റഷ്യക്ക് ട്രംപിന്റെ മുന്നറിയിപ്പ്: ഉക്രൈന്‍ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കും
വാഷിങ്ടൻ: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ റഷ്യക്ക് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്. ഉക്രെയ്നിലെ "പരിഹാസ്യമായ" യുദ്ധം അവസാനിപ്പിക്കാൻ റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിർ പുടിന്‍ തയ്യാറാകണമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ റഷ്യക്കുമേല്‍ ഉപരോധം, അധിക നികുതി, തീരുവ തുടങ്ങി കർശന സാമ്പത്തിക നടപടികൾ ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ തയ്യാറായില്ലെങ്കില്‍ അമേരിക്കയില്‍ മാത്രമല്ല മറ്റ് രാജ്യങ്ങള്‍ക്കും റഷ്യ വില്‍ക്കുന്ന ഏത് ഉല്‍പന്നത്തിനും ഉയർന്ന നികുതിയും തീരുവയും ഏർപ്പെടുത്തേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത കുറിപ്പില്‍ റഷ്യൻ പ്രസിഡന്റ് പുടിനുമായി താന്‍ മുന്‍കാലത്ത് നിലനിർത്തിയ നല്ല ബന്ധത്തെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്.

'ഞാൻ റഷ്യയെ ഉപദ്രവിക്കാൻ നോക്കുന്നില്ല. ഞാൻ റഷ്യൻ ജനതയെ സ്നേഹിക്കുന്നു, പ്രസിഡൻ്റ് പുടിനുമായി എല്ലായ്പ്പോഴും വളരെ നല്ല ബന്ധം ഉണ്ടായിരുന്നു. - ഇത് റാഡിക്കൽ ലെഫ്റ്റിൻ്റെ റഷ്യ, റഷ്യ, റഷ്യ HOAX ഉണ്ടായിരുന്നിട്ടും. 60000000 പേരുടെ ജീവൻ നഷ്ടപ്പെടുത്തി രണ്ടാം ലോകമഹായുദ്ധത്തിൽ വിജയിക്കാൻ റഷ്യ ഞങ്ങളെ സഹായിച്ചുവെന്ന കാര്യം നാം ഒരിക്കലും മറക്കരുത്.' ട്രംപ് പറഞ്ഞു.
'സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തില്‍ വെല്ലുവിളി നേരിടുന്ന റഷ്യയ്ക്കും പ്രസിഡൻ്റ് പുടിനും വളരെ വലിയ ആനുകൂല്യമാണ് ഞാൻ ചെയ്യാൻ പോകുന്നത്. ഇവിടെ നിർത്തൂ, ഈ പരിഹാസ്യമായ യുദ്ധം നിർത്തൂ. ഇത് കൂടുതൽ വഷളാകാൻ പോകുകയാണ്. നമ്മൾ ഒരു "ഡീൽ" ഉണ്ടാക്കിയില്ലെങ്കിൽ, പെട്ടെന്നുതന്നെ റഷ്യ അമേരിക്കയ്ക്കും ഞങ്ങളുടെ പങ്കാളികള്‍ക്കും വില്‍ക്കുന്ന സാധനങ്ങള്‍ക്ക് ഉയർന്ന തലത്തിലുള്ള നികുതികളും താരിഫുകളും ഉപരോധങ്ങളും ഏർപ്പെടുത്തുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ല.' അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.
ഞാൻ പ്രസിഡൻ്റായിരുന്നെങ്കിൽ ഒരിക്കലും ആരംഭിക്കാത്ത ഈ യുദ്ധം നമുക്ക് അവസാനിപ്പിക്കാം. നമുക്കത് എളുപ്പവഴിയിലൂടെയോ കഠിനമായ വഴിയിലൂടെയോ ചെയ്യാം - എളുപ്പവഴിയാണ് എപ്പോഴും നല്ലത്. 'ഒരു കരാറുണ്ടാക്കാൻ' സമയമായി. ഇനി ഒരു ജീവനും നഷ്ടപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിൽ നിന്ന് ട്രംപ് ഒരു സ്വകാര്യ ടെലിഫോൺ സംഭാഷണത്തിൽ പുടിനുമായി സംസാരിച്ചതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഉക്രെയ്നിൽ റഷ്യ കൈവശപ്പെടുത്തിയിരിക്കുന്ന ഭൂമിയുടെ പ്രശ്നം ട്രംപ് ചുരുക്കത്തില്‍ ഉന്നയിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ഇത്തരം റിപ്പോർട്ടുകൾ റഷ്യ നിഷേധിച്ചിക്കുകയാണ് ചെയ്യുന്നത്. ട്രംപിൻ്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ഇത്തരം ചർച്ചകൾ "ശുദ്ധമായ കെട്ടുകഥ" എന്നും "തെറ്റായ വിവരങ്ങൾ" എന്നുമാണ് റഷ്യ വിശേഷിപ്പിക്കുന്നത്.












Click it and Unblock the Notifications