ഗാസ ആശുപത്രിയിലെ സ്ഫോടനം: ഹമാസ് മിസൈല്‍ ലക്ഷ്യം തെറ്റി പതിച്ചതാകാമെന്ന് ഋഷി സുനക്
ടെല്‍ അവീവ്: കുട്ടികള്‍ ഉള്‍പ്പെടെ മൂന്നൂറിലേറെപ്പേരുടെ മരണത്തിന് ഇടയാക്കിയ ഗാസ നഗരത്തിലെ ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ ഹമാസാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. 'ഗാസയ്ക്കുള്ളിൽ നിന്ന് തൊടുത്ത മിസൈലാണ് ആശുപത്രിയില്‍ പതിച്ചത്, അല്ലാതെ ഇസ്രായേലിൽ നിന്നുള്ള റോക്കറ്റല്ല' ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞതായി അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
"ഗസ്സയ്ക്കുള്ളിൽ നിന്ന് ഇസ്രായേലിലേക്ക് വിക്ഷേപിച്ച മിസൈലുകളാണ് സ്ഫോടനത്തിന് കാരണമായതെന്ന് ബ്രിട്ടീഷ് സർക്കാർ വിലയിരുത്തുന്നു," സുനക് പാർലമെന്റില്‍ വ്യക്തമാക്കി. "ഈ സംഭവത്തിന്റെ തെറ്റായ റിപ്പോർട്ടിംഗ് ഈ മേഖലയിൽ പ്രതികൂലമായ പ്രത്യാഘാതം ഉണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച അൽ-അഹ്‌ലി അൽ-അറബി ഹോസ്പിറ്റലിലുണ്ടായ സ്‌ഫോടനത്തിൽ 471 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ അധികൃതർ അറിയിച്ചിരുന്നു. ഗാസയുടെ ആരോഗ്യ മന്ത്രാലയവും ഇസ്രായേൽ വ്യോമാക്രമണത്തെ കുറ്റപ്പെടുത്തി. അതേസമയം ഹമാസ് നടത്തിയ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതാണ് സ്ഫോടനത്തിന് കാരണമെന്നാണ് ഇസ്രായേൽ വാദം. ഇതേ നിഗമനമായിരുന്നു യുഎസും ഫ്രാൻസും കാനഡയും ചേർന്ന് നടത്തിയതും.
അതിനിടെ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി ഹമാസ്-ഇസ്രായേല്‍ സംഘർഷം ഉള്‍പ്പടേയുള്ള പശ്ചിമേഷ്യന്‍ മേഖലയിലെ സംഭവവികാസങ്ങള്‍ നരേന്ദ്ര മോദി ചർച്ച ചെയ്തു. ഭീകരവാദം , അക്രമം, സാധാരണപൗരന്മാരുടെ ജീവന്‍ നഷ്ടപ്പെടല്‍ എന്നിവയെ കുറിച്ചുള്ള ആശങ്കകള്‍ ഇന്ത്യന് പ്രധാനമന്ത്രി ജോർദാന്‍ രാജാവുമായി പങ്കുവെച്ചു. സുരക്ഷയ്ക്കും മാനുഷിക സ്‌നേഹപരമായ സാഹചര്യത്തിനും വേണ്ടി വേഗത്തിലുള്ള പ്രശ്‌ന പരിഹാരത്തിനായി യോജിച്ച ശ്രമങ്ങളുടെ ആവശ്യകതയും മോദി ഊന്നിപ്പറഞ്ഞു.
അതേസമയം, ഗാസയിലേക്ക് കരസേനയുടെ ആക്രമണം ആരംഭിച്ചതായി ഇസ്രായേല്‍ സേന അറിയിച്ചു. ഹമാസിന്റെ അപ്രതീക്ഷിത അക്രമണത്തിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് കര വഴിയുള്ള ആക്രമണത്തിന് ഇസ്രായേല്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഗാസ മുനമ്പിലെ വിവിധ മേഖലയില്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍ സൈന്യം റെയ്ഡുകള്‍ നടത്തിയതായും ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തിയെന്നും അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.












Click it and Unblock the Notifications