സൗദി അറേബ്യയുടെ അപ്രതീക്ഷിത നീക്കം; ഇന്ത്യയില്‍ കാര്യങ്ങള്‍ കൈവിടും... ബദല്‍ നിര്‍ബന്ധം
റിയാദ്: ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് അടുത്ത ബന്ധമാണ്. ദശാബ്ദങ്ങള്‍ക്ക് മുമ്പേയുള്ള ഈ ബന്ധം ഇപ്പോഴും സുഗമമായി മുന്നോട്ട് പോകുന്നു. ഇന്ത്യയുടെ മികച്ച വ്യാപാര പങ്കാളികളാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫിലെ രാജ്യങ്ങള്‍. എന്നാല്‍ അടുത്തിടെ ചില കല്ലുകടികളുണ്ടാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ സൗദിയിലേക്ക് പലവിധ ചരക്കുകള്‍ കയറ്റി അയക്കുന്നുണ്ട്.
Recommended Video
'രണ്ടു ദിവസമായി പണം കൊണ്ടുനടക്കുന്നു'... സുരേന്ദ്രനെ വെട്ടിലാക്കുന്ന കോളുണ്ടെന്ന് പ്രസീത
എന്നാല്‍ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് എണ്ണയുള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങളാണ്. ഇന്ത്യയിലേക്ക് അയക്കുന്ന എണ്ണയുടെ കാര്യത്തില്‍ സൗദി അറേബ്യ അടുത്തിടെ ചില സുപ്രധാനമായ തീരുമാനങ്ങള്‍ എടുത്തിരിക്കുന്നു. അതാകട്ടെ, ഇന്ത്യയെ കാര്യമായി ബാധിക്കുന്നതാണ്.....
വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം
ഈ രണ്ട് രാജ്യങ്ങള്‍
ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യമാണ് സൗദി അറേബ്യ. എണ്ണ ഉല്‍പ്പാദ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ പ്രധാന ശക്തി സൗദിയാണ്. ഒപെകില്‍ അംഗങ്ങളല്ലാത്ത എണ്ണ രാജ്യങ്ങളുമുണ്ട്. അവരുടെ നേതൃസ്ഥാനത്ത് റഷ്യയാണ്. അതുകൊണ്ടുതന്നെ ആഗോളതലത്തില്‍ എണ്ണ വില നിശ്ചയിക്കുന്നതില്‍ സൗദിക്കും റഷ്യയ്ക്കും മുഖ്യ റോളുണ്ട്.
വില നിശ്ചയിക്കുന്നത് ഇങ്ങനെ
ഓരോ മാസവും എത്ര കയറ്റുമതി ചെയ്യണമെന്ന പരിധി നിശ്ചയിക്കുന്നത് ഒപെക് രാജ്യങ്ങളും ഒപെക് ഇതര എണ്ണ രാജ്യങ്ങളും ചേര്‍ന്നാണ്. ആഗോള വിപണിയിലെ വില നിയന്ത്രിക്കാന്‍ ഇവര്‍ ഉല്‍പ്പാദനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തും. ഇവരുടെ തീരുമാനങ്ങള്‍ ലോക സമ്പദ് ഘടനയെ തന്നെ ബാധിക്കുന്നു എന്നതാണ് പ്രധാനം.
സമ്മര്‍ദ്ദ ശക്തികള്‍ വേറെ
സൗദി അറേബ്യ, റഷ്യ എന്നീ ശക്തികളില്‍പ്പെടാതെ നില്‍ക്കുന്ന അമേരിക്കയ്ക്കും വില നിര്‍ണയിക്കുന്നതില്‍ മുഖ്യ റോളുണ്ട്. സമ്മര്‍ദ്ദം ചെലുത്തി കാര്യങ്ങള്‍ സാധിക്കുകയാണ് അമേരിക്ക ചെയ്യാറ്. ലോകത്തെ മറ്റു പ്രധാന ശക്തികളായ ചൈനയും ഇന്ത്യയുമെല്ലാം എണ്ണ രാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി ആവശ്യം നേടാന്‍ ശ്രമിക്കാറുണ്ട്.
ഇന്ത്യയുടെ ആവശ്യം
ആഗോള എണ്ണ വിപണിയില്‍ വില ബാരലിന് 70 ഡോളറിന് മുകളിലാണിപ്പോള്‍. ഇത് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ വിലയാണ്. ഇന്ത്യയുള്‍പ്പെടെയുള്ള ഉപഭോക്തൃരാജ്യങ്ങള്‍ക്ക് പക്ഷേ ഇത് താങ്ങാവുന്നതിന്റെ പരമാവധിയാണ്. വില കുറയ്ക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഈ ആവശ്യം മുമ്പ് സൗദി അംഗീകരിക്കാത്തത് വലിയ ചര്‍ച്ചയായിരുന്നു.
ഇന്ത്യ പദ്ധതി മാറ്റി
ഇന്ത്യ ആദ്യ കൊറോണ ലോക്ക്ഡൗണ്‍ കാലത്ത് വലിയ അളവില്‍ എണ്ണ വാങ്ങിയിരുന്നു. വില കുത്തനെ ഇടിഞ്ഞ സമയമായിരുന്നു അത്. ബാരലിന് 25 ഡോളറില്‍ താഴെയായിരുന്നു അന്ന് വില. അക്കാലത്ത് വാങ്ങി സംഭരിച്ച എണ്ണ ഉപയോഗിക്കട്ടെ, വില കുറയ്ക്കാനാകില്ല എന്ന നിലപാടാണ് മാര്‍ച്ചില്‍ സൗദി സ്വീകരിച്ചത്. തുടര്‍ന്ന് ഇന്ത്യ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു.
ഇപ്പോള്‍ സൗദി ചെയ്തത്
വില കുറയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യം നിലനില്‍ക്കവെയാണ് സൗദി ഇപ്പോള്‍ വീണ്ടും വില കൂട്ടിയിരിക്കുന്നത്. നേരത്തെ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലാണ് വര്‍ധിപ്പിച്ചത്. ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ജൂലൈയില്‍ നല്‍കാനിരിക്കുന്ന എണ്ണയ്ക്ക് 20 സെന്റ് മുതല്‍ 1.90 ഡോളര്‍ വരെയാണ് വില കൂട്ടിയത്. 10 സെന്റ് കൂട്ടുമെന്നാണ് നേരത്തെ നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്.
ഇന്ത്യയ്ക്ക് മാത്രമല്ല
സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയുടെ 60 ശതമാനം ഏഷ്യയിലേക്കാണ്. ഏഷ്യയില്‍ ഇന്ത്യയും ചൈനയുമാണ് സൗദി എണ്ണ കൂടുതല്‍ വാങ്ങുന്നത്. കൂടാതെ ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളും സൗദിയില്‍ നിന്ന് വലിയ അളവില്‍ എണ്ണ ഇറക്കുന്നുണ്ട്. ഈ രാജ്യങ്ങള്‍ക്കെല്ലാം തിരിച്ചടിയാണ് സൗദി അരാംകോയുടെ പുതിയ തീരുമാനം.
അമേരിക്കക്ക് മാത്രം ആശ്വാസം
സൗദി അഞ്ച് ഗ്രേഡുകളായാണ് ഏഷ്യയിലേക്ക് എണ്ണ നല്‍കാറ്. ഇതില്‍ നാല് ഗ്രേഡുകള്‍ക്കും വില കൂട്ടി. യൂറോപ്പിലേക്കുള്ള എല്ലാ ഗ്രേഡുകള്‍ക്കും വില വര്‍ധിപ്പിച്ചു. അതേസമയം, അമേരിക്കയിലേക്കുള്ള എണ്ണയ്ക്ക് വില കൂട്ടിയിട്ടില്ല. അവര്‍ക്ക് ജൂണിലെ വില ജൂലൈയിലും തുടരും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് സൗദിയുടെ തീരുമാനം.
ഇന്ത്യയുടെ പ്രതിസന്ധി
ഇന്ത്യയില്‍ എണ്ണവില കുത്തനെ ഉയരുകയാണ്. ദിവസവും വില വര്‍ധിക്കുന്നുണ്ട്. കേരളത്തിലെ ചില ജില്ലകളില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില 100 രൂപ കടന്നിരുന്നു. ഡീസല്‍ വിലയും കുതിക്കുകയാണ്. ഇതാകട്ടെ, ചരക്ക് കടത്തിനെ സാരമായി ബാധിക്കും. യാത്രാ ചെലവും വര്‍ധിക്കും. അവശ്യവസ്തുക്കള്‍ക്ക് വില ഉയരാനും ഇടയാക്കും. രാജ്യത്തെ ജനജീവിതത്തെ നേരിട്ട് ബാധിക്കുന്നു എന്നതാണ് വെല്ലുവിളി.
യാഷിക ആനന്ദിന്റെ പുതിയ ചിത്രങ്ങള്‍ കാണാം