ട്രംപിനെ തള്ളി ചൈന: മൂന്നാം കക്ഷിയുടെ ആവശ്യമില്ല, ട്രംപിനേറ്റത് തിരിച്ചടി, സൈന്യങ്ങൾ നേർക്കുനേർ
ബെയ്ജിംഗ്: ഇന്ത്യ- ചൈന അതിർത്തി പ്രശ്നത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തള്ളി ചൈന. ഇന്ത്യ- ചൈന അതിർത്തി തർക്കം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാമെന്നാണാണ് ട്രംപ് ബുധനാഴ്ച മുന്നോട്ടുവെച്ച വാഗ്ധാനം. മധ്യസ്ഥ ചർച്ച രണ്ട് ഏഷ്യൻ രാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്നം പരിഹരിക്കാൻ സഹായിക്കുമെങ്കിൽ താൻ അതിന് തയ്യാറാണെന്നാണ് ട്രംപ് അറിയിച്ചത്.
മെയ് 5, 6 തിയ്യതികളിലായി ലഡാക്കിലെ പാൻഗോങ് തടാകത്തിന് സമീപത്തുണ്ടായ ഏറ്റുമുട്ടലിൽ നിരവധി ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ചൈനീസ് സൈനികരുടെ ഭാഗത്തുനിന്നുള്ള പലതരത്തിലുള്ള കടന്നാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാൻഗോങ് തടാകത്തിൽ മോട്ടോർ ബോട്ടുകളിലും ചൈനീസ് സൈന്യം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പ്രദേശത്ത് ഹെലികോപ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും ലഡാക്ക് മേഖലയിൽ കൂടുതൽ സൈനിക വിന്യാസം നടത്തിയത്.

മൂന്നാം കക്ഷി വേണ്ടെന്ന്
ഇരു രാജ്യങ്ങൾക്കും അതിർത്തി പ്രശ്ന പരിഹാരത്തിനായി മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ഴാവോ ലിജിയൻ വ്യക്തമാക്കിയത്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ അതിർത്തി പ്രശ്നം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ആശയവിനിമയ സംവിധാനങ്ങളുണ്ടെന്നും ഴാവോ മാധ്യമങ്ങളോട് പറഞ്ഞു. വാർത്താ സമ്മേളനത്തിനിടെ ട്രംപിന്റെ മധ്യസ്ഥ ശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞങ്ങൾ സംഭാഷണത്തിലൂടെയും ചർച്ചയിലുടെയും ഞങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ പ്രാപ്തരാണ്. ഞങ്ങൾക്ക് മൂന്നാമതൊരാളുടെ ഇടപെടൽ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ- ചൈന സൈന്യങ്ങൾ
ലഡാക്കിലെയും വടക്കൻ സിക്കിമിലെയും ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിലെ പലയിടങ്ങളിലും ഇന്ത്യ- ചൈന സൈന്യങ്ങൾ നിർമാണ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്നതിന്റെ സൂചനകളുമാണ്. രണ്ട് ആഴ്ചത്തോളമായി അതിർത്തിയിൽ ഇരു സൈന്യങ്ങളും മുഖാമുഖം നിലയുറപ്പിച്ചിട്ടുമുണ്ട്.

ചൈന തടസ്സം സൃഷ്ടിച്ചോ?
ലഡാക്കിലും വടക്കൻ സിക്കിമിലും ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിംഗിന് ചൈന തടസ്സം സൃഷ്ടിക്കുകയാണെന്നാണ് ഇന്ത്യ പറയുന്നത്. ചൈനീസ് അതിർത്തി പ്രദേശത്തേക്ക് ഇന്ത്യൻ സൈന്യം അതിക്രമിച്ച് കടന്നതാണ് ഇരു സൈന്യങ്ങളും തമ്മിലുള്ള തർക്കത്തിലേക്ക് നയിച്ചതെന്നാണ് ചൈനീസ് വാദം.

ഇന്ത്യൻ അതിർത്തിക്കുള്ളിൽ
ഇന്ത്യൻ സൈന്യം നടത്തുന്ന പ്രവർത്തനങ്ങളെല്ലാം ഇന്ത്യൻ അതിർത്തിക്കുള്ളിലാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. അതിർത്തി കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ ഉത്തരവാദിത്തപരമായ സമീപനമാണ് പുലർത്തിവരുന്നത്. അതേ സമയം ഇന്ത്യ പരമാധികാരവും സുരക്ഷയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ട്രംപിന്റെ വാഗ്ധാനം തള്ളി
ഇന്ത്യ- ചൈന അതിർത്തി തർക്കം പരിഹരിക്കാൻ യുഎസ് പ്രസിഡന്റ് ട്രംപ് മുന്നോട്ടുവെച്ച നിർദേശം ഇന്ത്യയും തള്ളിക്കളഞ്ഞിരുന്നു. ട്രംപിന്റെ വാഗ്ധാനം തള്ളിയതായി ട്രംപും മോദിയും തമ്മിലുള്ള സംഭാഷണത്തിലാണ് അറിയിച്ചതെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇന്ത്യ-ചൈന അതിർത്തി പ്രശ്നവുമായി ബന്ധപ്പെട്ട് മോദിയും ട്രംപും ചർച്ച നടത്തിയെന്ന വാർത്തകൾ സർക്കാർ വൃത്തങ്ങൾ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ അടുത്ത കാലത്ത് സംസാരിച്ചിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഏപ്രിൽ നാലിനാണ് ഏറ്റവും ഒടുവിൽ ഇരുവരും തമ്മിൽ ഫോണിൽ സംസാരിച്ചതെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

ചൈനീസ് വ്യോമതാവളം
പാൻഗോങ് തടാകത്തിൽ നിന്ന് 200 കിലോമീറ്റർ അകലെ ചൈനീസ് വ്യോമസേനാ താവളത്തിന്റെ നിർമാണം നടക്കുന്നതായും സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ചൈനീസ് വ്യോമസേനയുടെ നാല് ജെറ്റ് വിമാനങ്ങൾ നിർത്തിയിട്ടതായും ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ജെ-11,അല്ലെങ്കിൽ ജെ 16 ജെറ്റുകളാണ് ഇതെന്നാണ് സൂചന.













Click it and Unblock the Notifications