ഖത്തര്‍ അമീറിന് വീണ്ടും കൈയ്യടി; പുതിയ നിയമത്തിന് അംഗീകാരം, ആര്‍ക്കെല്ലാം ഖത്തറില്‍ വോട്ട് ചെയ്യാം?
ദോഹ: ഗള്‍ഫില്‍ മറ്റു രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായിട്ടാണ് ഖത്തറിന്റെ യാത്ര. ഭരണകൂടം നടപ്പാക്കുന്ന പുതിയ നിയമങ്ങളും മറ്റും അതിന് തെളിവാണ്. പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്നും ഖത്തര്‍ ആശ്വാസമാണ്. പ്രവാസികള്‍ക്ക് അനുകൂലമായ ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ഖത്തര്‍ അടുത്തിടെ നടത്തിയിരുന്നു. ഖത്തറിലെ വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാര്‍.
ദുല്‍ഖര്‍ സല്‍മാന് ജന്മദിനാശംസകള്‍; കുഞ്ഞിക്കയുടെ ഏറ്റവും പുതിയ അടിപൊളി ചിത്രങ്ങള്‍ കാണാം
ഇപ്പോള്‍ ഖത്തര്‍ അമീര്‍ പുതിയ നിമയത്തിന് അംഗീകാരം നല്‍കിയിരിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. ഒക്ടോബറില്‍ ശൂറാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. ആര്‍ക്കെല്ലാം വോട്ടുണ്ട്, ആര്‍ക്കെല്ലാം സ്ഥാനാര്‍ഥിയാകാം തുടങ്ങി നിരവധി കാര്യങ്ങള്‍ വിശദീകരിക്കുന്ന നിയമത്തിനാണ് അമീര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

ഖത്തറില്‍ ആദ്യമായിട്ടാണ് ശൂറാ കൗണ്‍സിലിലേക്ക് പൊതു തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമം നേരത്തെ കൊണ്ടുവന്നിരുന്നു. ഈ നിയമത്തിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി അംഗീകാരം നല്‍കിയിരിക്കുകയാണിപ്പോള്‍. തിരഞ്ഞെടുപ്പിന് മറ്റു തടസങ്ങള്‍ ഇനിയില്ല.

45 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ശൂറാ കൗണ്‍സില്‍. ഇതില്‍ 30 സീറ്റുകളിലേക്കാണ് പൊതു തിരഞ്ഞെടുപ്പ് നടക്കുക. ബാക്കി 15 അംഗങ്ങളെ വിവിധ മേഖലകളില്‍ നിന്ന് ഖത്തര്‍ അമീര്‍ നിയമിക്കും. 45 അംഗങ്ങളുടെയും അവകാശവും ചുമതലയും തുല്യമായിരിക്കും. അംഗങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ എന്തെല്ലാമാണെന്ന് പുതിയ നിയമത്തില്‍ പറയുന്നുണ്ട്.

സര്‍ക്കാരിന്റെയും ബജറ്റിന്റെയും പൊതു നയങ്ങള്‍ പരിശോധിച്ച് അംഗീകരിക്കേണ്ടത് ശൂറാ കൗണ്‍സിലാണ്. ഭരണ നിര്‍വഹണ വിഭാഗത്തെ നിയന്ത്രിക്കാനുള്ള അധികാരം ശൂറാ കൗണ്‍സിലിനുണ്ടാകും. പൊതു വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ എന്തെല്ലാം എന്ന് ശുപാര്‍ശ ചെയ്യാനും അംഗങ്ങള്‍ക്ക് സാധിക്കും.

രാജ്യത്തിന്റെ ഭരണത്തില്‍ പൗരന്‍മാര്‍ക്ക് പങ്കാളിത്തം വേണമെന്നാണ് അമീര്‍ ശൈഖ് തമീമിന്റെ നിലപാട്. ഇതിന്റെ ഭാഗമായിട്ടാണ് ശൂറാ കൗണ്‍സിലിലേക്ക് പൊതു തിരഞ്ഞെടുപ്പ് നടത്താനും ബന്ധപ്പെട്ട നിയമ നിര്‍മാണത്തിനും അമീര്‍ അനുമതി നല്‍കിയത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ അല്‍ത്താനിയാണ് നിയമ നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത്.

രാജ്യത്തെ 30 ഇലക്ട്രല്‍ ജില്ലകളായി തരം തിരിക്കുമെന്ന് നിയമത്തില്‍ പറയുന്നു. ഓരോ ജില്ലകളില്‍ നിന്നും ഒരാളെ വീതം ശൂറാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കും. 18 കഴിഞ്ഞ ഖത്തരി പൗരന്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമുണ്ടാകും. കുടുംബം അല്ലെങ്കില്‍ ഗോത്രം താമസിക്കുന്ന ജില്ലയിലാണ് വോട്ടുണ്ടാകുക.

പിതാമഹന്‍ ഖത്തറില്‍ ജനിക്കുകയും ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തവര്‍ക്കും വോട്ട് ചെയ്യാം. 30 വയസ് തികഞ്ഞ ഖത്തരി വംശജന് മാത്രമേ സ്ഥാനാര്‍ഥിയാകാന്‍ സാധിക്കൂ എന്നും പുതിയ നിയമത്തില്‍ പറയുന്നു. ഖത്തറില്‍ നേരത്തെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തിന് നിരോധനമുണ്ട്.

ശൂറാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുന്ന പുതിയ ഭരണഘടന 2003ലെ ഹിത പരിശോധനയില്‍ അംഗീകാരം നേടിയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭരണഘടന പരിഷ്‌കരണ നടപടികളിലായിരുന്നു ഖത്തര്‍. വോട്ടെടുപ്പ് നടത്താനും അനുബന്ധ കാര്യങ്ങള്‍ക്കുമായി ഒരു സമിതി രൂപീകരിക്കാന്‍ അമീര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഖത്തറിലെ 27 ലക്ഷം ജനങ്ങളില്‍ മൂന്ന് ലക്ഷത്തില്‍ താഴെയാണ് ഖത്തരി പൗരന്‍മാര്‍. ബാക്കിയെല്ലാം ജോലി ആവശ്യാര്‍ഥം വന്ന വിദേശികളാണ്. അടുത്ത വര്‍ഷം ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടക്കാനിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ജോലികള്‍ അന്തിമഘട്ടത്തിലെത്തി. ഇതിനിടെയാണ് പുതിയ തിരഞ്ഞെടുപ്പ് നിയമത്തിന് അമീര്‍ അംഗീകാരം നല്‍കിയത്. കൂടാതെ ഈജിപ്ത്, ലിബിയ എന്നിവിടങ്ങളിലേക്ക് പുതിയ അംബാസഡര്‍മാരെ അമീര്‍ നിയോഗിക്കുകയും ചെയ്തു.












Click it and Unblock the Notifications