സൗദി അറേബ്യയും യുഎഇയും മാത്രമല്ല റഷ്യയും കടുത്ത തീരുമാനത്തിലേക്ക്: ഇന്ത്യക്ക് തിരിച്ചടിയാകും?
സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്ക് ക്രൂഡ് ഓയില്‍ വിതരണം വെട്ടിക്കുറയ്ക്കുന്നത് വീണ്ടും ശക്തമാക്കുന്നു. റഷ്യ പോലുള്ള മറ്റ് എണ്ണ ഉത്പാദക രാജ്യങ്ങളും വിതരണം വെട്ടിക്കുറയ്ക്കലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിദിനം 2.2 ദശലക്ഷം ബാരലിൻ്റെ കുറവാണ് ഒപെക് രാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
2024-ൻ്റെ രണ്ടാം പാദത്തിൻ്റെ അവസാനം വരെ പ്രതിദിനം 1 ദശലക്ഷം ബാരൽ വെട്ടിക്കുറച്ചുകൊണ്ട് സൗദി അറേബ്യ തന്നെയാണ് നിയന്ത്രണത്തിന് നേതൃത്വം നല്‍കുന്നത്. ഊർജ മന്ത്രാലയ സ്രോതസ്സുകളെ ഉദ്ധരിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള സൗദി പ്രസ് ഏജൻസി പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ജൂൺ അവസാനത്തോടെ രാജ്യത്തിൻ്റെ ക്രൂഡ് ഉത്പാദനം പ്രതിദിനം 9 ദശലക്ഷം ബാരലായി നിലനിർത്തും.

റഷ്യ രണ്ടാം പാദത്തിൽ പ്രതിദിനം 471,000 ബാരലുകളുടെ അധിക സ്വമേധയാ വെട്ടിക്കുറയ്ക്കല്‍ നടത്തുമെന്നാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്. ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈറ്റ്, കസാക്കിസ്ഥാൻ, അൾജീരിയ, ഒമാൻ എന്നീ രാജ്യങ്ങളും വിതരണത്തില്‍ കുറവ് വരുത്തുമെന്ന് ഒപെക് സെക്രട്ടറിയേറ്റ് അറിയിച്ചു.
2022 ഒക്‌ടോബർ മുതലാണ് ഒപെക്ക് + രാജ്യങ്ങള്‍ ഉത്പാദനം വെട്ടികുറയ്ക്കാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയില്‍ വിതരണം കുറച്ചുകൊണ്ട് വില സ്ഥിരത കൈവരിക്കുകയെന്നതാണ് ക്രൂഡ് ഓയില്‍ ഉത്പാദക രാഷ്ട്രങ്ങളുടെ ലക്ഷ്യം. എന്നാല്‍ ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതി രാഷ്ട്രങ്ങളെ സംബന്ധിച്ച് ഈ നീക്കം തിരിച്ചടിയാണ്. എണ്ണയുടെ വിതരണം കുറയുന്നത് സ്വാഭാവികമായ വില വർധനവ് കാരണമാകും എന്നതാണ് ആശങ്ക.
അന്താരാഷ്‌ട്ര മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡിൻ്റെ വില കഴിഞ്ഞ ആഴ്‌ച അവസാനം ബാരലിന് 83.55 ഡോളറായിരുന്നു. ഒരു മാസം മുമ്പ് ഇത് 77.33 ഡോളറായിരുന്നു. സമീപകാലത്ത് വർദ്ധന ഉണ്ടെങ്കിലും ഇത് വളരെ പരിമിതമാണെന്നാണ് ഉത്പാദക രാഷ്ട്രങ്ങളുടെ വാദം. 2022 ൽ റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് കുതിച്ചുയരുന്ന എണ്ണ വിലയേക്കാൾ വളരെ താഴെയാണ് നിലവിലെ വില. അന്ന് ബാരലിന് 100 ഡോളറിന് മുകളിലേക്ക് വരെ വിലയെത്തിയിരുന്നു.
ഉത്പാദക വെട്ടിക്കുറവ് കൂടെ വന്നതോടെ വില വർധനവ് വീണ്ടും ശക്തമാകുമോയെന്ന ആശങ്ക ശക്തമാണ്. ഈ വര്‍ഷം ആദ്യ രണ്ടു മാസത്തിനിടെ എണ്ണ വില 10 ശതമാനം വര്‍ധിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷവും ചെങ്കടലില്‍ ഹൂത്തികള്‍ ഉയർത്തിയ ഭീഷണിയുമാണ് വില വർധനവിന് കാരണമായത്. ചെങ്കടലിലൂടെ നീങ്ങുന്ന കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂതികള്‍ നടത്തുന്ന ആക്രമണം കാരണം ഗുഡ്ഹോപ് മുനമ്പ് ചുറ്റിയാണ് ചില കപ്പലുകള്‍ സഞ്ചരിക്കുന്നത്.
അതേസമയം, ആഗോള പ്രതിദിന എണ്ണ ഉത്പാദനം ഈ വര്‍ഷം 1.7 മില്യണ്‍ ബാരല്‍ വീതം വര്‍ധിച്ച് 103.8 മില്യണ്‍ ബാരല്‍ എന്ന റെക്കാഡിലെത്തുമെന്നാണ് അന്തരാഷ്ട്ര ഊര്‍ജ ഏജന്‍സി വ്യക്തമാക്കുന്നത്. അധികം ഉത്പാദിപ്പിക്കുന്ന എണ്ണയുടെ 95 ശതമാനവും ഒപേക് ഇതര രാജ്യങ്ങളില്‍ നിന്നുമായിരിക്കും. യുഎസ്, ബ്രസീല്‍, ഗയാന, കാനഡ എന്നിവയായിരിക്കും അധിക ഉത്പാദനം നടത്തുന്ന രാജ്യങ്ങള്‍.












Click it and Unblock the Notifications