തെരഞ്ഞെടുപ്പിൽ തോറ്റു; ഖജനാവ് കൊള്ളയടിച്ച് പ്രസിഡന്റ് രാജ്യം വിട്ടു!!! നഷ്ടപ്പെട്ടത് കോടികൾ...
22 വർഷത്തിന് ശേഷം അധികാരം നഷ്ടപ്പെട്ടതിനെ തുടർന്നാണ് പ്രസിഡന്റ് ഖജനാവ് കൊളളയടിച്ച് നാട് വിട്ടത്
ബന്‍ജുള്‍ : അധികാരം നഷ്ടപ്പെട്ട പ്രസിഡന്‌റ് രാജ്യം കൊള്ളയടിച്ച് രക്ഷപ്പെട്ടു. ഗാംബിയന്‍ മുന്‍ പ്രസിഡന്‌റ് യാഹ്യ ജമ്മെയാണ് 114 ലക്ഷം ഡോളര്‍ മോഷ്ടിച്ച് രാജ്യം വിട്ടത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മുന്‍ പ്രസിഡന്‌റ് രാജ്യം വിട്ടത്. പക്ഷേ രാജ്യത്തിന്‌റെ സ്വത്ത് മുഴുവന്‍ കൊണ്ടാണ് നേതാവ് രക്ഷപ്പെട്ടതെന്ന് മാത്രം.
നീണ്ട 22 വര്‍ഷക്കാലം ഗാംബിയയുടെ പ്രസിഡന്‌റായിരുന്നു യാഹ്യ ജമ്മെ. ഈയിടെ നടന്ന തെരഞ്ഞെടുപ്പില്‍ ജമ്മെ തോറ്റു. എന്നാല്‍ തോല്‍വി സമ്മതിക്കാന്‍ ഇദ്ദേഹം തയ്യാറായിരുന്നില്ല.
ഗിനിയയുടെയും മൗറീറ്റാനിയുടെയും പ്രസിഡന്‌റുമാരുടെയും പശ്ചിമ ആഫിക്കന്‍ നേതാക്കളുടെയും സമ്മര്‍ദ്ദത്തിന് ഒടുവിലാണ് ജമ്മെ രാജിയ്ക്ക് തയ്യാറായത്.
വെറുത അങ്ങ് സ്ഥാനം ഒഴിഞ്ഞതല്ല, ദേശീയ ഖജനാവ് കൊള്ളയടിച്ചാണ് മുന്‍ പ്രസിഡന്‌റ് രാജ്യം വിട്ടത്. 114 ലക്ഷം ഡോളറാണ് ജമ്മെ കൊണ്ടുപോയത്.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‌റ് അദമാ ബാരോ തലസ്ഥാനത്ത് എത്തുന്നതിന് മുമ്പായിരുന്ന ജമ്മെയുടെ നാടുവിടല്‍. പ്രത്യേക ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് ഇയാള്‍ രക്ഷപ്പെട്ടത്.
ഖജനാവിലെ സ്വത്തുക്കളും ആഡംബര വാഹനങ്ങളുമാണ് ജമ്മെ പ്രത്യേക വിമാനത്തില്‍ കയറ്റി കൊണ്ടുപോയത്. ആഫ്രിക്കന്‍ രാജ്യമായ ചാഡിലെ ചരക്ക് വിമാനത്തിലാണ് സാധനങ്ങള്‍ കയറ്റി വിട്ടത്
ജമ്മെ കടത്തിക്കൊണ്ടുപോയ സാധനങ്ങല്‍ തിരികെ കൊണ്ടുവരുമെന്ന് അദമാ ബാരോ പറഞ്ഞു. ഇതിനായി ആഫ്രിക്കന്‍ രാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഇദ്ദേഹം.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ചെറിയ രാജ്യമാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഗാംബിയ. ബാന്‍ജൂള്‍ ആണ് തലസ്ഥാനം. ഏറെക്കാലും ബ്രിട്ടീഷ് കോളനിയായിരുന്നു ഇവിടം. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന രാജ്യമാണ് ഗാബിയ.
മുന്‍ സൈനികനായ ജമ്മെ പട്ടാള അട്ടിമറിയിലൂടെയാണ് അധികാരത്തിലെത്തിയത്. 22 വര്‍ഷക്കാലമാണ് അദ്ദേഹം പ്രസിഡന്‌റായിരുന്നത്.