തന്റെ സഹോദരിമാര്‍ തടവറകളില്‍ കഴിയുമ്പോള്‍ എന്റെ സന്തോഷമെങ്ങിനെ പൂര്‍ണമാവും; ജയില്‍ മോചിതയായ അഹദ് തമീമി ചോദിക്കുന്നു
ജറുസലേം: തന്നെപ്പോലുള്ള നിരവധി പേര്‍ ഇസ്രായേലിന്റെ തടവറകള്‍ക്കുള്ളില്‍ കഴിയുമ്പോള്‍ തന്റെ ജയില്‍മോചനം പൂര്‍ണ സന്തോഷം നല്‍കുന്നില്ലെന്ന് അധിനിവേശ വിരുദ്ധ ചെറുത്തുനില്‍പ്പിന്റെ യുവപ്രതീകമായി മാറിയ ഫലസ്തീനി ആക്ടിവിസ്റ്റ് അഹദ് തമീമി.
ജയില്‍ മോചിതയായ ശേഷം ജന്മനാട്ടിലെത്തിയ തമീമി, തന്നെ സ്വീകരിക്കാനായി കാത്തുനിന്ന നൂറുകണക്കിനാളുകളെ സാക്ഷിനിര്‍ത്തി നിറകണ്ണുകളോടെയായിരുന്നു ഇത് പറഞ്ഞത്.

എല്ലാവര്‍ക്കും നന്ദി
ഏഴു മാസത്തിലേറെ നീണ്ട ജയില്‍വാസത്തിനു ശേഷം തന്റെ ഉമ്മ നുറൈമാനോടൊപ്പം ജന്‍മനാടായ നബീസാലെഹിലെത്തിയ തമീമി, തങ്ങളുടെ മോചനത്തിനായി പ്രവര്‍ത്തിച്ച ആക്ടിവിസ്റ്റുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം ഹൃദയം നിറഞ്ഞ് നന്ദി പറഞ്ഞു. എട്ടുമാസത്തെ തടവിന് ശിക്ഷക്കപ്പെട്ട ഇരുവരും മൂന്നാഴ്ച മുമ്പേ മോചിതരാവുകയായിരുന്നു. കുടുംബത്തിന്റെ ആലിംഗനത്തിലേക്ക് തിരികെയെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. അതേസമയം തന്നെ പോലെ ജയിലിലടക്കപ്പെട്ട നൂറുകണക്കിന് കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് കൂടി മോചനം സാധ്യമായാലേ തന്റെ സന്തോഷം പൂര്‍ണമാവൂ എന്നും തമീമി പറഞ്ഞു.

തടവുകാരുടെ സന്ദേശം കൈമാറി
ഇസ്രായേലി ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ വനിതാ തടവുകാര്‍ തന്റെ പക്കല്‍ നല്‍കിയ സന്ദേശം 17കാരിയായ തമീമി നാട്ടുകാര്‍ക്ക് കൈമാറി. അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഫലസ്തീന്‍ ജനത ഒന്നിച്ചാല്‍ മാത്രമേ അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പില്‍ അവര്‍ക്ക് വിജയം വരിക്കാനാവൂ എന്നായിരുന്നു തടവുകാര്‍ അയച്ച സന്ദേശം. തങ്ങളുടെ മോചനം സാധ്യമാവണമെങ്കിലും ഫലസ്തീനികള്‍ അതിനായി ഒറ്റക്കെട്ടായി പോരാടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വക്കീലാവാന്‍ മോഹം
ഇസ്രായേല്‍ അധിനിവേശത്തിനെതിരേ പടപൊരുതുകയെന്ന തന്റെ ലക്ഷ്യത്തിന്റെ ഭാഗമായി നിയമപഠനത്തിലേക്ക് തിരിയാനാണ് തന്റെ ആഗ്രഹമെന്ന് തമീമി പറഞ്ഞു. ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ അവരെ ഉത്തരവാദികളാക്കുകയെന്നതാണ് ഇതിലൂടെ താന്‍ ലക്ഷ്യമിടുന്നത്. നിയംബിരുദം അതിന് തന്നെ സഹായിക്കുമെന്ന് കരുതുന്നതായും തമീമി പറഞ്ഞു. ഇസ്രായേല്‍ അതിക്രമങ്ങളെ ചെറുത്തുനില്‍ക്കുന്നതിന്റെ ഭാഗമായി ഇസ്രായേല്‍ സൈനികരുടെ മുഖത്തടിച്ചതിനായിരുന്നു ഫലസ്തീനി ആക്ടിവിസ്റ്റ് അഹദ് തമീമി ജയിലിലായത്.

അറസ്റ്റിലായത് 2017 ഡിസംബര്‍ 19ന്
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19നായിരുന്നു അഹദ് തമീമിയെയും മാതാവ് നുറൈമാനെയും ബന്ധുവായ നൗറിനെയും സൈന്യം അറസ്റ്റ് ചെയ്തത്. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ തങ്ങളുടെ ജന്‍മഗ്രാമമായ നബി സാലിഹിലെ വീട്ടിലേക്ക് രാത്രി അതിക്രമിച്ചുകയറിയ സൈന്യം മൂവരെയും പിടികൂടുകയായിരുന്നു. ഇതിനെതിരായ ചെറുത്തുനില്‍പ്പിനിടെ ഇസ്രായേല്‍ സൈനികരെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന തമീമിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ തരംഗമായിരുന്നു.

തമീമിക്കെതിരേ ചുമത്തിയത് 12 കുറ്റങ്ങള്‍
ഇസ്രായേല്‍ സൈനികര്‍ക്കെതിരേ കല്ലേറ് നടത്തി, സൈനികരെ അക്രമിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങി 12 കുറ്റങ്ങളായിരുന്നു തമീമിക്കെതിരേ ഇസ്രായേല്‍ സൈനിക കോടതി ചുമത്തിയത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു തമീമി കേസിന്റെ വിചാരണ. എന്നതിനാലാണ് കോടതിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെയുള്‍പ്പെടെ പുറത്താക്കിയതെന്ന് അഭിഭാഷക ഗാബി ലസ്‌കി ആരോപിക്കുകയുണ്ടായി. ഫലസ്തീനിലെ കുട്ടികളോട് വിവേചനപരമായാണ് ഇസ്രായേല്‍ പെരുമാറുന്നതെന്നും തമീമിയെ ഉടന്‍ വിട്ടയക്കണമെന്നും കഴിഞ്ഞദിവസം ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ആവശ്യപ്പെട്ടിരുന്നു.

ചെറുത്തുനില്‍പ്പിന്റെ പ്രതീകം
ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായാണ് അഹദ് തമീമിയെ ഫലസ്തീനികള്‍ കാണുന്നത്. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ പ്രഖ്യാപനത്തിനു ശേഷമുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെയാണ് തമീമിയെ പോലിസ് അറസ്റ്റ് ചെയ്തത്. ഇസ്റാഈലി അധിനിവേശത്തിനെതിരെ നേരത്തേ തന്നെ ചെറുത്തു നില്‍പ്പിന് നേതൃത്വം നല്‍കുന്നവരാണ് അഹദ് തമീമിയും കുടുംബവും.












Click it and Unblock the Notifications