കിഴക്കന്‍ ഗൗത്ത: വിമതര്‍ക്കെതിരേ അന്തിമ പോരാട്ടത്തിനൊരുങ്ങി സിറിയന്‍ സൈന്യം
ദമസ്‌ക്കസ്: കിഴക്കന്‍ ഗൗത്തയിലെ അവസാനത്തെ വിമത കേന്ദ്രത്തിനെതിരായ അന്തിമ പോരാട്ടത്തിനൊങ്ങുകയാണ് സിറിയന്‍ സൈന്യം. ഇതിന്റെ മുന്നോടിയായി ജെയ്ഷുല്‍ ഇസ്ലാം പോരാളികളുടെ ശക്തികേന്ദ്രമായ ദൗമ നഗരത്തിനു ചുറ്റും സിറിയ വന്‍ സൈനിക വിന്യാസം നടത്തികയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇവിടെയുള്ള വിമത പോരാളികളുമായി റഷ്യന്‍ സൈനിക മേധാവികളുടെ നേതൃത്വത്തില്‍ നടത്തുന്ന ചര്‍ച്ച പരാജയപ്പെടുകയാണെങ്കില്‍ ദൗമയ്‌ക്കെതിരേ ആക്രമണം നടത്താനാണ് സിറിയയുടെ പദ്ധതി. ജെയ്ഷുല്‍ ഇസ്ലാമിന്റെ നേതൃത്വത്തിലുള്ള ദൗമ പ്രാദേശിക കൗണ്‍സിലുമായി നടന്നുവരുന്ന ചര്‍ച്ചകള്‍ ഇതുവരെ ഫലം കണ്ടിട്ടില്ല. വിമത പോരാളികള്‍ കീഴങ്ങിയാല്‍ അവര്‍ക്ക് സുരക്ഷിതമായി രക്ഷപ്പെടാന്‍ അവസരം നല്‍കാമെന്നതാണ് സിറിയന്‍ സഖ്യ കക്ഷിയായ റഷ്യയുടെ നിലപാട്.

എന്നാല്‍ വെടിനിര്‍ത്തല്‍ തുടരണമെന്നും പ്രദേശത്തേക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ കടത്തിവിടണമെന്നുമാണ് വിമതരുടെ നിലപാട്. അതേസമയം, 1.4 ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന ദൗമയില്‍ ജീവിതം ദുരിതപൂര്‍ണമാണെന്നാണ് റിപ്പോര്‍ട്ട്.
ഫെബ്രുവരി 18ന് തുടങ്ങിയ ശക്തമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ വിമതരുടെ നിയന്ത്രണത്തിലായിരുന്ന കിഴക്കന്‍ ഗൗത്തയിലെ പ്രധാന നഗരങ്ങള്‍ സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചിരുന്നു. ഇര്‍ബിന്‍, ഹറസ്ത, സമല്‍ഖ, ജുബാര്‍ തുടങ്ങിയ നഗരങ്ങളാണ് പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായത്. ഇവിടെ സൈന്യവുമായി പോരാട്ടത്തിലായിരുന്ന മൂന്ന് വിമത പോരാളികളില്‍ രണ്ടു വിഭാഗവും പരാജയം സമ്മതിച്ച് കീഴടങ്ങാന്‍ തയ്യാറായതോടെയാണിത്.
അതേസമയം ജയ്ശുല്‍ ഇസ്‌ലാം വിമതവിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ദൗമ പ്രദേശം സിറിയന്‍ സൈന്യത്തിനെതിരായ ചെറുത്തുനില്‍പ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ ഗൗത്തയിലെ അവശേഷിക്കുന്ന ഏക വിതമ പ്രദേശമാണ് ദൗമ. ഇവിടെയുള്ള വിമതര്‍ക്ക് സിറിയന്‍ സൈന്യവുമായി കരാറിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഒന്നര ലക്ഷത്തിലേറെ സിവിലിയന്‍മാര്‍ക്കൊപ്പം പോരാളികളും കുടുങ്ങിയിരിക്കുകയാണ്. കിഴക്കന്‍ ഗൗത്തയ്‌ക്കെതിരേ സിറിയന്‍ സൈന്യം ഫെബ്രുവരി 18ന് ആരംഭിച്ച പുതിയ ആക്രമണത്തില്‍ ഇതിനകം 1500 പേര്‍ കൊല്ലപ്പെടുകയും 5000ത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്.












Click it and Unblock the Notifications