ഭീകരരുടെ നിഴല്‍ യുദ്ധത്തിന് അറുതി വേണം; ഷാങ്രി-ലാ ഡയലോഗില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ
സിംഗപ്പൂര്‍: സിംഗപ്പൂരില്‍ നടന്ന അന്താരാഷ്ട്ര സുരക്ഷാ സമ്മേളനായ ഷാങ്രി-ലാ ഡയലോഗില്‍ പരസ്പരം മുന്നറിയിപ്പുകള്‍ കൈമാറി ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍. ലോകമെമ്പാടുമുള്ള പ്രതിരോധ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന സമ്മേളനമാണ് ഷാങ്രി-ലാ ഡയലോഗ്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഭീകരതയ്‌ക്കെതിരേ ഇന്ത്യ മുന്നോട്ടുവച്ച നിലപാട് ഈ സമ്മേളനത്തിലും ആവര്‍ത്തിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരുന്നു. ഭീകരര്‍ക്ക് പരോക്ഷമായ പിന്തുണ നല്‍കുന്ന പാകിസ്ഥാന്റെ നിലപാടിനെ രാജ്യാന്തര വേദികളില്‍ ഇന്ത്യ തുറന്നുകാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിംഗപ്പൂരില്‍ അന്താരാഷ്ട്ര സുരക്ഷാ സമ്മേളനം നടന്നത്.

ഇന്ത്യയെ പ്രതിനിധീകരിച്ച് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാനും പാകിസ്ഥാനില്‍ നിന്നുള്ള ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സയുമാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇരുവരും സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പരസ്പരം മുന്നറിയിപ്പുകള്‍ കൈമാറി.
പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ജനറല്‍ അനില്‍ ചൗഹാന്‍ സമ്മേളനത്തില്‍ വിശദീകരിച്ചു. ഏപ്രില്‍ 22ന് ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. അതിനുള്ള മറുപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. സാധാരണക്കാരെ ലക്ഷ്യമിടാതെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പ്രതിരോധത്തില്‍ പുതുചരിത്രം കുറിച്ചിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഭീകരതയ്‌ക്കെതിരേ പുതിയൊരു ചുവപ്പ് വര വരയ്ക്കുകയായിരുന്നു ഇന്ത്യ ചെയ്തതെന്ന് ജനറല്‍ അനില്‍ ചൗഹാന്‍ പറഞ്ഞു. സൈനിക തലത്തിലാണ് ഈ പ്രത്യേക ഓപ്പറേഷന്‍ നടപ്പാക്കിയത്. അത് എതിരാളികള്‍ക്ക് ചില പാഠങ്ങള്‍ മനസിലാക്കി കൊടുത്തിട്ടുണ്ടെന്നാണ് താന്‍ കരുതുന്നത്. ഇന്ത്യയുടെ സഹിഷ്ണതയ്ക്ക് ഒരു പരിധിയുണ്ടെന്ന് അവര്‍ മനസിലാക്കും എന്ന് പ്രതീക്ഷിക്കുന്നതായി അനില്‍ ചൗഹാനെ ഉദ്ധരിച്ച് പിടിഎ റിപ്പോര്‍ട്ട് ചെയ്തു
ഏകദേശം രണ്ടു പതിറ്റാണ്ടിലേറെയായി ഭീകരരുടെ ഈ നിഴല്‍ യുദ്ധത്തിന് ഇന്ത്യ ഇരയായിക്കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് ധാരാളം ജീവനുകള്‍ നഷ്ടപ്പെട്ടു. ഇതിന് ഒരു അറുതി വേണമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ നടന്ന ഉന്നത പ്രതിരോധ സമ്മേളനത്തില്‍ ഇന്ത്യ-പാക് സംഘര്‍ഷം മറ്റു രാജ്യങ്ങള്‍ക്കിടയിലും പ്രധാനപ്പെട്ട ചര്‍ച്ചയായിരുന്നു. ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ സ്വീകരിച്ച നിലപാടുകളും ശ്രദ്ധ നേടി.
സംഘര്‍ഷങ്ങള്‍ പരസ്പരം പരിഹരിക്കപ്പെടേണ്ട ആവശ്യകത പാകിസ്ഥാന്‍ ജനറല്‍ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ദക്ഷിണേഷ്യയില്‍ സമാധാനം നിലനിര്‍ത്താന്‍ കാശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെടണമെന്നാണ് പാകിസ്ഥാന്‍ ജനറല്‍ വാദിച്ചത്. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പ്രശ്‌നത്തിന്റെ കാതല്‍ കാശ്മീരാണ്. സംഘര്‍ഷം പരിഹാരിച്ചില്ലെങ്കില്‍ ഭാവിയില്‍ അതു വിനാശകരമായി മാറുമെന്നും പാകിസ്ഥാന്‍ ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി.
യുഎസ്, യുകെ, തുര്‍ക്കി, ചൈന, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുടെ ഇടപെടലിലാണ് സംഘര്‍ഷം അവസാനിച്ചതെന്നും മിര്‍സ അവകാശപ്പെട്ടു.












Click it and Unblock the Notifications