താലിബാൻ പ്രതിരോധമന്ത്രിയുമായി ആദ്യമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വക്താവ്
ഡൽഹി: താലിബാനുമായി ചർച്ച നടത്തി ഇന്ത്യ. താലിബാൻ പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബുമായി ഇന്ത്യൻ വക്താവ് ജെപി സിംഗ് ആണ് കൂടിക്കാഴ്ച നടത്തിയത്. താലിബാൻ സ്ഥാപക നേതാവായ മുല്ല ഒമറിൻ്റെ മകനാണ് യാക്കൂബ്. വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖിയുമായും മുൻ പ്രസിഡൻ്റ് ഹമീദ് കർസായിയുമായും വിപി സിംഗ് പ്രത്യേക കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.
ഇതാദ്യമായാണ് താലിബാൻ നേതൃത്വവുമായി ഇന്ത്യ ഇത്തരത്തിൽ കൂടിക്കാഴ്ച നടത്തുന്നത്. അതേസമയം കൂടിക്കാഴ്ച സംബന്ധിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ കൂടിക്കാഴ്ചയെ കുറിച്ച് താലിബാൻ എക്സിൽ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനുള്ള ചർച്ചകളാണ് കൂടിക്കാഴ്ചയിൽ നടന്നതെന്നുമാണ് താലിബാൻ എക്സിൽ പങ്കുവെച്ചത്.

'കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധം വിപുലമാക്കാനുള്ള താത്പര്യമാണ് ഇരുരാജ്യങ്ങളും പ്രകടിപ്പിച്ചത്. അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ഇടപെടലുകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിലുള്ള താത്പര്യവും ഇന്ത്യ പങ്കുവെച്ചു', എക്സ് പോസ്റ്റിൽ പറഞ്ഞു.
അതേസമയം ഇന്ത്യയുടെ സഹകരണത്തെ അഭിനന്ദിച്ച് കർസായിയും പ്രതികരിച്ചു. അഫ്ഗാനിലെ യുവാക്കളുടെ വിദ്യാഭ്യാസം, അവർക്കുള്ള പരിശീലനം കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം വിപുലമാക്കൽ ,യാത്ര ലഘൂകരിക്കാൻ തുടങ്ങി കൂടുതൽ മേഖലകളിൽ ഇന്ത്യയുടെ സഹകരണം ആവശ്യമാണെന്ന് കർസായി വ്യക്തമാക്കി.താലിബാനിൽ നിന്നും യുഎസിന്റെ പിൻമാറ്റത്തിനുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയ മുതിർന്ന താലിബാൻ നേതാവായ മുത്താക്കിയുമായും സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു.
അഫ്ഗാനിൽ താലിബാൻ ഭരണത്തിൽ ഏറിയതിന് ശേഷം ഇന്ത്യ തങ്ങളുടെ ഉദ്യോഗസ്ഥരെ അഫ്ഹാനിസ്ഥാനിൽ നിന്നും പിൻവലിച്ചിരുന്നു. പിന്നീട് 2022 ൽ ഒരു ടെക്ക്നിക്കൽ ടീമിനെ അഫ്ഗാനിസ്ഥാൻ തലസ്ഥാനത്ത് നിയോഗിച്ചു. അതിന് ശേഷം താലബാനുമായി ഇന്ത്യ ഇടപെട്ടിട്ടുണ്ട്. പ്രത്യേകിച്ച് മാനുഷിക വിഷയങ്ങളിൽ. അഫ്ഗാനിലുള്ളവർക്ക് ഗോതമ്പ്, മരുന്നുകൾ മറ്റ് ആരോഗ്യ ആവശ്യങ്ങൾക്കുള്ള സഹായങ്ങൾ എന്നിവ ഇന്ത്യ ഉറപ്പാക്കിയിരുന്നു.












Click it and Unblock the Notifications