ഭാരതത്തിലെ ആദ്യ അൽമായ രക്തസാക്ഷി ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്; പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ അല്‍മായ രക്തസാക്ഷിയായ ദേവസഹായം പിള്ളയെ ഇന്ന് വിശുദ്ധനായി പ്രഖ്യാപിക്കും. വത്തിക്കാനിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കുന്ന ചടങ്ങിലാണ് ഫ്രാൻസിസ് മാർപ്പാപ്പയാണ് പ്രഖ്യാപനം നടത്തുക. ദേവസഹായം പിള്ളയടക്കം 10 പേരെയാണ് ഇന്ന് വിശുദ്ധരായി പ്രഖ്യാപിക്കുന്നത്. വിശുദ്ധ പ്രഖ്യാപന സമയത്ത് ദേവസഹായം പിള്ള കൊല്ലപ്പെട്ട കാറ്റടിമലയിലെ പള്ളിയിലും പ്രത്യേക കൃതജ്ഞത ബലി അർപ്പിക്കും. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാർമികനായി പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിലും ദിവ്യബലി അർപ്പിക്കല്‍ ചടങ്ങുണ്ടാവും
പ്രഖ്യാപനത്തോട് അനുബന്ധിച്ച് ഭാരത ത്തില്‍ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ കൃതജ്ഞതാബലി കന്യാകുമാരി ജില്ലയിലെ കാട്ടാടിമലയില്‍ ജൂണ്‍ 5 നു നടക്കും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ലിയോ പോള്‍ഡ് ജിറേലി മുഖ്യകാര്‍മ്മികനായിരിക്കും. സി.ബി.സി.ഐ. പ്രസിഡന്റ് കാര്‍ഡിനല്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ജോര്‍ജ് ആലഞ്ചേരി, ഗോവ ആര്‍ച്ചുബിഷപ് ഫിലിപ് നേരി ഫെറാവോ, മദ്രാസ്-മൈലാപ്പൂര്‍ ആര്‍ച്ചുബിഷപ് ജോര്‍ജ് ആന്റണിസ്വാമി, കോട്ടാര്‍ ബിഷപ് നസ്രേന്‍ സൂസൈ, മധുരൈ ആര്‍ച്ചുബിഷപ് ആന്റണി പപ്പുസ്വാമി തുടങ്ങിയവര്‍ സഹകാര്‍മ്മികരാകും.

കന്യാകുമാരി ജില്ലയില്‍ വരുന്ന കോട്ടാര്‍, കുഴിത്തുറ രൂപതകളില്‍ വിശുദ്ധപദപ്രഖ്യാപനത്തിനു മുന്നോടിയായി നിരവധി പ്രാര്‍ത്ഥനാശുശ്രൂഷകള്‍ സംഘടിപ്പിച്ചിരുന്നു.
2012 ഡിസംബര്‍ 2 ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു.
മാർത്താണ്ഡ വർമ രാജാവിന്റെ കൊട്ടാരത്തിൽ ഉദ്യോഗസ്ഥനായിരുന്നു ദേവസായം പിളള. നീലകണ്ഠപിള്ള എന്നായിരുന്നു യഥാർത്ഥ പേര്. പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് 1712 ഏപ്രില്‍ 23 നാണ് ജനനമെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഒരു ഡച്ച് ഉദ്യോഗസ്ഥനുമായുള്ള സംഭാഷണത്തിലാണ് കത്തോലിക്ക വിശ്വാസത്തെ പറ്റി അറിയുന്നതും തുടർന്ന് ക്രിസ്തുമതം സ്വീകരിക്കുന്നതും. 1745-ലാണ് അദ്ദേഹം ജ്ഞാന സ്‌നാനം സ്വീകരിക്കുകയും ലാസര്‍ എന്ന മാമോ ദീസാപേരിന്റെ മലയാളം അര്‍ത്ഥം വരുന്ന ദേവസഹായം പിള്ളയെന്ന് പേര് സ്വീകരിക്കുകയും ചെയ്യുന്നത്.
ദേവസാഹയം പിള്ളയെ രാജദ്രോഹ കുറ്റം ചുമത്തി കാരാഗൃഹത്തിൽ അടയ്ക്കുകയും പിന്നീട് 1752 ജനുവരി 14 നു കാട്ടാടി മലയില്‍ വെച്ച് വെടിവെച്ച് കൊല്ലുകയുമായിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് പിള്ളയെ കൊലപ്പെടുത്തയതെങ്കിലും കൊട്ടാരം ഉദ്യോഗസ്ഥനായിരുന്ന ഒരാള്‍ മതം മാറി എന്നതാണ് യഥാര്‍ത്ഥ ത്തില്‍ അതിനു കാരണമായതെന്നു കരുതപ്പെടുന്നു.












Click it and Unblock the Notifications