ഖത്തറിനെ വളഞ്ഞിട്ട് ഒറ്റപ്പെടുത്താന്‍ യുഎഇ... കത്തുകള്‍ പോലും കിട്ടില്ല; പക്ഷേ ഓഹരിവിപണിയിൽ കുതിപ്പ്
ദോഹ: ഖത്തര്‍ പ്രതിസന്ധി കൂടുതല്‍ കുരുക്കുകളിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. യുഎഇയിം സൗദിയും എല്ലാം കൂടുതല്‍ കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്.
എന്നാല്‍ ഇത് ഖത്തര്‍ സമ്പദ് വ്യവസ്ഥയെ ഏറെ പിന്നോട്ടടിച്ചു എന്ന് കരുതേണ്ട. പ്രതിസന്ധി തുടങ്ങിയ ദിവസങ്ങളില്‍ കുത്തനെ തകര്‍ന്ന ഖത്തര്‍ ഓഹരി വിപണി ഇപ്പോള്‍ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്.
ഖത്തര്‍ റിയാലിന്റെ മൂല്യത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ ഇടിവ് സംഭവിച്ചിരുന്നു. ഓഹരിവിപണിയിലെ മുന്നേറ്റം ഖത്തറിന് പ്രതീക്ഷ നല്‍കുന്നതാണെങ്കിലും യുഎഇയുടെ കടുത്ത നടപടികള്‍ തുടരുകയാണ്.
ഖത്തര്‍ ഓഹരി വിപണി
ഖത്തര്‍ ഓഹരി വിപണി അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ തകര്‍ച്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടത്. ഗള്‍ഫ് പ്രതിസന്ധി തന്നെ ആയിരുന്നു കാരണം. എന്നാല്‍ ഇപ്പോള്‍ അതില്‍ ചില മാറ്റങ്ങള്‍ വന്ന് തുടങ്ങി.
പത്ത് ശതമാനത്തോം ഇടിവ്
ഗള്‍ഫ് പ്രതിസന്ധിയുടെ തുടക്കത്തില്‍ ഖത്തര്‍ ഓഹരി വിപണി ഒറ്റയടിക്ക് ഇടിഞ്ഞത് പത്ത് ശതമാനത്തോളം ആയിരുന്നു, കൃത്യമായി പറഞ്ഞാല്‍ 9.7 ശതമാനം. എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ കാര്യമായ ഉണര്‍വ്വ് പ്രകടമാണ്.
ഒറ്റയടിക്ക് ഉയര്‍ന്നു
വ്യാഴാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ഖത്തര്‍ ഓഹരി വിപണി മികച്ച മുന്നേറ്റം പ്രകടിപ്പിച്ചു. ഒറ്റയടിക്ക് 2.5 ശതമാനം ആണ് മുന്നേറ്റം ഉണ്ടാക്കിയത്.
റേറ്റിങ് താഴ്ത്തി
ഇനിതിനിടെ അന്താരാഷ്ട്ര ഏജന്‍സിയായ സ്റ്റാന്‍ഡാര്‍ഡ് ആന്റ് പുവര്‍ ഖത്തര്‍ ഓഹരി വിപണിയുടെ റേറ്റിങ് കുറക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു ഇത്. ഗള്‍ഫ് പ്രതിസന്ധിയുടെ പേര് പറഞ്ഞായിരുന്നു നടപടി.
റിയാലിന്റെ അവസ്ഥ
സൗദി അടക്കമുള്ള രാജ്യങ്ങളുടെ വിലക്ക് ഖത്തര്‍ റിയാലിന്റെ മൂല്യം വീണ്ടും കുറച്ചേക്കും എന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. ഒരുവര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ തകര്‍ച്ച ആയിരുന്നു കഴിഞ്ഞ ദിവസം റിയാല്‍ നേരിട്ടത്. എന്നാല്‍ പിന്നീട് ആ നില തുടരുകയാണ്.
യുഎഇയുടെ അടുത്ത പ്രഹരം
ഇതിനിടെ ഖത്തറിന് നേര്‍ക്ക് യുഎഇയുടെ അടുത്ത പ്രഹരവും വന്നു. ഖത്തറിലേക്കുള്ള യുഎഇ പോസ്റ്റല്‍ സേവനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. രാജ്യത്തുള്ള എല്ലാ പോസ്റ്റ് ഓഫീസുകള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
കെട്ടിക്കിടക്കുന്ന തപാല്‍
നിലവില്‍ ഒരുപാട് തപാല്‍ ഉരുപ്പടികള്‍ പോസ്റ്റ് ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്. അവയെല്ലാം അയച്ചവര്‍ക്ക് പോസ്റ്റല്‍ ചാര്‍ജ്ജ് സഹിതം തിരികെയെത്തിക്കാനാണ് നീക്കം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഖത്തറിലേക്കുള്ള പോസ്റ്റല്‍ സേവനങ്ങള്‍ യുഎഇയില്‍ നിന്ന് ഉണ്ടാകില്ല.
ബന്ധം നേരെയാക്കാന്‍
അറബ് ലോകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലോകരാജ്യങ്ങളും ഇടപെട്ടുകൊണ്ടിരിക്കുയാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാര്‍കോണ്‍ കുവൈത്ത് അമീറിനേയും സൗദി രാജാവിനേയും നേരിട്ട് ഫോണില്‍ വിളിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിന് എന്ത് സഹായവും ഫ്രാന്‍സ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
വിലക്ക് എല്ലാവര്‍ക്കും പ്രശ്‌നം
ഖത്തറിന് ഏര്‍പ്പെടുത്തിയ വിലക്ക് അവരെ മാത്രമല്ല ബാധിക്കുക. ഏറ്റവും കൂടുതല്‍ ഇറക്കുമതിയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. അറബ് രാജ്യങ്ങളില്‍ യുഎഇ ആണ് ഖത്തറിലേക്ക് ഏറ്റവും അധികം കയറ്റുമതി നടത്തുന്നത്. വിലക്ക് യുഎഇയ്ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്ന് സാരം.
പെരുന്നാളിന് മുമ്പ്
ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ എല്ലാം തന്നെ പെരുന്നാളിന് മുമ്പ് തന്നെ പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം. കുവൈത്ത് അമീറിന്റെ നേതൃത്വത്തിലുള്ള നീക്കങ്ങളും പ്രതീക്ഷ പകരുന്നതാണ്.