ചില രാജ്യങ്ങൾ ഭീകരവാദം കൊണ്ട് ജിവിക്കുന്നു.. ജി20യിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് മോദി!!
ഹാംബർഗ്: ചില രാജ്യങ്ങൾ ഭീകരവാദത്തെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള ഉപകരണമായി ഉപയോഗിക്കുന്നു എന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഹംബർഗിൽ ജി 20 സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഭീകരസംഘടനകളായ ലഷ്കർ ഇ തൊയ്ബ, ജയ്ഷേ മുഹമ്മദ് എന്നിവയെ ഐസിസും താലിബാനുമായിട്ടാണ് നരേന്ദ്രമോദി താരതമ്യം ചെയ്തത്.
ഭീകരവാദം കൊണ്ട് രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന രാജ്യങ്ങൾക്കെതിരെ ജി 20 അംഗരാജ്യങ്ങള്‍ കടുത്ത നടപടികൾ എടുക്കണമെന്ന് നരേന്ദ്രമോദി പറഞ്ഞു. മോദി ഉന്നം വെച്ചത് അയൽരാജ്യമായ പാകിസ്താനെയാണ് എന്നത് പകൽ പോലെ വ്യക്തമാണ്. മോദി പേരെടുത്ത് പറഞ്ഞ രണ്ട് ഭീകരസംഘടനകൾക്കും പാകിസ്താനിൽ വേരുകളുള്ളതാണ്.
ജി 20 സമ്മേളനത്തിൽ ഭീകരവാദികളുടെ പട്ടിക കൈമാറുന്നത് അടക്കം 20 ഇന ആക്ഷൻ പ്ലാൻ മോദി മുന്നോട്ടുവെച്ചു. നൈജീരിയയിലെ ബൊക്കോ ഹറാം, മിഡിൽ ഈസ്റ്റിലെ അൽ ഖായ്ദ, ഐസിസ് എന്നിവ പോലെയാണ് തെക്കൻ ഏഷ്യയിൽ ലഷ്കറും ജയ്ഷേ മുഹമ്മദും എന്നാണ് നരേന്ദ്ര മോദി പറഞ്ഞത്.
ഭീകരവാദത്തെ കൂട്ടായി അടിച്ചമർത്തണമെന്ന് നരേന്ദ്രമോദി ബ്രിക്സ് കൂട്ടായ്മയെ അഭിസംബോധന സംസാരിക്കുമ്പോഴും പറഞ്ഞു. ഭീകരവാദത്തിനെതിരെ ബ്രിക്സിന്റെ നേതൃഗുണവും ഉറച്ചശബ്ദവും ലോകത്തിന് കാണിച്ചുകൊടുക്കണം എന്നാണ് നരേന്ദ്രമോദി ആഹ്വാനം ചെയ്തത്. തീവ്രവാദത്തെ നേരിടാൻ കൂട്ടായ ശബ്ദം ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.