ഇറാൻ സന്ദർശിച്ച് സൗദി സൈനിക മേധാവി; നീക്കം യുഎസിൽ ട്രംപിന്റെ വിജയത്തിന് പിന്നാലെ
മധ്യേഷ്യയിൽ സംഘർഷം മാറ്റമില്ലാതെ തുടരുന്നതിനിടെ ഇറാൻ സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്തി സൗദി സായുധ സേന മേധാവി. ഞായറാഴ്ചയാണ് സേനാ മേധാവിയായ ഫയദ് അൽ റുവൈലിയും മേജർ ജനറൽ മൊഹമ്മദ് ബഗേരിയും കൂടിക്കാഴ്ച നടത്തിയത്. പ്രതിരോധ നയതന്ത്രം വികസിപ്പിക്കാനും ഉഭയകക്ഷി സഹകരണം വിപുലീകരിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു കൂടിക്കാഴ്ച.
കഴിഞ്ഞ ദിവസം ഇറാൻ പ്രസിഡന്റ് മസൂദ് പെസസ്കിയാൻ സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പലസ്തീനിലും ലെബനനിലും ഇസ്രായേൽ തുടരുന്ന ആക്രമണത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി സംയുക്ത അറബ്-ഇസ്ലാമിക് ഉച്ചകോടി നടത്താനുള്ള സൗദിയുടെ നീക്കത്തെ അദ്ദഹം പ്രശംസിച്ചു. ഉച്ചകോടിക്ക് അദ്ദേഹം ആശംസ അറിയിക്കുകയും ചെയ്തു. തിങ്കളാഴ്ച മുതലാണ് ഉച്ചകോടി നടക്കുന്നത്.

2016 ൽ ഇറാൻ-സൗദി ബന്ധത്തിൽ വിള്ളൽ വീണിരുന്നു. പിന്നീട് 2023 ലായിരുന്നു ഇരു രാജ്യങ്ങളും തമ്മിൽ അടുത്തത്. ചൈനയുടെ മധ്യസ്ഥതലയിലായിരുന്നു ബന്ധം പുനഃസ്ഥാപിച്ചത്. പിന്നീട് ഇരുരാജ്യങ്ങളിലേയും വിദേശകാര്യമന്ത്രിമാരടക്കം പരസ്പരം ഇരുരാജ്യങ്ങൾ സന്ദർശിക്കുകയും നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനുള്ള ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ മേജർ ജനറൽ അൽ സൗദ് ബഗേരിയുമായി ഫോണിൽ സംസാരിച്ചിരുന്നു. പ്രദേശിക വിഷയങ്ങളും പ്രതിരോധ സഹകരണവുമാണ് അന്ന് ഇരുവരും ചർച്ച ചെയ്തത്. അടുത്തിടെ ചെങ്കടലിൽ ഇരു രാജ്യങ്ങളും സംയുക്തമായി സൈനികാഭ്യാസവും നടത്തിയിരുന്നു.
അതേസമയം യുഎസിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപബ്ലിക്കൻ നേതാവ് ഡൊണാൾഡ് ട്രംപിന്റെ വിജയിച്ച് ദിവസങ്ങൾക്കകമാണ് സൗദി സൈനിക മേധാവി ഇറാൻ സന്ദർശിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മധ്യേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇടപെടുമെന്ന് നേരത്തേ ട്രംപ് പ്രഖ്യാപിച്ചിരുന്നു. മുൻപ് ട്രംപിന്റെ ഇടപെടലിൽ ഇസ്രായേലും അറബ് രാഷ്ട്രങ്ങളായ യുഎഇ, ബഹ്റൈൻ എന്നിവർ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ സാധിച്ചിരുന്നു.
എന്നാൽ മറ്റ് അറബ് രാജ്യങ്ങളെ പോലെ സൗദി ഇസ്രായേലുമായി ഔദ്യോഗികമായി നയതന്ത്രബന്ധം സ്ഥാപിച്ചിട്ടില്ല. അടുത്തിടെ ട്രംപിൻ്റെ മരുമകൻ ജാരെദ് കുഷ്‌നറും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇസ്രായേൽ വിഷയം ചർച്ചയായെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും സൗദി നടത്തിയിട്ടില്ല. യുഎസിന്റെ സഹായത്തോടെ ഇറാനെതിരായ നീക്കം ഇസ്രായേൽ നടത്തിനിടെയാണ് ഇറാനുമായി സൗദി കൂടുതൽ അടുക്കുന്നതെന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications