ഇസ്രായേല്‍-ഹമാസ് യുദ്ധം: കൊല്ലപ്പെട്ടവര്‍ 1600 കടന്നു, ഈ യുദ്ധത്തിന് നിര്‍ബന്ധിതരായെന്ന് നെതന്യാഹു
ജെറുസലേം: ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ മരണസംഖ്യ 1600 കടന്നു. ഇരു വിഭാഗങ്ങള്‍ക്കുമിടയിലാണ് ഇത്രയും പേര്‍ മരിച്ചത്. അതേസമയം ഇസ്രായേല്‍ മുന്നറിയിപ്പില്ലാതെ ആക്രമിച്ചാല്‍ ബന്ദികളാക്കിയ ഇസ്രായേല്‍ പൗരന്‍മാരെ വധിക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി. ഇതുവരെ 900 ഇസ്രായേലികളും, 700 ഗാസ നിവാസികളുമാണ് കൊല്ലപ്പെട്ടത്. അതേസമയം ഗാസയില്‍ രാത്രി മുഴുവന്‍ വ്യോമാക്രമണം നടന്നു.
ഇസ്രായേല്‍ സൈന്യം ഹമാസ് കേന്ദ്രങ്ങളില്‍ തിരിച്ചടി തുടരുകയാണ്. 1290 കേന്ദ്രങ്ങളില്‍ ബോംബിട്ടതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. അതേസമയം മുപ്പതിലേറെ പൗരന്മാരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നും സ്ഥിരീകരിച്ചു. ലെബനന്‍ അതിര്‍ത്തിയിലും ഏറ്റുമുട്ടല്‍ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ആറോളം ഇസ്രായേലികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഇസ്രായേലിന് ഈ യുദ്ധത്തിന് ആഗ്രഹമില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഈ യുദ്ധത്തിന് ഇസ്രായേല്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഏറ്റവും ക്രൂരവും, പൈശാചികവുമായ രീതിയില്‍ ഇസ്രായേല്‍ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ്. ഞങ്ങള്‍ ഈ യുദ്ധം തുടങ്ങിയിട്ടില്ല. പക്ഷേ ഇത് അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കും.
ഒരിക്കല്‍ രാജ്യമോ, പ്രതിരോധമോ ഇല്ലാത്തവരായിരുന്നു ജൂതര്‍. എന്നാല്‍ അതല്ല ഇപ്പോഴത്തെ അവസ്ഥയെന്നും നെതന്യാഹു പറഞ്ഞു. ഹമാസ് ഞങ്ങളെ ആക്രമിച്ചതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടത്. അവര്‍ എക്കാലവും ഓര്‍ത്ത് വെക്കുന്ന തിരിച്ചടിയാണ് നല്‍കുക. അവര്‍ മാത്രമല്ല, ഇസ്രായേലിന്റെ ശത്രുക്കള്‍ ദശാബ്ദത്തോളം ഓര്‍ത്തുവെക്കുന്നതായിരിക്കും ആ തിരിച്ചടിയെന്നും നെത്യാഹു പറഞ്ഞു.
അതേസമയം ഹമാസ് കുട്ടികളെ അടക്കം ക്രൂരമായി വധിച്ചതായി നെതന്യാഹു അവകാശപ്പെട്ടു.ക്രൂരമായ കാര്യങ്ങളാണ് അവര്‍ ചെയ്യുന്നത്. ഐസിസിനെ പോലെ തന്നെയാണ് ഹമാസും. അവരെ ഞങ്ങള്‍ പരാജയപ്പെടുത്തും. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പിന്തുണ അറിയിച്ചതില്‍ നന്ദി അറിയിക്കുകയാണ്. ഇസ്രായേലിനൊപ്പം ഈ അവസരത്തില്‍ നില്‍ക്കുന്ന ലോക നേതാക്കള്‍ക്കെല്ലാം നന്ദി പറയുന്നു. ഈ ക്രൂരതയ്‌ക്കെതിരെ പോരാടുന്ന ഓരോ രാജ്യത്തെയുമാണ് ഇസ്രായേല്‍ പ്രതിനിധീകരിക്കുന്നത്. ഇസ്രായേല്‍ വിജയിച്ചാല്‍ ലോകം തന്നെയാണ് വിജയിക്കുന്നതെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രായേലിനെതിരായ യുദ്ധത്തില്‍ ഇറാനും, ഹിസ്ബുള്ളയ്ക്കും യാതൊരു പങ്കുമില്ലെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് പറഞ്ഞതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനും, ഹിസ്ബുള്ളയും നേരത്തെ ഹമാസിനെ പിന്തുണച്ചവരാണ്. ഇസ്രായേലിലെ ആക്രമണം വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. യുദ്ധ ക്രൂരത കാണിച്ചാല്‍ അവര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്നും അലി ബറാക്കെ എന്ന കമാന്‍ഡര്‍ പറഞ്ഞു.
ഹമാസ് പ്രവര്‍ത്തകര്‍ ഉപയോഗിച്ചിരുന്ന രണ്ട് തുരങ്കങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിരിക്കുകയാണ്. ഇതുവഴി ഇസ്രായേല്‍ മേഖലയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമായിരുന്നു. യുദ്ധത്തിന്റെ മൂന്നാം ദിനം ഇവിടെ നിന്ന് നൂറോളം മൃതദേഹങ്ങളാണ് ഇസ്രായേല്‍ ദുരിതാശ്വാസ സംഘം കണ്ടെത്തിയത്.












Click it and Unblock the Notifications