ശ്രീലങ്കയിലെ ജനങ്ങളോടൊപ്പം, രാഷ്ട്രീയ പ്രതിസന്ധിയില്‍ നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ
ദില്ലി: ശ്രീലങ്കയില്‍ പ്രതിഷേധം കത്തിപ്പടരുന്നതിനിടെ നിലപാട് വ്യക്തമാക്കി ഇന്ത്യ. ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്ന് ഇന്ത്യ വ്യക്തമാക്കി. വളരെ ശ്രദ്ധയോടെ ഇരുപക്ഷത്തെയും എതിര്‍ക്കാതെയാണ് ഇന്ത്യ പരാമര്‍ശം തയ്യാറാക്കിയിരിക്കുന്നത്. ശ്രീലങ്കന്‍ ജനത അവരുടെ സമൃദ്ധിയും പുരോഗതിയും ജനാധിപത്യ മൂല്യങ്ങളിലൂടെ ആര്‍ജിക്കാനാണ് ശ്രമിക്കുന്നത്. അതിനൊപ്പം ഇന്ത്യയുണ്ടാവുമെന്നും ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. ഇന്ത്യയുടെ വിദേശ നയത്തില്‍ പ്രധാനപ്പെട്ടതാണ് ശ്രീലങ്കയുമായുള്ള ബബന്ധമെന്ന് ഇന്ത്യ അറിയിച്ചു. ഏറ്റവും അടുത്തുള്ള അയല്‍ക്കാരനാണ് ശ്രീലങ്ക. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വലിയ ബന്ധങ്ങളുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.

മാനുഷിക പിന്തുണയും സഹായവും ഉറപ്പ് വരുത്തും. ഭക്ഷണ സാമഗ്രികള്‍, മരുന്ന്, ഇന്ധനം, എന്നിവ എത്തിക്കാന്‍ അടക്കം ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇതിനോടകം ഇന്ത്യ 3.8 ബില്യണ്‍ ഡോളറിന്റെ സഹായം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയിലെ ജനക്ഷേമത്തിനായി ഇടപെടലുകള്‍ തുടരുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. അതേസമയം അഭയാര്‍ത്ഥി പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്‌നാട്, കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിരീക്ഷണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രതിസന്ധിയില്ലെന്നാണ് തീര സംരക്ഷണ സേന അടക്കം നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.
കോണ്‍ഗ്രസും ശ്രീലങ്കയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹം എല്ലാ പിന്തുണയും നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ സഹായം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രതിസന്ധി ശ്രീലങ്ക മറികടക്കുമെന്നാണ് പ്രതീക്ഷയെന്നും സോണിയാ ഗാന്ധി പറഞ്ഞു. അതേസമയം പ്രതിഷേധം ശ്രീലങ്കയില്‍ ഇപ്പോഴും കെട്ടണഞ്ഞിട്ടില്ല. രണ്ട് ദിവസമായിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാന്‍ തയ്യാറായാട്ടില്ല. പ്രസിഡന്റും പ്രധാനമന്ത്രിയും രാജി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമാധാനപരമായി പിരിഞ്ഞു പോകണമെന്ന് പ്രക്ഷോഭകാരികളോട് സൈനിക മേധാവി അഭ്യര്‍ത്ഥിച്ചു.
ക്രിക്കറ്റ് താരങ്ങളായ മഹേല ജയവര്‍ധനയും, കുമാര്‍ സംഗക്കാരയും സനത് ജയസൂര്യ പ്രക്ഷോഭകാരികള്‍ക്ക് പിന്തുണ അറിയിച്ചിരുന്നു. ജയസൂര്യയും സംഗക്കാരയും തെരുവില്‍ ഇറങ്ങുകയും ചെയ്തു. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ വസതി പിടിച്ച സമരക്കാര്‍, ഇവിടെയുള്ള സ്വിമ്മിംഗ് പൂളില്‍ നീന്തി കുളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇവിടെയുള്ള അടുക്കളയില്‍ കയറി ഭക്ഷണം കഴിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. പ്രസിഡന്റിന്റെ വസതിയില്‍ നിന്ന് കോടിക്കണക്കിന് രൂപ കിട്ടിയെന്നാണ് വിവരം. എന്നാല്‍ പ്രതിഷേധക്കാര്‍ ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications