ലഡാക്ക് സംഘർഷം: മോദിയുടെ പ്രസംഗവും കേന്ദ്രത്തിന്റെ പ്രസ്താവനയും ചൈനീസ് സോഷ്യൽ മീഡിയകൾ നീക്കം ചെയ്തു
ബെയ്ജിംങ്: ഇന്ത്യ- ചൈ സംഘർഷത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം നീക്കം ചെയ്ത് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ. ചൈനയിലെ രണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജൂൺ 18ലെ പ്രസംഗവും ഇന്ത്യൻ വിദേശകാര്യ വക്താവിന്റെ പ്രസ്താവനയും വെയ്ബോ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിന്ന് ഡിലീറ്റ് ചെയ്തതായി ചൈനയിലെ ഇന്ത്യൻ എംബസി അധികൃതരാണ് പറഞ്ഞത്.

ഇന്ത്യ- ചൈന സംഘർഷം
കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് നീക്കം. ഗാൽവൻ വാലിയിൽ ഇരു രാജ്യങ്ങളുടേയും സൈന്യങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇതോടെ ഈ മേഖലയിൽ ഇരു സൈന്യങ്ങളും തമ്മിൽ നിലനിന്നിരുന്ന സാഹചര്യം വഷളാവുകയായിരുന്നു.
Recommended Video

വെയ്ബോയിൽ നിന്ന് നീക്കി
ഇന്ത്യൻ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയുടെ പ്രതികരണവും ഇത്തരത്തിൽ എംബസിയുടെ സിനാ വെയ്ബോയിൽ നിന്ന് ജൂൺ 18ന് തന്നെ നീക്കം ചെയ്തിട്ടുണ്ടെന്നും ചൈനയിലുള്ള ഇന്ത്യൻ എംബസി അധികൃതർ പറയുന്നു. ഇതോടെ ഇന്ത്യൻ അധികൃതർ ശ്രീവാസ്തവയുടെ പ്രതികരണത്തിന്റെ സ്ക്രീൻഷോട്ടുകൾ ജൂൺ 19ന് വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്തു. ട്വിറ്ററിന് സമാനമായ ചൈനയിലെ സോഷ്യൽ മീഡിയ ആപ്പാണ് വെയ്ബോ. ലക്ഷണക്കണക്കിന് ഉപയോക്താക്കളാണ് രാജ്യത്ത് ആപ്പിനുള്ളത്. ചൈനയിലെ ജനങ്ങളുമായി സംവദിക്കുന്നതിനായി ബെയ്ജിങ്ങിലുള്ള എല്ലാ എംബസികളും പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ലോക നേതാക്കളും വെയ്ബോയിൽ അക്കൌണ്ട് ആരംഭിച്ചിട്ടുണ്ട്.

വിചാറ്റും ഡിലീറ്റ് ചെയ്തു?
ഔദ്യോഗിക വിചാറ്റ് അക്കൌണ്ടിൽ നിന്നും ഇന്ത്യൻ വിദേശകാര്യ വക്താവിന്റെ പ്രതികരണം നീക്കം ചെയ്തിട്ടുണ്ട്. നിർദേശങ്ങൾ ലംഘിക്കപ്പെട്ടിട്ടുള്ളതിനാൽ ഊ ഉള്ളടക്കം കാണാൻ കഴിയില്ലെന്ന വിവരമാണ് ഉപയോക്താക്കൾക്ക് കാണാൻ കഴിയുക. ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ ചൈനയുടെ ഭാഗത്ത് ചൈനയുടെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താൻ നിർദേശിക്കുന്ന വക്താവ് ഏകപക്ഷീയമായി ഒരു തരത്തിലുള്ള നീക്കങ്ങളും ചൈന നടത്തേണ്ടതില്ലെന്നും ചൂണ്ടിക്കാണിക്കുന്നതാണ്.

ഇന്ത്യൻ എംബസി അധികൃതർ പറയുന്നത്
ഗാൽവൻ വാലിയിലെ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രതികരണവും വിചാറ്റിൽ ലഭ്യമല്ല. രചയിതാവ് ഉള്ളടക്കം നീക്കം ചെയ്തുവെന്നാണ് ഇവിടെ ലഭിക്കുന്ന സന്ദേശം. എന്നാൽ തങ്ങൾ ഇത് നീക്കം ചെയ്തിട്ടില്ലെന്നാണ് ഇന്ത്യൻ എംബസി അധികൃതർ പറയുന്നത്.

ത്യാഗം വെറുതെയാവില്ല
ഗാൽവൻ വാലിയിലെ സംഘർഷത്തിൽ വീരമൃത്യൂ വരിച്ച ഇന്ത്യൻ സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഇന്ത്യയ്ക്ക് ആവശ്യം സമാധാനമാണ്. അതേ സമയം ഉചിതമായ മറുപടി നൽകാനും കഴിവുണ്ടെന്നും മോദി വ്യക്തമാക്കിയിരുന്നു. വെയ്ബോ പേജ് നേരത്തെ ഉണ്ടെങ്കിലും വി ചാറ്റ് ഗ്രൂപ്പ് ആരംഭിക്കുന്നത് ജനുവരി ആദ്യം മാത്രമാണ്.

2015 മുതൽ വെയ്ബോയിൽ
2015ൽ ചൈന സന്ദർശിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വെയ്ബോയിൽ അക്കൌണ്ട് ആരംഭിക്കുന്നത്. ഇതോടെ ഈ അക്കൌണ്ട് ഉപയോഗിച്ച് ചൈനയിലെ ജനങ്ങളോട് സംവദിക്കുന്നത് തുടരുകയും ചെയ്തിട്ടുണ്ട്. സൈനിക തർക്കം സംബന്ധിച്ച ഒരു പോസ്റ്റ് പോലും ഈ പേജിൽ ഉണ്ടായിട്ടില്ല. ജൂൺ 15ന് രാത്രി കിഴക്കൻ ലഡാക്കിലെ ഗാൽവൻ വാലിയിലുണ്ടായ സംഘർഷത്തിൽ ഒരു കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനുൾപ്പെടെ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. എന്നാൽ സംഘർഷത്തിൽ എത്ര ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നോ എത്ര പേർക്ക് പരിക്കേറ്റുവെന്നോ ചൈന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications