കോവിഡ് 19: ഇന്ത്യയെ സഹായിക്കാന്‍ ലോകസമൂഹം മുന്നോട്ടുവരണമെന്ന് ഗ്രെറ്റ തൻബർഗ്
ഇന്ത്യയിലെ സമീപകാല സംഭവവികാസങ്ങൾ ഹൃദയഭേദകമാണ്
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ബുദ്ധിമുട്ടുന്ന ഇന്ത്യയ്ക്കുവേണ്ടി ശബ്ദമുയർത്തി സ്വീഡിഷ് പാരിസ്ഥിതിക പ്രവർത്തക ഗ്രെറ്റ തൻബർഗ്. ഇന്ത്യയെ സഹായിക്കാൻ ലോകസമൂഹം മുന്നോട്ടുവരണമെന്ന് ഗ്രെറ്റ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഹൃദയഭേദകമാണെന്ന് ഗ്രെറ്റ പറഞ്ഞു.

"ഇന്ത്യയിലെ സമീപകാല സംഭവവികാസങ്ങൾ ഹൃദയഭേദകമാണ്. ആഗോളസമൂഹം മുന്നോട്ടു വരികയും അടിയന്തരമായി സഹായം നൽകുകയും വേണം'' -ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്‍റെ രൂക്ഷത വിവരിക്കുന്നതും ഇന്ത്യയിലെ വിവിധ ആശുപത്രികള്‍ നേരിടുന്ന കടുത്ത ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് പറയുന്നതുമായ സ്കൈ ന്യൂസിന്റെ വാർത്തയ്ക്കൊപ്പം ചേർത്താണ് ഗ്രെറ്റയുടെ അഭ്യർത്ഥന.
നേരത്തെ കർഷക സമരത്തെ അനുകൂലിച്ചും ഗ്രെറ്റ ട്വീറ്റ് ചെയ്തിരുന്നു. അന്ന് ബിജെപി സർക്കാരും പ്രവർത്തകരും ഗ്രെറ്റയ്ക്കെതിരെ രംഗത്തെത്തിയതുമാണ്. ഡൽഹി പൊലീസ് ഗ്രെറ്റയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്ന സാഹചര്യം വരെയുണ്ടായി. ഇന്ത്യൻ സെലിബ്രറ്റികൾ ഗ്രെറ്റ ഉൾപ്പടെ കർഷക സമരത്തെ പിന്തുണച്ച വിദേശ സെലിബ്രറ്റികൾക്കെതിരെ ട്വിറ്റർ ക്യാമ്പയിനിങ്ങും നടത്തിയിരുന്നു.
അതേസമയം ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന എണ്ണം ഇന്നും മൂന്നര ലക്ഷത്തിനടുത്ത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 3,49,691 പേർക്ക്. രോഗമുക്തി നേടി 2,17,113 പേർ. 2767 മരണങ്ങൾകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 26,82,751 പേരാണ് ചികിത്സയിലുള്ളത്.
ഇന്ത്യയിലെ കൊറോണ വൈറസ് വ്യാപനത്തിൽ രൂക്ഷവിമർശനമുന്നയിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം അപകടകാരിയായ വൈറസിനെ രാജ്യം നിസാരവത്കരിച്ചതാണെന്നും ഡബ്ല്യൂഎച്ച്ഒ ഡയറക്ടർ ജനറൽ കുറ്റപ്പെടുത്തി. വൈറസിന് ഏതറ്റം വരെ പോകാമെന്നതിന്റെ ഉദ്ദാഹരണമാണ് ഇന്ത്യയുടെ സ്ഥിതിയെന്നും പ്രതിദിന മരണ സംഖ്യയിൽ ഇന്ത്യയിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തിയത് രാജ്യത്തിന്റെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications