സമ്മാനമായി കിട്ടിയ നെക്ലെസ് 18 കോടിക്ക് വിറ്റു, പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അന്വേഷണം
ഇസ്ലാമാബാദ്: പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ സമ്മാനമായി ലഭിച്ച വിലപിടിപ്പുളള നെക്ലെസ് വിറ്റുവെന്ന ആരോപണത്തില്‍ മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് എതിരെ അന്വേഷണം. നെക്ലെസ് സര്‍ക്കാരിലേക്ക് നല്‍കുന്നതിന് പകരം ഒരു ആഭരണ കച്ചവടക്കാരന് 18 കോടി രൂപയ്ക്ക് വിറ്റു എന്നുളള ആരോപണത്തിലാണ് ഇമ്രാന്‍ ഖാന് എതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഭരണത്തിലിരിക്കുമ്പോള്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ സര്‍ക്കാരിന്റെ തോഷ ഖാനയിലേക്കാണ് കൈമാറേണ്ടത്. എന്നാല്‍ അതിന് പകരം ഈ നെക്ലെസ് ഇമ്രാന്‍ ഖാന്‍ തന്റെ പ്രത്യേക സഹായി ആയിരുന്ന സുള്‍ഫിക്കര്‍ ബുഖാരിയെ ആയിരുന്നു ഏല്‍പ്പിച്ചത്. സുള്‍ഫിക്കര്‍ ലാഹോറിലെ ഒരു ആഭരണ കച്ചവടക്കാരന് നെക്ലെസ് 18 കോടിക്ക് വില്‍പന നടത്തിയെന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്താനിലെ ഉന്നത അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് ഇമ്രാന്‍ ഖാന് എതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗമായിരിക്കുമ്പോള്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ വ്യക്തികള്‍ക്ക് പകുതി വില സര്‍ക്കാരിന് നല്‍കി സൂക്ഷിക്കാമെന്ന് ചട്ടമുണ്ട്. എന്നാലിത് ഇമ്രാന്‍ ഖാന്‍ നല്‍കിയിട്ടില്ല. വളരെ കുറഞ്ഞ പണം മാത്രം സര്‍ക്കാരിലേക്ക് നല്‍കിയാണ് കോടികള്‍ വില വരുന്ന നെക്ലെസ് ഇമ്രാന്‍ ഖാന്‍ കൈവശപ്പെടുത്തിയിരിക്കുന്നതെന്നും അത് നിയമവിരുദ്ധമാണെന്നും എക്‌സ്പ്രസ് ട്രിബ്യൂണ്‍ വാര്‍ത്തയില്‍ പറയുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദമൊഴിഞ്ഞത്. അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെടുന്ന പാകിസ്താനിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഇമ്രാന്‍ ഖാന്‍. 2018ലാണ് പാകിസ്താനില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. കുത്തഴിഞ്ഞ സാമ്പത്തിക രംഗവും മോശം വിദേശ നയവും അടക്കമുളള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്. പ്രതിപക്ഷത്തിന് പിന്നില്‍ വിദേശ ശക്തികളാണ് എന്നാണ് ഇമ്രാന്‍ ഖാന്റെ ആരോപണം. അവിശ്വാസ പ്രമേയ നീക്കം പാകിസ്താന് എതിരെയുളള വിദേശ ഗൂഢാലോചന ആണെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. പാകിസ്താൻ മുസ്ലീം ലീഗ് നേതാവ് ഷെഹബാസ് ഷരീഫ് ആണ് പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി.












Click it and Unblock the Notifications