ഉക്രൈന്‍ വിമാനം തകര്‍ത്ത സംഭവം; ഇറാനില്‍ അറസ്റ്റ്, പ്രത്യേക കോടതി രൂപീകരിച്ചു
ടെഹ്‌റാന്‍: ഉക്രൈന്‍ വിമാനം വെടിവച്ചിട്ട സംഭവത്തില്‍ ഇറാനില്‍ ചിലരെ അറസ്റ്റ് ചെയ്തു. എത്ര പേരെ അറസ്റ്റ് ചെയ്തുവെന്ന് ജുഡീഷ്യറി വൃത്തങ്ങള്‍ വെളിപ്പെടുത്തിയില്ല. അമേരിക്കന്‍ സൈന്യത്തിനെതിരെ ആക്രമണം നടത്തുന്നതിനിടെയാണ് ടെഹ്‌റാനില്‍ നിന്ന് പറന്നുയര്‍ന്ന യാത്രാ വിമാനം തകര്‍ന്നു വീണത്. സൈന്യത്തിന് തെറ്റുപറ്റിയതാണെന്ന് പിന്നീട് ഇറാന്‍ വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

വിശദമായ അന്വേഷണം നടക്കുണ്ടെന്നു ജുഡീഷ്യറി വക്താവ് ഗുലാം ഹുസൈന്‍ ഇസ്മാഈലി പറഞ്ഞു. എന്നാല്‍ അദ്ദേഹം കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല. എത്ര പേരെ അറസ്റ്റ് ചെയ്തു, ഏത് വകുപ്പിലുള്ള ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്, സൈനികര്‍ അറസ്റ്റിലായിട്ടുണ്ടോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ ബാക്കിയാണ്.
മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ് സംഭവിച്ചിരിക്കുന്നതെന്നും സുതാര്യമായ അന്വേഷണം നടക്കുമെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി അറിയിച്ചു. വിഷയം പരിശോധിക്കാന്‍ പ്രത്യേക കോടതി ഇറാന്‍ ഒരുക്കി. വിദഗ്ധരടക്കമുള്ള സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. ഇത് സാധാരണ കേസല്ലെന്നും ലോകം മൊത്തം കോടതി നടപടികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും റൂഹാനി പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് ടെഹ്‌റാനില്‍ വിമാനം തകര്‍ന്ന് വീണതും 176 പേര്‍ കൊല്ലപ്പെട്ടതും. ഇറാനില്‍ നിന്നുള്ളവരായിരുന്നു കൂടുതല്‍. 57 കനേഡിയന്‍ പൗരന്‍മാരും കൊല്ലപ്പെട്ടിട്ടുണ്ട്. അന്വേഷണ വിവരങ്ങള്‍ കാനഡയെ ധരിപ്പിക്കുമെന്ന് നേരത്തെ ഇറാന്‍ വ്യക്തമാക്കിയിരുന്നു. അമേരിക്ക ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ചതിനെ തുടര്‍ന്നാണ് മേഖല സംഘര്‍ഷഭരിതമായത്. അമേരിക്ക ആക്രമണം നടത്തിയില്ലായിരുന്നുവെങ്കില്‍ തങ്ങളുടെ പൗരന്‍മാര്‍ കൊല്ലപ്പെടില്ലായിരുന്നുവെന്ന് കനേഡിയന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
സൈനികര്‍ക്ക് പിഴവ് സംഭവിച്ചതാണെന്ന് ഇറാന്‍ അറിയിച്ചതിന് പിന്നാലെ ഇറാന്‍ ഭരണകൂടത്തിനെതിരെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ രാജിവയ്ക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. ആദ്യമായിട്ടാണ് ഇറാനിലെ പണ്ഡിത സഭയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നത്. രാജ്യം മൊത്തം പ്രതിഷേധം വ്യാപിച്ച സാഹചര്യത്തിലാണ് ഇറാന്‍ അന്വേഷണം ശക്തിപ്പെടുത്തിയതും അറസ്റ്റ് പ്രഖ്യാപിച്ചതും. ഇതുവഴി പ്രക്ഷോഭം തണുപ്പിക്കാന്‍ സാധിക്കുമെന്ന് ഇറാന്‍ കരുതുന്നു. പ്രക്ഷോഭകര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.












Click it and Unblock the Notifications