ഇന്ത്യയും യുഎഇയും കൈകൊടുത്തത് വെറുതെയായില്ല: കൃത്യം ഒരു മാസത്തിന് ശേഷം.. അടി അമേരിക്കയ്ക്ക്
ഡല്‍ഹി: ഡോളറിന് പകരം ദേശീയ കറന്‍സികളില്‍ എണ്ണ വ്യാപാരം നടത്തി യുഎഇയും ഇന്ത്യയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും രൂപ-ദിർഹം കരാർ ഒപ്പുവെച്ച് കൃത്യം ഒരുമാസത്തിന് ശേഷമാണ് കരാർ അടിസ്ഥാനത്തിലുള്ള ആദ്യ വ്യാപാരം നടക്കുന്നത്. ഇതിലൂടെ ഇരു രാജ്യങ്ങള്‍ക്കും ഒട്ടേറെ നീക്കങ്ങള്‍ ഉണ്ടാവുമ്പോള്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
യുഎഇയുടെ അബുദാബി നാഷണൽ ഓയിൽ കമ്പനിയും (അഡ്‌നോക്) ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും തമ്മില്‍ പത്തുലക്ഷം ബാരൽ എണ്ണയുടെ ഇടപാടാണ് നടന്നത്. 'പുതിയതായി നടപ്പിലാക്കിയ ലോക്കൽ കറൻസി സെറ്റിൽമെന്റിന് (എൽസിഎസ്) കീഴിലുള്ള ആദ്യത്തെ ക്രൂഡ് ഓയിൽ ഇടപാട് തിങ്കളാഴ്ച അഡ്‌നോക്കും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും തമ്മിൽ നടന്നു. ഇടപാടിൽ 1 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വിൽപ്പനയാണ് നടന്നത്. ഇന്ത്യൻ രൂപയും യുഎഇ ദിർഹവും ഉപയോഗിണ് ഇടപാട്' അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

"പ്രാദേശിക കറൻസികളിലെ വ്യാപാരം ഇന്ത്യ-യുഎഇ സഹകരണത്തിന്റെ വളരെ പ്രധാനപ്പെട്ട വശമാണ്. ഇത് മെച്ചപ്പെട്ട സാമ്പത്തിക സഹകരണത്തിന് വഴിയൊരുക്കുകയും അന്താരാഷ്ട്ര സാമ്പത്തിക ഇടപെടലുകൾ ലളിതമാക്കുകയും ചെയ്യും," എന്നായിരുന്നു കരാറില്‍ ഒപ്പുവെച്ചുകൊണ്ട് ജുലൈ 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
എണ്ണ, വാതക മേഖലയിലെ ഇന്ത്യയുടെ പ്രധാന പങ്കാളികളിൽ ഒന്നാണ് യുഎഇ. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന്റെ സിംഹഭാഗവും പെട്രോളിയം ഉൽപ്പന്നങ്ങളുമാണ്. ഇന്ത്യയുടെ അസംസ്‌കൃത എണ്ണയുടെ നാലാമത്തെ വലിയ സ്രോതസ്സായ യുഎഇ, എൽഎൻജിയുടെയും എൽപിജിയുടെയും രണ്ടാമത്തെ വലിയ ഉറവിടവുമാണ്. 2022-ൽ 35.10 ബില്യൺ ഡോളറിന്റെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വ്യാപാരമാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നടന്നത്. ഇത് മൊത്തം ഉഭയകക്ഷി വ്യാപാരത്തിന്റെ 41.1 ശതമാനമാണ്.
"പ്രാദേശിക കറന്‍സിയിലുള്ള ഈ ഇടപാട് ചെലവും സമയവും കുറയ്ക്കുകയും പ്രാദേശിക കറൻസികളെ ആശ്രയിക്കുന്നത് വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സ്വതന്ത്ര-വ്യാപാര കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വർദ്ധിപ്പിക്കും. കരാറിന്റെ അടിസ്ഥാനത്തിൽ വ്യാപാരികൾക്ക് ഇന്ത്യന്‍ രൂപയില്‍ പേയ്മെന്റ് നടത്താന്‍ സാധിക്കും" ഇന്ത്യൻ എംബസി പ്രസ്താവനയിലൂടെ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചത്തെ ഇടപാട് പ്രാദേശിക കറന്‍സിയില്‍ നടക്കുന്ന രണ്ടാമത്തെ വ്യാപാരമാണ്. ധാരണാപത്രം ഒപ്പുവെച്ച ദിവസം ജൂലൈ 15-നാണ് ആദ്യത്തെ ദിർഹം-രൂപ വ്യാപാരം നടന്നത്. യുഎഇയിലെ ഒരു പ്രമുഖ സ്വർണ്ണ കയറ്റുമതിക്കാരിൽ നിന്ന് (പീകെ ഇന്റർമാർക്ക്) 25 കിലോഗ്രാം സ്വർണം ഇന്ത്യയിലെ യെസ് ബാങ്ക് വാങ്ങുകയായിരുന്നു. 12.84 കോടി രൂപയുടെ വ്യാപാരമായിരുന്നു അന്ന് നടന്നത്
അതേസമയം, 2022 ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 85 ബില്യൺ ഡോളറായി ഉയർന്നു. ഇത് യുഎഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപര പങ്കാളിയുമാക്കി.
യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2022 ഫെബ്രുവരിയിൽ, യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഒപ്പുവച്ച ആദ്യ രാജ്യമായി ഇന്ത്യ മാറിയിരുന്നു. 2022 മെയ് 1-ന് സിഇപിഎ പ്രാബല്യത്തിൽ വന്നതിനുശേഷം ഉഭയകക്ഷി വ്യാപാരം ഏകദേശം 15 ശതമാനം വർദ്ധിച്ചു.
അതേസമയം, എണ്ണ വില ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യ അടുത്തിടെ വന്‍തോതില്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ചിരുന്നു. ദിവസവും 10 ലക്ഷം ബാരല്‍ എണ്ണയാണ് കുറച്ചിരിക്കുന്നത്. എന്നാല്‍ ഇതിലൂടെ യുഎഇക്ക് വലിയ ലാഭമാണ് ഉണ്ടായിരിക്കുന്നത്. യുഎഇയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കി ഇന്ത്യയും അവസരം മുതലെടുക്കുന്നുണ്ട്.












Click it and Unblock the Notifications