അമേരിക്കയില്‍ ഒമൈക്രോണ്‍ കേസുകള്‍ ഗുരുതരം, രോഗബാധിതരെല്ലാം വാക്‌സിന്‍ എടുത്തവര്‍, ജാഗ്രതാ നിര്‍ദേശം
വാഷിംഗ്ടണ്‍: ഒമൈക്രോണ്‍ കേസുകള്‍ ലോകത്താകെ ഭീതി പടര്‍ത്തുന്നു. അമേരിക്കയില്‍ കേസുകള്‍ പതിയെ വര്‍ധിച്ച് വരികയാണ്. വാക്‌സിന്‍ പ്രതിരോധത്തെ മറികടക്കുന്നതാണ് ഒമൈക്രോണ്‍ എന്നാണ് യുഎസ്സില്‍ നിന്നുള്ള കേസുകള്‍ തെളിയിക്കുന്നത്. 43 ഒമൈക്രോണ്‍ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരെല്ലാം സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചവരാണ്. നല്ലൊരു ഭാഗവും ബൂസ്റ്റര്‍ ഡോസുകളും എടുത്തവരാണ്. യുഎസ്സില്‍ നിന്നുള്ള സിഡിസി റിപ്പോര്‍ട്ടാണിത്. വാക്‌സിനോ ബൂസ്റ്റര്‍ ഡോസുകള്‍ക്കോ ഒമൈക്രോണിനെ പ്രതിരോധിക്കാനാവില്ലെന്നാണ് യുഎസ്സിലെ കേസുകള്‍ സൂചിപ്പിക്കുന്നത്.

43 കേസുകളില്‍ 34 പേര്‍ പൂര്‍ണമായും വാക്‌സിന് സ്വീകരിച്ചവരാണ്. 14 പേര്‍ ബൂസ്റ്റര്‍ ഡോസുകള്‍ എടുത്തവരാണ്. ഇതില്‍ അഞ്ച് കേസുകള്‍ ബൂസ്റ്റര്‍ ഡോസുകള്‍ എടുത്ത് 14 ദിവസത്തിനുള്ളില്‍ സംഭവിച്ചതാണ്. 14 ദിവസം കഴിഞ്ഞാലാണ് ബൂസ്റ്റര്‍ ഷോട്ടുകള്‍ പ്രതിരോധ ശേഷിയുണ്ടാക്കുക. അതേസമയം നിലവില്‍ വ്യാപകമായി ഒമൈക്രോണ്‍ വ്യാപിച്ചിട്ടില്ല. അതാണ് നിലവില്‍ ആശ്വാസം തരുന്ന കാര്യം. എന്നാല്‍ യുഎസ്സിന്റെ വാക്‌സിന്‍ ഒമൈക്രോണിനെ പ്രതിരോധിക്കില്ല എന്നാണ് വ്യക്തമാകുന്നത്. ഒമൈക്രോണ്‍ അതിതീവ്ര വ്യാപനശേഷിയുള്ളതാണെന്ന് നേരത്തെ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ തന്നെ പറഞ്ഞിരുന്നു.
അമേരിക്കയിലെ 22 സംസ്ഥാനങ്ങളില്‍ ഇതുവരെ ഒമൈക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 25 പേര്‍ പതിനെട്ടിനും 39 വയസ്സിനും ഇടയിലുള്ളവരാണ്. പതിനാല് പേര്‍ അന്താരാഷ്ട്ര യാത്ര നടത്തിയവരാണ്. ആറ് പേര്‍ നേരത്തെ കൊവിഡ് വന്ന് ഭേദമായവരാണ്. അതേസമയം ഇവര്‍ക്ക് ഗുരുതരമായ രോഗലക്ഷണങ്ങളൊന്നുമില്ല. ചുമ, തലകറക്കം, തുടങ്ങിയ കാര്യങ്ങളാണ് ഉള്ളത്. ഇതിലൊരാള്‍ രണ്ട് ദിവസം ആശുപത്രിയിലായിരുന്നു. ബാക്കിയുള്ളവരെല്ലാം വളരെ തീവ്രത കുറഞ്ഞ രോഗലക്ഷണങ്ങളാണ് പ്രകടിപ്പിച്ചത്. മനംപുരട്ടല്‍, ഛര്‍ദി, ശ്വാസതടസ്സം, രുചിയില്ലായ്മ, മണമില്ലായ്മ എന്നിവയാണ് അധികവും അനുഭവപ്പെട്ടത്.
തുടക്കത്തിലെ കേസുകളെല്ലാം വളരെ തീവ്രത കുറവായത് കൊണ്ട് ആരോഗ്യ മേഖലയില്‍ തല്‍ക്കാലം ആശങ്ക കുറവാണ്. എന്നാല്‍ ഇത് തീവ്രതയിലേക്ക് നീങ്ങുമോ എന്ന ആശങ്കയുണ്ട്. അതേസമയം വാക്‌സിനേറ്റ് ചെയ്തവരില്‍ രോഗതീവ്രത വളരെ കുറവാണ്. എന്നാല്‍ വാക്‌സിന്‍ എടുക്കാത്തവരില്‍ ഇത് എങ്ങനെയായിരിക്കുമെന്ന് പറയാനാവില്ല. ഡിസംബര്‍ ഒന്നിനാണ് യുഎസ്സില്‍ ആദ്യ ഒമൈക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാള്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചയാളാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങി വന്നയാളാണിത്. അതേസമയം ഡെല്‍റ്റ കേസുകള്‍ ഇപ്പോഴും തീവ്രതയോടെ യുഎസ്സിലുണ്ട്. 99 ശതമാനം കേസുകളും ഡെല്‍റ്റയെ തുടര്‍ന്നാണ്.
തീവ്രത വര്‍ധിച്ച ഒമൈക്രോണ്‍ കാരണം കേസുകള്‍ പല മടങ്ങായി വര്‍ധിക്കാന്‍ സാധ്യത കൂടുതലാണ്. ഇത് ആരോഗ്യ മേഖലയെ പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പാണ്. അമേരിക്കയിലെ ഫൈസര്‍ വാക്‌സിനെയും ബയോന്‍ടെക്കിന്റെ കൊവിഡ് വാക്‌സിനെയും മറികടക്കാനുള്ള ശേഷി ഒമൈക്രോണിനുണ്ടെന്നാണ്. അതേസമയം മൂന്നാം ഡോസോ ബൂസ്റ്റര്‍ ഡോസുകളോ ഈ പ്രതിരോധ ശേഷിയെ തിരിച്ചെത്തിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 16 വയസ്സ് മുതലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാന്‍ യുഎസ്സില്‍ അനുമതി നല്‍കിയിട്ടുണ്ട്. ഒമൈക്രോണിനെ തടയാന്‍ ഇതിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications