അരികില്‍ നിന്നു, പക്ഷേ ഏഴയലത്ത് കണ്ടഭാവം കാണിച്ചില്ല; അടുക്കാതെ മോദിയും ഷി ജിന്‍പിംഗും
ഏഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക, സുരക്ഷാ സഹകരണ സഖ്യമായ ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ (എസ്സിഒ) പങ്കെടുക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി അകലംപാലിച്ചു. ഗാല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലിനുശേഷം പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഷി ജിന്‍പിങ്ങും ആദ്യമായാണ് ലോകവേദി പങ്കിടുന്നത്. ഉച്ചകോടിയില്‍ ഇരു നേതാക്കളും പരസ്പരം അകലം കാത്തുസൂക്ഷിച്ചു.
പ്രധാനമന്ത്രി മോദി വ്യാഴാഴ്ച വൈകുന്നേരത്തെ ഡിന്നര്‍ മീറ്റിംഗില്‍ നിന്ന് വിട്ടുനിന്നതായും വാര്‍ഷിക ഉച്ചകോടിക്ക് വെള്ളിയാഴ്ച കൃത്യസമയത്ത് എത്തിയതായും പറയപ്പെടുന്നു. ഫോട്ടോ എടുക്കുന്നതിനിടെ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും അരികില്‍ നിന്നുവെങ്കിലും പുഞ്ചിരിക്കുകയോ ഹസ്തദാനം ചെയ്യുകയോ ചെയ്തില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, മറ്റ് നേതാക്കള്‍ എന്നിവര്‍ എസ്സിഒയില്‍ പങ്കെടുത്തു, ഗ്രൂപ്പിന്റെ വാര്‍ഷിക ഉച്ചകോടിയില്‍ പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും വ്യാപാരവും കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ചര്‍ച്ച ചെയ്തു.

ആഗോള കോവിഡ് -19 മഹാമാരിക്ക് ശേഷം ലോകം സാമ്പത്തിക വീണ്ടെടുക്കലിന്റെ വെല്ലുവിളികൾ അഭിമുഖീകരിക്കുമ്പോൾ, എസ്‌സിഒയുടെ പങ്ക് വളരെ പ്രധാനമാണെന്ന് വെള്ളിയാഴ്ച 22-ാമത് എസ്‌സിഒ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ആഗോള ജിഡിപിയുടെ 30 ശതമാനം സംഭാവന ചെയ്യുന്നത് ഈ കൂട്ടായ്മയാണെന്നും അതേസമയം ലോക ജനസംഖ്യയുടെ 40 ശതമാനം അംഗരാജ്യങ്ങളിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹിന്ദിയിലായിരുന്നു അദ്ദേഹം സംസാരിച്ചത്.

ഉക്രെയ്‌നിൽ നിലനിൽക്കുന്ന പ്രതിസന്ധിയും ആഗോള മഹാമാരിയും ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളിലേക്ക് നയിച്ചുവെന്നും ഇത് ലോകത്തെ അഭൂതപൂർവമായ ഊർജ, ഭക്ഷ്യ പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നതിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.അതിനാൽ, ഈ മേഖലയിൽ "വിശ്വസനീയവും വൈവിധ്യപൂർണ്ണവുമായ" വിതരണ ശൃംഖലകൾ വികസിപ്പിക്കാൻ എസ്‌സിഒ ശ്രമിക്കണം, പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

അതേസമയം, 2023ല്‍ അധ്യക്ഷതവഹിക്കുന്ന ഇന്ത്യയെ ചൈന പിന്തുണയ്ക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞു. 'അടുത്ത വര്‍ഷം എസ്സിഒയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയെ ഞാന്‍ അഭിനന്ദിക്കുന്നു,'' ചൈനീസ് പ്രസിഡന്റ് ഉച്ചകോടിക്കിടെ പ്രസ്താവനയില്‍ പറഞ്ഞു. 2001ല്‍ റഷ്യയും ചൈനയും ചേര്‍ന്നു രൂപീകരിച്ച എസ്സിഒയില്‍ മധ്യേഷ്യയിലെ മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളായിരുന്നു ആദ്യം അംഗങ്ങള്‍. പിന്നീട് ഇന്ത്യയും പാക്കിസ്ഥാനും അംഗങ്ങളായി.












Click it and Unblock the Notifications