അമേരിക്കയുടെ നീക്കത്തില്‍ പണികിട്ടിയത് ഇന്ത്യക്ക്: പക്ഷെ സൗദി അറേബ്യ രക്ഷകരായി എത്തിയേക്കും
ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ത്യയില്‍ പെട്രോള്‍ വില കുറച്ചേക്കുമെന്ന തരത്തില്‍ നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാല്‍ പലവിധ കാരണം ഇന്ത്യയിലേക്കുള്ള എണ്ണ വിതരണം പ്രതിസന്ധിയിലായതോടെ എണ്ണ വില കുറയ്ക്കാന്‍ സാധിച്ചില്ല. അമേരിക്ക നിയന്ത്രണം കടുപ്പിച്ചതോടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറഞ്ഞതും ഇന്ത്യൻ റിഫൈനർമാർക്കുള്ള വെനസ്വേലൻ സപ്ലൈകൾ അനിശ്ചിതത്വത്തിലായതുമാണ് എണ്ണ വിതരണ രംഗത്ത് സമീപകാലത്ത് ഇന്ത്യ നേരിടേണ്ടി വന്ന പ്രധാന പ്രതിസന്ധികള്‍.
ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ ഘടകങ്ങളെല്ലാം പൊതുമേഖല എണ്ണ വിപണന കമ്പനികളുടെ ധനസ്ഥിതിയെ ബാധിച്ചേക്കാം. വെനസ്വേലയില്‍ നിന്നും വലിയ വിലക്കുറവില്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധിക്കുമായിരുന്നു. എന്നാല്‍ അമേരിക്കിയും വെനസ്വേലയും തമ്മിലുള്ള പ്രശ്നങ്ങള്‍ വീണ്ടും പൊങ്ങിവന്നതാണ് ക്രൂഡ് ഇറക്കുമതിയെ സ്വാധീനിച്ചിരിക്കുന്നത്.

വെനസ്വേല കൂടി വിപണിയിലേക്ക് വരികയാണെങ്കില്‍ റഷ്യയുടേയും സൌദിയുടേയും മേല്‍ സമ്മർദ്ദം ചെലുത്താന്‍ കഴിയുമെന്നും ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. ബാരലുകളുടെ വലിയ വിലക്കിഴിവ് കാരണം ഇന്ത്യക്ക് വലിയ തോതില്‍ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാനുള്ള വളർന്നുവരുന്ന വിപണിയായിട്ട് ഈ മേഖലയിലെ വിദഗ്ധർ വെനസ്വേലയെ കാണുകയും ചെയ്തിരുന്നു.
അമേരിക്ക വെനസ്വേലയ്ക്ക് ഉപരോധം ഏർപ്പെടുത്തുന്നതിന് മുമ്പ് 2017 മുതൽ 2019 വരെയുള്ള കാലയളവിൽ വെനസ്വേലയിൽ നിന്ന് പ്രതിദിനം ഏകദേശം 300,000 ബാരൽ ക്രൂഡ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. 2016-ൽ ഇന്ത്യ ഒരു ദിവസം 419,000 ബാരൽ വെനസ്വേലൻ എണ്ണ വാങ്ങി. എന്നാല്‍ അമേരിക്കന്‍ ഉപരോധത്തോടെ ഇറക്കുമതി കുത്തനെ കുറഞ്ഞു. വർഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വർഷമാണ് അമേരിക്ക വെനസ്വേലയ്ക്കെതിരായ ഉപരോധംപിന്‍ വലിക്കുന്നത്.
എന്നാല്‍ ജനുവരിയിൽ, വെനസ്വേലയുടെ എണ്ണമേഖലയിൽ ഉപരോധം പുനഃസ്ഥാപിക്കുമെന്ന് ഭീഷണിയുമായി യുഎസ് രംഗത്ത് വരികയായിരുന്നു. പ്രതിപക്ഷ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുടെ അയോഗ്യത രാജ്യത്തിൻ്റെ സുപ്രീം കോടതി ശരിവച്ചത് അടക്കമുള്ള കാര്യങ്ങളാണ് അമേരിക്കയുടെ നീക്കത്തിന് പിന്നില്‍. വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയുടെ സർക്കാർ പ്രതിപക്ഷ പ്രചാരണ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും പ്രതിപക്ഷ നേതാക്കളെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തടയുകയും ചെയ്തതും പ്രതിസന്ധി ശക്തമാക്കി.
2019-ൽ മുൻ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധം ലഘൂകരിക്കുന്നത് സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് നടത്തുന്നതിനുള്ള വ്യവസ്ഥകളോടെയാണ്. എന്നാല്‍ പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റ് അമേരിക്കയെ തങ്ങളുടെ നിലപാടില്‍ നിന്നും മാറി ചിന്തിപ്പിക്കുകയായിരുന്നു. വെനസ്വേലയുടെ ക്രൂഡ് ഓയില്‍ പ്രധാനമായും റിലയൻസ് ഇൻഡസ്ട്രീസിലേക്കാണ് എത്തുന്നത്.
വെനസ്വേലയന്‍ ഇടപാടിന് തടസ്സം നേരിടേണ്ടി വന്നാല്‍ ഇന്ത്യ വീണ്ടും പരമ്പരാഗത ശക്തികളായ ഇറാഖിനേയും സൌദി അറേബ്യയേയും കൂടുതലായി ആശ്രയിക്കേണ്ടി വരും. റഷ്യ വിലക്കിഴിവില്‍ എണ്ണ നല്‍കുന്നുണ്ടെങ്കിലും അമേരിക്കന്‍ ഉപരോധം പ്രതിസന്ധി സൃഷ്ടിച്ചു. ഇതോടെ ഫെബ്രുവരിയിൽ പ്രതിദിനം 8,33,590 ബാരലിലധികം (ബി/ഡി) ബാരലാണ് സൗദിയില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തത്.
വോർടെക്‌സയുടെ കണക്കനുസരിച്ച്, ഇന്ത്യയിലേക്കുള്ള സൗദി അറേബ്യൻ ക്രൂഡ് ഓയിൽ കയറ്റുമതി വർഷം തോറും 28 ശതമാനവും കഴിഞ്ഞ മാസം 21 ശതമാനവും വർദ്ധിച്ചു. മൊത്തത്തിൽ ഇറാഖ്, യുഎഇ, യുഎസ്, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് കുറഞ്ഞ അളവിൽ ഇറക്കുമതി ചെയ്തതിനാൽ ഫെബ്രുവരിയിൽ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി 3 ശതമാനം ഇടിഞ്ഞ് 4.46 ദശലക്ഷം ബാരലുമായിരുന്നു.












Click it and Unblock the Notifications