ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്ഥാന്‍: ഇന്ത്യന്‍ സൈനിക നടപടി ആസന്നമെന്ന് പാക് പ്രതിരോധ മന്ത്രി
ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സൈനിക നടപടി ഭയന്ന് പാകിസ്താന്‍. ഇന്ത്യയിൽ നിന്നുള്ള സൈനിക നീക്കം ആസന്നമാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് അസിഫ് മുന്നറിയിപ്പ് നല്‍കി. ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണം പാകിസ്താന്റെ അറിവോടെയാണെന്നതിന് ഇന്ത്യന്‍ സർക്കാറിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ശക്തമായ നിലപാടുകളാണ് നയതന്ത്ര തലത്തിലും സൈനിക തലത്തിലും ഇന്ത്യ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ റോയിട്ടേഴ്സിനോടാണ് ഇന്ത്യയുടെ ആക്രമണത്തെക്കുറിച്ചുള്ള ആശങ്ക ഖവാജ മുഹമ്മദ് അസിഫ് പങ്കുവെച്ചത്. 'ഇന്ത്യയുടെ ആക്രമണോത്സുക പ്രസ്താവനകൾ വർദ്ധിക്കുന്നു. ഞങ്ങളുടെ സൈന്യം, ഇന്ത്യൻ ആക്രമണത്തിന്റെ സാധ്യത സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത് ആസന്നമാണ്, അതിനാൽ ഞങ്ങൾ അതിർത്തിയിൽ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തി, തന്ത്രപരമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്' പാക് പ്രതിരോധ മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ആക്രമണം നേരിടാനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫിസ ഇ ബദർ എന്ന പേരിൽ വ്യോമാഭ്യാസം പ്രഖ്യാപിച്ചിട്ടുണ്ട്. സമീപ ദിവസങ്ങളിലായി അതീവ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നത്. ഇന്ത്യൻ ആക്രമണം ആസന്നമാകുമെന്നതിനാൽ സേനയെ ശക്തിപ്പെടുത്തിട്ടുണ്ട്. പ്രതിരോധത്തിനായി തന്ത്രപരമായ തീരുമാനങ്ങളും എടുത്തിട്ടുണ്ടെന്നും ഖവാജ മുഹമ്മദ് അസിഫ് പറഞ്ഞു.
അതേസമയം കടന്നുകയറ്റം ആസന്നമാണെന്ന് കരുതാനുള്ള വ്യക്തമായ കാരണങ്ങൾ അദ്ദേഹം വിശദീകരിച്ചില്ല. പാകിസ്ഥാന്റെ ആണവായുധങ്ങൾ രാജ്യത്തിന്റെ നിലനിൽപ്പിന് നേരിട്ടുള്ള ഭീഷണി ഉണ്ടായാൽ മാത്രമേ ഉപയോഗിക്കൂ എന്നും ആസിഫ് വ്യക്തമാക്കി,
ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തില്‍ 26 പേരായിരുന്നു കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം നിയന്ത്രണ രേഖയും ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നേരിയ തോതിലുള്ള വെടിവെപ്പുകള്‍ നടന്നതായുള്ള റിപ്പോർട്ടുകളുണ്ട്. പാകിസ്ഥാന്‍ വെടിവെപ്പ് നടത്തിയതായും അതിന് ഉചിതമായ മറുപടി കൊടുത്തതായും ഇന്ത്യന്‍ സേന അറിയിച്ചു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കില്ലെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള തിങ്കളാഴ്ച വ്യക്തമാക്കി. നിരപരാധികളായ സാധാരണക്കാരുടെ മൃതദേഹങ്ങളുടെ പേരിൽ സംസ്ഥാന പദവി ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത് ഒരു പ്രധാന ലക്ഷ്യമായി തുടരുമ്പോഴും, ഇത് ഉന്നയിക്കേണ്ടത് മറ്റൊരു സമയത്താണെന്ന തിരിച്ചറിവ് ഉണ്ടെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications