ഐസിസ് എണ്ണ വില്‍ക്കുന്നത് അസദിനെന്ന് അമേരിയ്ക്ക... അപ്പോള്‍ പിന്നെ യുദ്ധമെന്തിന്?
വാഷിങ്ടണ്‍: ഐസിസിന്റെ എണ്ണക്കച്ചവടം സംബന്ധിച്ച് അമേരിയ്ക്കയുടെ ഞെട്ടിപ്പിയ്ക്കുന്ന ആരോപണം. ഐസിസ് തീവ്രവാദികള്‍ എണ്ണ വില്‍ക്കുന്നത് സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദിനാണെന്നാണ് ആരോപണം.
ഐസിസ് തീവ്രവാദികളെ എണ്ണക്കച്ചവടത്തിന് സഹായിക്കുന്നത് തുര്‍ക്കി ആണെന്നാണ് റഷ്യ ആരോപിയ്ക്കുന്നത്. തങ്ങളുടെ യുദ്ധവിമാനം വെടിവച്ചിടാനുള്ള കാരണം പോലും അതാണെന്ന് റഷ്യ വാദിയ്ക്കുന്നു.

അഞ്ഞൂറ് ദശലക്ഷം അമേരിയ്ക്കന്‍ ഡോളറിന്റെ കച്ചവടമാണ് നടന്നിട്ടുള്ളതെന്നാണ് മുതിര്‍ന്ന അമേരിയ്ക്കന്‍ ട്രഷറി ഉദ്യോഗസ്ഥൻ ആദം സുബന്‍ ആരോപിയ്ക്കുന്നത്. മൂവായിരം കോടി രൂപയിലധികം തുകയുടെ എണ്ണക്കച്ചവടം. പ്രതിമാസം നാല്‍പത് ദശലക്ഷം ഡോളറിന്റെ എണ്ണ സിറിയയ്ക്ക് വില്‍ക്കുന്നുവെന്നും ഇദ്ദേഹം പറയുന്നു.
എന്നാല്‍ സിറിയയിലെ അസദ് ഭരണകൂടം ഐസിസിനെതിരെയുള്ള യുദ്ധത്തിലാണ് ഇപ്പോഴുളളത്. സിറിയയുടെ സുഹൃത്തായ റഷ്യയാണ് അവിടെ യുദ്ധത്തിന് നേതൃത്വം നല്‍കുന്നത്.
പരസ്പരം യുദ്ധം ചെയ്യുമ്പോഴും ഐസിസും സിറിയന്‍ ഭരണകൂടവും എണ്ണക്കച്ചവടത്തില്‍ ഏര്‍പ്പെടുന്നു എന്നാണ് പറയുന്നത്. ഐസിസ് തുര്‍ക്കിയ്ക്ക് എണ്ണ വില്‍ക്കുന്നുവെന്നും അമേരിയ്ക്കന്‍ ട്രഷറി ഉദ്യോഗസ്ഥന്‍ പറയുന്നു.












Click it and Unblock the Notifications