ലിവിവില്‍ തുടരെ വ്യോമാക്രമണം, അടുത്ത മരിയോപോള്‍ ആയേക്കും? റഷ്യന്‍ യുദ്ധം പോളണ്ട് അതിര്‍ത്തിയിലേക്ക്
കീവ്: യുക്രൈനില്‍ യുദ്ധത്തിന്റെ തീവ്രത കൂടുന്നു. പശ്ചിമ യുക്രൈനിലെ സുപ്രധാന നഗരമായ ലിവിവില്‍ കനത്ത റോക്കറ്റാക്രമണങ്ങളാണ് നടക്കുന്നത്. പോളണ്ടുമായി അതിര്‍ത്തി പങ്കിടുന്ന നഗരമാണിത്. അതേസമയം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പോളണ്ട് തലസ്ഥാനം സന്ദര്‍ശിക്കുന്നുണ്ട്. സ്‌ഫോടനം നടക്കുന്നതിനിടെ 45 മൈല്‍ അകലെ മാത്രമാണിത്. നഗരത്തെയാകെ വിറപ്പിച്ചിരിക്കുകയാണ് ഈ സ്‌ഫോടനം. നൂറുകണക്കിനാളുകള്‍ ഇവിടെ നിന്ന് പലായനം ചെയ്ത് തുടങ്ങിയിട്ടുണ്ട്. രണ്ടാമത്തെ സ്‌ഫോടനവും നടന്നെന്നാണ് റിപ്പോര്‍ട്ട്. കറുത്ത പുക ഇവിടെ നിന്ന് ഉയര്‍ന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത് ആദ്യ സ്‌ഫോടനത്തിന് ശേഷമാണ്. നഗരത്തിന്റെ ഉത്തരകിഴക്കന്‍ മേഖലയിലെ പ്രാന്തപ്രദേശത്താണ് ആദ്യ സ്‌ഫോടനം നടന്നത്.

ലിവിവിലെ ഗവര്‍ണര്‍ മാക്‌സിം കോസിറ്റ്‌സ്‌കി അഞ്ച് പേര്‍ക്ക് പരിക്കേറ്റെന്നാണ് പറയുന്നത്. എവിടെയാണ് റോക്കറ്റുകള്‍ പതിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. മണിക്കൂറുകള്‍ക്കിടെ മൂന്ന് സ്‌ഫോടനങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് എവിടെയാണെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. ലിവിവ് മേയര്‍ ആേ്രന്ദ സദോവി രണ്ടാമത്തെ റോക്കറ്റാക്രമണം വലിയ കെട്ടിടത്തിന് നാശനഷ്ടമുണ്ടാക്കിയതായി വ്യക്തമാക്കി. റഷ്യ യുദ്ധം ആരംഭിച്ചത് മുതല്‍ ലിവിവില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു. റഷ്യന്‍ സൈന്യം ഇവിടെ ആക്രമണങ്ങളും നടത്തിയിരുന്നില്ല.
മിസൈലുകള്‍ വിമാന സര്‍വീസ് കേന്ദ്രത്തില്‍ പതിച്ചത് മാത്രമായിരുന്നു ലിവിവില്‍ നേരത്തെയുണ്ടായിരുന്ന അനിഷ്ട സംഭവം. നഗരവാസികളെയാകെ പുതിയ ആക്രമണം ഭയപ്പെടുത്തിയിരിക്കുകയാണ്. പലയിടത്ത് നിന്നും പലായനം ചെയ്ത് വന്നവര്‍ സുരക്ഷിത കേന്ദ്രമായി കണ്ടിരുന്നത് ലിവിവിനെയാണ്. യുദ്ധത്തിന് മുമ്പ് ഏഴ് ലക്ഷമായിരുന്നു ഇവിടെ ജനസംഖ്യ. എന്നാല്‍ ഒരുപാട് പേര്‍ നഗരത്തിലേക്ക് എത്തിയിരുന്നു. ആദ്യ സ്‌ഫോടനം നടന്നതിന് വളരെ അടുത്താണ് ജനങ്ങള്‍ സുരക്ഷിത കേന്ദ്ര ഒരുക്കിയിരുന്നത്. കാര്‍ക്കീവില്‍ നിന്ന് ലിവിവിലേക്ക് രക്ഷപ്പെട്ടെത്തിയ ഓലാന ആകെ ഭയത്തിലാണ്. വീണ്ടും ഇങ്ങനെ ഒളിച്ചിരിക്കേണ്ടി വരില്ലെന്ന് കരുതിയെന്ന് ഒലാന പറയുന്നു.
സ്‌ഫോടനം നടക്കുന്നതിന്റെയും ഗ്ലാസുകള്‍ തകരുന്നതിന്റെയും കാഴ്ച്ചകള്‍ മനസ്സ് തകര്‍ന്നാണ് കണ്ടതെന്ന് ഒലാന പറഞ്ഞു. കെട്ടിടത്തിനിടയിലാണ് ഞങ്ങള്‍ ഒളിച്ചിരുന്നത്. ഇനി എപ്പോഴും ഒളിച്ചിരിക്കേണ്ടി വരും. യുക്രൈനിലെ ഒരു നഗരവും സുരക്ഷിതമല്ല. എത്ര പേര്‍ മരിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ല. പക്ഷേ രക്ഷപ്പെട്ട പലരും ഇപ്പോഴും ആശങ്കയിലാണെന്ന് ഒലാന വ്യക്തമാക്കി. ഒരുപാട് ആംബുലന്‍സുകല്‍ നഗരത്തിലുണ്ട്. സ്‌ഫോടനത്തില്‍ വലിയ നാശനഷ്ടവും ആളപായവും ഉണ്ടായെന്നാണ് ദൃക്‌സാക്ഷികളില്‍ പലരും കരുതുന്നത്. അതേസമയം പോളണ്ട് അതിര്‍ത്തിയിലേക്ക് യുദ്ധം നീണ്ടത് നാറ്റോ രാജ്യങ്ങള്‍ക്കുള്ള ഭീഷണി കൂടിയാണ്.












Click it and Unblock the Notifications