പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ ഐസിസിക്ക് അധികാരമുണ്ടോ? എന്താണ് ഐസിസി? നടപടികൾ എങ്ങനെ, അറിയാം

റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡമിര്‍ പുടിന് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. യുക്രൈന്‍ കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.യുക്രെയ്ൻ അധിനിവേശം തുടങ്ങിയ 2022 ഫെബ്രുവരി 24 മുതൽ യുദ്ധക്കുറ്റങ്ങൾ നടക്കുന്നുണ്ട്. കുട്ടികളെ കടത്തിയത് പുടിന്റെ അറിവോടെയാണെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. അതേസമയം അന്താരാഷ്ട്ര ക്രിമനല്‍ കോടതിയുടെ പരിധിയില്‍ വരുന്ന രാജ്യമല്ലാത്തതിനാൽ കോടതിയുടെ നടപടി അർത്ഥശൂന്യമാണെന്നാണ് റഷ്യ പ്രതികരിച്ചത്.
ഈ സാഹചര്യത്തിൽ ഐസിസി എന്തിന് രൂപീകരിച്ചു, ലക്ഷ്യമെന്താണ്, ഐസിസിയുടെ പരിധിയിൽ വരുന്ന രാജ്യങ്ങൾ ഏതൊക്കെ എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിശോധിക്കാം.
യുദ്ധക്കുറ്റങ്ങൾ, മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ, അംഗരാജ്യങ്ങൾ സ്വയം ചെയ്യാൻ തയ്യാറാകാത്തതോ അല്ലെങ്കിൽ സ്വയം ചെയ്യാൻ കഴിയാത്തതോ ആയ ആക്രമണ കുറ്റകൃത്യങ്ങളുടെ വിചാരണ എന്നിവ ചെയ്യുന്നതിനായി 2002 ലാണ് ഐസിസി സ്ഥാപിതമായത്.
അംഗരാജ്യങ്ങളിലെ പൗരന്മാരോ അംഗരാജ്യങ്ങളുടെ പ്രദേശത്ത് മറ്റുള്ളവർ ചെയ്യുന്ന കുറ്റകൃത്യങ്ങളോ കോടതിക്ക് പ്രോസിക്യൂട്ട് ചെയ്യാൻ സാധിക്കും. 123 അംഗരാജ്യങ്ങളാണ് ഐസിസിയിൽ ഉള്ളത്. 2023 ലെ ബജറ്റ് ഏകദേശം 170 ദശലക്ഷം യൂറോയാണ്.
യുക്രെയ്ൻ, ആഫ്രിക്കൻ സംസ്ഥാനങ്ങളായ ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കെനിയ തുടങ്ങി ലാറ്റിനമേരിക്കയിലെ വെനസ്വേല വരെയും മ്യാൻമർ, ഫിലിപ്പീൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലേയും അടക്കം 17 ഓളം കേസുകൾ ഐസിസി അന്വേഷിക്കുന്നുണ്ട്. ഇതുവരെ വിവിധ കേസുകളിലായി 38 അറസ്റ്റ് വാറന്റുകൾ ഐസിസി പുറപ്പെടുവിച്ചിട്ടുണ്ട്.
യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മാലി, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള 5 ആഫ്രിക്കൻ മിലീഷ്യക്കാര്യ ഐസിസി ശിക്ഷിച്ചിട്ടുണ്ട്. ഒമ്പത് വർഷം മുതൽ 30 വർഷം വരെയാണ് തടവുശിക്ഷ ലഭിക്കുക. സാധ്യമായ പരമാവധി ശിക്ഷ ജീവപര്യന്തമാണ്.
ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയും സെക്യൂരിറ്റി കൗൺസിലും ചേർന്ന് ഒമ്പത് വർഷത്തേക്കാണ് ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നത്. 15 ജഡ്ജിമാരാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിലുള്ളത്.
നിരവധി യുഎൻ അംഗങ്ങളും യൂറോപ്യൻ യൂണിയനും കോടതിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, മറ്റ് പ്രധാന ശക്തികളായ യുണൈറ്റഡ് സ്റ്റേറ്റ്സ്, ചൈന, റഷ്യ എന്നിവ ഐസിസി അംഗങ്ങളല്ല.
2022 മാർച്ച് 2 മുതലായിരുന്നു യുക്രൈനിന്റെ ആരോപണങ്ങളിൽ ഐ സി സി അന്വേഷണം തുടങ്ങിയത്. ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ പുടിന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നാണ് ഐസിസി വ്യക്തമാക്കിയത്.












Click it and Unblock the Notifications