക്കുന്നത്.
ചൈനീസ് പദ്ധതികളില്‍
ചൈനയും പാകിസ്താനും ചേര്‍ന്ന് നടപ്പിക്കാക്കുന്ന ചൈന- പാക് സാമ്പത്തിക ഇടനാഴി, വണ്‍ ബെല്‍റ്റ് വണ്‍ റോഡ് തുടങ്ങിയ പദ്ധതികളില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. പാക് അധീന കശ്മീര്‍ വഴി കടന്നുപോകുന്ന സാമ്പത്തിക ഇടനാഴി ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കുന്നില്ലെന്നും അതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. നേരത്തെ ചൈനയില്‍ നടന്ന ഷാങ്ഹായ് കോണ്‍ഫറന്‍സ് ബഹിഷ്കരിച്ച ഇന്ത്യ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു.