സൗദി രാജാവ് മകനെ എണ്ണ വകുപ്പ് മന്ത്രിയാക്കി; കേന്ദ്രമന്ത്രി സൗദിയിലേക്ക്, ഖത്തറും സന്ദര്‍ശിക്കും
റിയാദ്: സൗദി അറേബ്യയില്‍ എണ്ണവകുപ്പില്‍ കാതലായ മാറ്റം വരുത്തുകയാണ് ഭരണകൂടം. സൗദി രാജാവിന്റെ മകന് അബ്ദുല്‍ അസീസ് ബിന്‍ സല്മാന് രാജകുമാരനാണ് പുതിയ എണ്ണ വകുപ്പ് മന്ത്രി. നേരത്തെ ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഖാലിദ് അല്‍ ഫാലിഹിനെ മാറ്റിയാണ് രാജാവ് മകനെ നിയമിച്ചിരിക്കുന്നത്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അര്‍ധ സഹോദരനാണ് അബ്ദുല്‍ അസീസ് രാജകുമാരന്.
പെട്രോളിയം മേഖലയില്‍ ഏറെ കാലത്തെ പരിചയ സമ്പത്തുള്ള വ്യക്തിയാണ് അബ്ദുല്‍ അസീസ്. ഇദ്ദേഹത്തിന്റെ നിയമനം സൗദിയുടെ എണ്ണവകുപ്പിന് കുതിപ്പേകാന്‍ സഹായിക്കുമെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തല്‍. അതേസമയം, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് സൗദിയിലേക്ക് പുറപ്പെട്ടു. പുതിയ മന്ത്രിയുമായി അദ്ദേഹം ചര്‍ച്ച നടത്തിയേക്കും. വിശദവിവരങ്ങള്‍ ഇങ്ങനെ.....

2017 മുതല്‍ സഹമന്ത്രി
2017 മുതല്‍ സൗദിയുടെ ഊര്‍ജ വകുപ്പില്‍ സഹമന്ത്രിയാണ് അബ്ദുല്‍ അസീസ് രാജകുമാരന്. ഊര്‍ജ വകുപ്പ് മന്ത്രിയായി എത്തുന്ന സൗദി രാജകുടുംബത്തിലെ ആദ്യ വ്യക്തിയാണ് ഇദ്ദേഹം. എണ്ണയ്ക്ക് ആഗോള തലത്തില്‍ വില ഇടിയുന്ന സാഹചര്യത്തിലാണ് സൗദിയിലെ മാറ്റം.

ബാരലിന് 60 ഡോളര്‍
ഒരു ബാരലിന് 60 ഡോളറില്‍ താഴെയാണ് പുതിയ വില. സൗദി ബജറ്റ് സന്തുലിതമാകണമെങ്കില്‍ എണ്ണ ബാരലിന് 80നും 85 ഡോളറിനുമിടയില്‍ വില വേണം. ഈ സാഹചര്യത്തിലാണ് 60ല്‍ താഴെ എത്തിയിരിക്കുന്നത്. സൗദി അരാംകോയുടെ ചെയര്മാന് പദവിയില്‍ നിന്നും ഖാലിദ് അല്‍ ഫാലിഹിനെ ദിവസങ്ങള്‍ക്ക് മുമ്പ് മാറ്റിയിരുന്നു.

മൂന്ന് രാജ്യങ്ങളിലേക്ക്
അതേസമയം, മൂന്ന് രാജ്യങ്ങളിലേക്കായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് പുറപ്പെട്ടു. സൗദി, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രമന്ത്രിയുടെ യാത്ര.

ഇന്ത്യന്‍ വ്യവസായികളും
കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനൊപ്പം ഇന്ത്യന്‍ വ്യവസായികളും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന വന്‍ സംഘമുണ്ടാകുമെന്ന് കഴിഞ്ഞദിവസം ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു. സപ്തംബര്‍ പത്തിന് അബുദാബിയില്‍ നടക്കുന്ന ഏഷ്യന്‍ ഊര്‍ജ വകുപ്പ് മന്ത്രിമാരുടെ എട്ടാം സമ്മേളനത്തിലും ധര്‍മേന്ദ്ര പ്രധാന് പങ്കെടുക്കും.

പ്രമുഖരുമായി കൂടിക്കാഴ്ച
സൗദിയിലെ പുതിയ ഊര്‍ജ വകുപ്പ് മന്ത്രിയെ ധര്‍മേന്ദ്ര പ്രധാന് സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്. ഞായറാഴ്ചയാണ് സൗദിയില്‍ ഊര്‍ജ വകുപ്പ് മന്ത്രി മാറിയത്. എന്നാല്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര് പ്രധാന്റെ യാത്ര നേരത്തെ തീരുമാനിച്ചതാണ്. സൗദിയുടെ പഴയ മന്ത്രിയുമായും അദ്ദേഹം ചര്‍ച്ച നടത്തിയേക്കും.

ഹൈഡ്രോ കാര്‍ബണ്‍ മേഖലയിലും
സൗദിയുമായി ഹൈഡ്രോ കാര്‍ബണ്‍ മേഖലയിലും സഹകരണം ശക്തമാക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉപയോഗിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. സൗദിയുടെ എണ്ണയാണ് ഇന്ത്യ കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത്.

ഖത്തര്‍ സന്ദര്‍ശനത്തിന് ശേഷം
സൗദി അറേബ്യ, യുഎഇ സന്ദര്‍ശനത്തിന് ശേഷമാണ് ധര്‍മേന്ദ്ര പ്രധാന് ഖത്തറിലെത്തുക. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ അല്‍ത്താനിയുമായും ഖത്തര്‍ ഊര്‍ജ വകുപ്പ് സഹമന്ത്രി സഅദ് ഷരീദ അല്‍ കഅബിയുമായും കേന്ദ്രമന്ത്രി ചര്‍ച്ച നടത്തും. ശേഷം ഇന്ത്യയിലേക്ക് തിരിക്കും.

അരാംകോ മേധാവിയെ മാറ്റി
സൗദിയില്‍ പ്രധാന വരുമാന വിഭാഗമായ ഊര്‍ജവകുപ്പില്‍ വന്‍ മാറ്റങ്ങള്‍ക്ക് കഴിഞ്ഞദിവസമാണ് തുടക്കമിട്ടത്. സൗദിയുടെ എണ്ണ കമ്പനിയായ അരാകോയുടെ മേധാവിയെ മാറ്റി. മാത്രമല്ല, ഊര്‍ജ വകുപ്പ് വിഭജിക്കുകയും ചെയ്തു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് മാറ്റങ്ങള്‍ വരുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓഹരി വിപണി ലക്ഷ്യം
അരാംകോയുടെ ഓഹരികള്‍ വിപണിയില്‍ വില്ക്കാന് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ നടപടികള്‍ ത്വരിതപ്പെടുത്തുകയും പുതിയ മാറ്റങ്ങളുടെ ലക്ഷ്യമാണ്. ഏറെ കാലമായി സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് ആയിരുന്നു അരാംകോയുടെ മേധാവി. ഇദ്ദേഹത്തെ മാറ്റിയാണ് യാസിര്‍ അല്‍ റുമയ്യാനെ ചെയര്‍മാനാക്കിയിരിക്കുന്നത്.

പരമാവധി കൂടിയ വില ലക്ഷ്യം
സൗദി സോവറിന്‍ വെല്‍ത്ത് ഫണ്ടിന്റെ മേധാവിയായിരുന്നു യാസിര്‍ അല്‍ റുമയ്യാന്‍. അരാംകോയുടെ ബോര്‍ഡ് അംഗമായിരുന്നു നേരത്തെ യാസിര്‍. അരാംകോയുടെ അഞ്ച് ശതമാനം ഓഹരിയാണ് വിപണിയില്‍ വില്ക്കാന് നിശ്ചയിച്ചിരിക്കുന്നത്. പരമാവധി വിലയ്ക്ക് വില്‍ക്കാനാണ് നീക്കം. ഈ നടപടികള്‍ വേഗത്തിലാക്കുകയാണ് പുതിയ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

വകുപ്പ് വിഭജിച്ചു
സൗദിയിലെ എല്ലാ നിക്ഷേപങ്ങള്‍ക്കും സാമ്പത്തിക പദ്ധതികള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് വെല്‍ത്ത് ഫണ്ട് ആണ്. ഇതിലേകുള്ള പ്രധാന വരുമാന സ്രോതസ് അരാംകോ കമ്പനിയായിരുന്നു. എണ്ണവില കുറഞ്ഞത് അരാംകോയുടെ വരുമാനത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. അതേസമയം, ഊര്‍ജ മന്ത്രാലയത്തിന് കീഴിലായിരുന്ന ചില വകുപ്പുകള്‍ക്ക് പുതിയ മന്ത്രാലയം രൂപീകരിക്കുകയും ചെയ്തു. വ്യവസായം, ധാതു സമ്പത്ത് എന്നിവയ്ക്ക് പ്രത്യേക മന്ത്രാലയമുണ്ടാകും.
മധ്യപ്രദേശ് ആന്റണിയെ ഏല്‍പ്പിച്ച് സോണിയാ ഗാന്ധി; കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയം ശരിയാക്കണം
-
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം?












Click it and Unblock the Notifications