'സഹോദരങ്ങളേ... ഇത് നിര്‍ത്തൂ, സര്‍വതും നശിക്കും'; യുദ്ധത്തിനെതിരെ വീണ്ടും മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം എന്ന അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഗാസ മുനമ്പിലേക്ക് കൂടുതല്‍ മാനുഷിക സഹായം അനുവദിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. ഹമാസ്-ഇസ്രായേല്‍ യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നതിനിടെയാണ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന. റോമിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നടന്ന പരമ്പരാഗത ആഞ്ചലസ് പ്രാര്‍ത്ഥനയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'യുദ്ധം എപ്പോഴും ഒരു പരാജയമാണ്. അത് മനുഷ്യ സാഹോദര്യത്തിന്റെ നാശമാണ്, സഹോദരന്മാരേ, നിര്‍ത്തൂ! അതിര്‍ത്തികള് തുറക്കാനും മാനുഷിക സഹായം എത്തിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള എന്റെ ആഹ്വാനം ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു,'' മാര്‍പാപ്പ പറഞ്ഞു. ആംഗ്ലിക്കന്‍ ആശുപത്രിക്കും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിക്കും നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ അദ്ദേഹം അപലപിച്ചു.

ഗാസയിലെ ഗുരുതരമായ അവസ്ഥയില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. ബന്ദികളെ എത്രയും വേഗം മോചിപ്പിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. അതിനിടെ മാര്‍പാപ്പയും യു എസ് പ്രസിഡന്റ് ജോ ബൈഡനും ഞായറാഴ്ച 20 മിനിറ്റ് ടെലിഫോണ്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. ഇസ്രായേല്‍-ഹമാസ് യുദ്ധമടക്കം നിരവധി അന്താരാഷ്ട്ര സംഘര്‍ഷങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
ലോകമെമ്പാടുമുള്ള സംഘര്‍ഷ സാഹചര്യങ്ങളെ അഭിസംബോധന ചെയ്യുന്നതിലും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിലും ആയിരുന്നു ചര്‍ച്ച ശ്രദ്ധ കേന്ദ്രീകരിച്ചത്. ഗാസയിലെ അധിനിവേശം വൈകിപ്പിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയാണോ എന്ന് ചോദിച്ചപ്പോള്‍ താന്‍ ഇസ്രായേലികളോട് സംസാരിക്കുകയായിരുന്നുവെന്നായിരുന്നു ബൈഡന്‍ പറഞ്ഞത്.
ഒക്ടോബര്‍ ഏഴിനാണ് ഇസ്രായേല്‍ - ഹമാസ് യുദ്ധം തുടങ്ങിയത്. ഗാസ മുനമ്പില്‍ നിന്ന് ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിലേക്ക് ഇരച്ചുകയറി ആക്രമിക്കുകയായിരുന്നു. ഈ ആക്രമണത്തില്‍ 1400 പേരാണ് കൊല്ലപ്പെട്ടത്. തിരിച്ചടിച്ച ഇസ്രായേലിന്റെ ആക്രമണത്തില്‍ 4300-ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗാസയില്‍ തുടര്‍ച്ചയായി ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിരുന്നു.
അതേസമയം ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും വൈദ്യുതിയും ഇസ്രായേല്‍ വിച്ഛേദിച്ചിരിക്കുകയാണ്. രണ്ടാഴ്ചയിലധികമായി തുടരുന്ന യുദ്ധത്തിനിടെ ശനിയാഴ്ചയാണ് ആദ്യമായി ഗാസയിലേക്ക് സഹായം എത്തിയത്. അവശ്യസാധനങ്ങളുമായി 20 ട്രക്കുകളാണ് റഫ അതിര്‍ത്തിയില്‍ എത്തിയത്. പലസ്തീന് മാനുഷിക സഹായം ഇന്ത്യയും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ഇസ്രായേല്‍ കരയുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഉചിതമായ സമയത്ത് കരയുദ്ധത്തിലേക്ക് കടക്കും എന്നാണ് ഇസ്രായേല്‍ അറിയിച്ചിട്ടുള്ളത്. അതേസമയം ഗാസ അതിര്‍ത്തി കടന്നാല്‍ ശക്തമായി തിരിച്ചടിക്കും എന്നാണ് ലെബനന്‍ ആസ്ഥാനമായുള്ള ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്. അതിനിടെ രണ്ട് അമേരിക്കന്‍ പൗരന്‍മാരായ ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. 200 ഓളം പേരെ യുദ്ധത്തിനിടെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications