ലക്ഷ്യം ഉഭയകക്ഷി ബന്ധം? ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ദല്‍ഹി സന്ദര്‍ശനം വിരല്‍ ചൂണ്ടുന്നതെന്ത്
ന്യൂദല്‍ഹി: ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സൈനിക തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ന്യൂദല്‍ഹി സന്ദര്‍ശനത്തിന്റെ പ്രസക്തിയേറുന്നു. ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സൈനിക തര്‍ക്കം ആരംഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തുന്നത്. പാംഗോങ് തടാക മേഖലയിലെ അക്രമാസക്തമായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷം ആരംഭിച്ചത്. 2020 മെയ് 5നായിരുന്നു ഇത്. പതിനായിരക്കണക്കിന് സൈനികരെയാണ് ഇരുപക്ഷവും അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നത്.
സൈനിക, നയതന്ത്ര ചര്‍ച്ചകളുടെ ഫലമായി, 2021 ഫെബ്രുവരിയില്‍ പാംഗോങ് ത്സോയുടെ വടക്ക്, തെക്ക് തീരങ്ങളിലും ഓഗസ്റ്റില്‍ ഗോഗ്ര ഏരിയയിലും ഇരുപക്ഷവും സൈനിക പിന്‍വാങ്ങല്‍ നടപടി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ മറ്റ് രണ്ട് മേഖലകളില്‍ സൈന്യം ഇതുവരെ പിന്‍മാറിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി, ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയത്. ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാനും ഈ വര്‍ഷം അവസാനം ചൈനയില്‍ നടക്കുന്ന ബ്രിക്സ് (ബ്രസീല്‍-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക) ഉച്ചകോടിക്ക് വേദിയൊരുക്കാനുമാണ് ചൈനയുടെ നീക്കം.

തുടക്കത്തില്‍, ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ വാങ് യിയുടെ ഇന്ത്യാ സന്ദര്‍ശനം ബെയ്ജിംഗ് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ സന്ദര്‍ശനം. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും പങ്കെടുക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആതിഥേയരാക്കുക എന്നതാണ് ചൈനയുടെ ആത്യന്തികവും വ്യക്തവുമായ ലക്ഷ്യം. ഈ വര്‍ഷം ആര്‍ ഐ സി (റഷ്യ-ഇന്ത്യ-ചൈന) ത്രികക്ഷിയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന ചൈനയ്ക്ക് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി നേതാക്കളുടെ ഉച്ചകോടിയും നടത്താം. അതേസമയം അതിര്‍ത്തിയിലെ തര്‍ക്കം ഇപ്പോഴും പരിഹരിക്കപ്പെടാത്തതിനാല്‍ നിലവിലെ സാഹചര്യത്തില്‍ മോദിക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി നേരിട്ടുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയമായി ബുദ്ധിമുട്ടാണ്.

2019 നവംബറില്‍ ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലില്‍ വച്ചായിരുന്നു ഇരുവരുടേയും അവസാന മുഖാമുഖം. 2019 ഒക്ടോബറില്‍ മഹാബലിപുരത്ത് ഒരു അനൗപചാരിക ഉച്ചകോടിക്കായി ഷി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ചൈനയില്‍ നടന്ന അവസാന ബ്രിക്സ് ഉച്ചകോടി 2017 സെപ്റ്റംബറില്‍ സിയാമെനില്‍ ആയിരുന്നു, അതില്‍ മോദി പങ്കെടുത്തിരുന്നു. ബ്രിക്സ്, ജി-20, എസ്സിഒ എന്നിവയുടെ വെര്‍ച്വല്‍ ഉച്ചകോടി ഉള്‍പ്പെടെ നിരവധി ബഹുമുഖ ഉച്ചകോടികളിലും ഇരുപക്ഷവും പങ്കെടുത്തിട്ടുണ്ട്. ഇത്തവണ, ഒരു വിദേശകാര്യ മന്ത്രിതല സന്ദര്‍ശനവുമായി എത്തുന്നതിലൂടെ, ഇന്ത്യയുമായുള്ള ബന്ധം തിരികെ കൊണ്ടുവരാന്‍ ബെയ്ജിംഗ് താല്‍പ്പര്യപ്പെടുന്നു എന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

യുക്രൈന്‍- റഷ്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച സുപ്രധാനമാണ്. അതിര്‍ത്തിയിലെ സാഹചര്യം ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ഇന്ത്യ വാദിക്കുമ്പോഴും അതിര്‍ത്തി തര്‍ക്കം ഉചിതമായി കൈകാര്യം ചെയ്യണമെന്നും ഉഭയകക്ഷി ബന്ധത്തിന്റെ ചിത്രം മനസ്സില്‍ സൂക്ഷിക്കണമെന്നുമാണ് ചൈന പറയുന്നത്. റഷ്യയും താജിക്കിസ്ഥാനും പോലെ നിഷ്പക്ഷ വേദികളെന്ന് കരുതപ്പെടുന്ന മറ്റ് രാജ്യങ്ങളില്‍ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരും പ്രതിരോധ മന്ത്രിമാരും തമ്മില്‍ കേന്ദ്രീകൃതമായ ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ഉഭയകക്ഷി സന്ദര്‍ശനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് സമീപനത്തിലെ ഈ വ്യത്യാസം അര്‍ത്ഥമാക്കുന്നത്.

ഇന്ത്യയും ചൈനയും തമ്മിലുള്ള ഉലച്ചില്‍ പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താല്‍പ്പര്യങ്ങള്‍ എന്നിവ ആവശ്യമാണെന്ന് എസ് ജയശങ്കര്‍ നേരത്തെ വിശേഷിപ്പിച്ചിരുന്നു. ഇവയാണ് ബന്ധങ്ങളുടെ നിര്‍ണ്ണായക ഘടകങ്ങളെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബെയ്ജിംഗിനെയും പ്രത്യേകിച്ച് ചൈനീസ് വിദേശകാര്യ മന്ത്രിയെയും വിമര്‍ശിക്കുന്ന പരസ്യ പ്രസ്താവനകള്‍ ഉണ്ടായിരുന്നിട്ടും, വാങിന്റെ ഇന്ത്യാ സന്ദര്‍ശനം വിരല്‍ചൂണ്ടുന്നത് ഉഭയകക്ഷി ബന്ധത്തിന് ചൈന താല്‍പര്യപ്പെടുന്നു എന്ന് തന്നെയാണ്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ കൂടാതെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വാങ് യീ കൂടിക്കാഴ്ച നടത്തിയിരുന്നു.












Click it and Unblock the Notifications