വെള്ളം പോലെ ഇംഗ്ലീഷ് സംസാരിക്കുന്ന താലിബാന്‍ നേതാക്കള്‍; പരിശീലിപ്പിച്ചത് അമേരിക്ക, ഒടുവില്‍...
കാബൂള്‍: പതിറ്റാണ്ടുകളായി അഫ്ഗാനിലെ പ്രബല ശക്തിയാണ് താലിബാന്‍. എന്നാല്‍ ഇവരുടെ നേതാക്കന്‍മാര്‍ ആരൊക്കെയാണെന്ന് ലോകത്തിന് അവ്യക്തമായിരുന്നു. ചില നേതാക്കളുടെ പേരുകള്‍ കേള്‍ക്കാമെങ്കിലും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവര്‍ പ്രത്യക്ഷപ്പെടാറില്ല. 1996 മുതല്‍ 2001 വരെ അഫ്ഗാന്‍ ഭരിച്ച കാലത്തും അങ്ങനെ തന്നെ. എന്നാല്‍ ഇപ്പോള്‍ താലിബാന്‍ വീണ്ടും അഫ്ഗാന്റെ ഭരണം പിടിച്ചിരിക്കെ കാര്യങ്ങള്‍ മറിച്ചാണ്.
താലിബാന്‍ നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തി ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു. ഒരുകാലത്ത് അമേരിക്ക പരിശീലിപ്പിച്ചവര്‍ തന്നെയാണ് താലിബാന്‍ നേതാക്കള്‍ എന്നറിയുമ്പോള്‍ ആര്‍ക്കും അതിശയം തോന്നും. അവര്‍ തന്നെ അമേരിക്കയുടെ അന്തകരായി മാറി. 7 പേരാണ് ഈ സംഘത്തിന് ചുക്കാന്‍ പിടിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

സോവിയറ്റ് യൂണിയനും അമേരിക്കയുടെ സഖ്യരാജ്യങ്ങളും തമ്മിലുള്ള ശീതയുദ്ധ കാലത്ത് താലിബാനൊപ്പമായിരുന്നു അമേരിക്ക എന്ന് പറയാം. അന്ന് സോവിയറ്റ് സൈന്യത്തിനെതിരെ പോരാടാന്‍ അഫ്ഗാനിലെ നിരവധി പേര്‍ക്ക് അമേരിക്ക സഹായങ്ങള്‍ നല്‍കിയിരുന്നു. അവരാണ് പിന്നീട് താലിബാന് രൂപം കൊടുത്തത്. ഇന്ന് ആ സംഘം അമേരിക്കയുടെയും ശത്രുവായി മാറി എന്നത് മറ്റൊരു ചരിത്രം.

സോവിയറ്റ് സൈന്യം അഫ്ഗാനില്‍ അധിനേവശം നടത്തിയത് 1980കളാണ്. അന്ന് താലിബാന്‍ സജീവമായിരുന്നില്ല. എന്നാല്‍ സോവിയറ്റ് അധിനിവേശ കാലത്താണ് അഫ്ഗാനിലെ മിക്ക യുവാക്കളും ആയുധമെടുത്തത്. അവരില്‍ ചിലരാണ് പിന്നീട് താലിബാന്‍ രൂപീകരിച്ചത്. ഇതിലെ പ്രധാനിയായിരുന്ന മുല്ല ഉമര്‍ മരിച്ചു. പഷ്ത്തൂണ്‍ വംശജരായ സുന്നി വിഭാഗത്തില്‍പ്പെട്ട താലിബാനില്‍ കൂടുതലുമുള്ളത്.

ഹൈബത്തുല്ല അഖുന്തസാദ എന്ന വ്യക്തിയാണ് താലിബാന്റെ സുപ്രീം ലീഡര്‍. 2016ല്‍ അന്നത്തെ നേതാവ് മുല്ല മന്‍സൂര്‍ അക്തര്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ശേഷമാണ് ഹൈബത്തുല്ലയെ തിരഞ്ഞെടുത്തത്. സൈനിക കാര്യങ്ങളില്‍ അദ്ദേഹം നേരത്തെ കാര്യമായി ഇടപെട്ടില്ലായിരുന്നുവത്രെ. താലിബാന്റെ നേതാവ് മുല്ല ഉമര്‍ മരിച്ചുവെന്ന വിവരം താലിബാന്‍ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ഇത് പുറത്തറിഞ്ഞതോടെ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി. ഈ അവസ്ഥയ്ക്ക് മാറ്റം വന്നത് ഹൈബത്തുല്ല നേതാവായതോടെയാണ്.

താലിബാന്റെ പ്രധാന നേതാവാണ് അബ്ദുല്‍ ഗനി ബറാദര്‍. മുല്ല ഉമറിനൊപ്പം താലിബാന്‍ സ്ഥാപിച്ചവരില്‍ ഇദ്ദേഹവുമുണ്ടായിരുന്നു. കാണ്ഡഹാര്‍ ആസ്ഥാനമായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. 1970കളിലെ സോവിയറ്റ് അധിനിവേശ കാലത്താണ് ബറാദര്‍ ആയുധമെടുത്തത്. മുല്ല ഉമറിന്റെ വലംകൈ ആയിരുന്നു. സോവിയറ്റ് സൈന്യം പിന്‍മാറിയതോടെ അഫ്ഗാന്‍ പൂര്‍ണമായും ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങിയ 1990കളില്‍ ഇരുവരും ചേര്‍ന്നാണ് താലിബാന്‍ രൂപീകരിച്ചത്.
1996ല്‍ ഇവര്‍ അഫ്ഗാന്റെ ഭരണം പിടിച്ചു. 2001ല്‍ അമേരിക്കന്‍ സൈന്യം അധിനിവേശം തുടങ്ങിയതോടെ താലിബാന്‍ ഭരണം അവസാനിച്ചു. ഇവര്‍ വീണ്ടും യുദ്ധത്തിലേക്ക് തിരിഞ്ഞു. ബറാദറിനെ 2010ല്‍ പാകിസ്താനില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. എട്ട് വര്‍ഷം തടവിലിട്ട ശേഷം വിട്ടയച്ചു. ശേഷം ഖത്തര്‍ കേന്ദ്രമായിട്ടാണ് ബറാദര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഖത്തറിലെ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത് ബറാദറായിരുന്നു. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പുറത്താക്കപ്പെടുന്നതിന് തൊട്ടുമുമ്പാണ് ബറാദര്‍ കാബൂളിലെത്തിയത്.

സിറാജുദ്ദീന്‍ ഹഖാനിയാണ് താലിബാന്റെ മറ്റൊരു പ്രധാന നേതാവ്. ഇദ്ദേഹം ഹഖാനി ശൃംഖല എന്ന സംഘത്തിന്റെയും നേതാവാണ്. അമേരിക്ക ഭീകര പട്ടികയില്‍ പെടുത്തിയ സംഘമാണ് ഹഖാനി ശൃംഖല. സോവിയറ്റ് സൈന്യത്തിനെതിരെ യുദ്ധം നയിച്ച ജലാലുദ്ദീന്‍ ഹഖാനിയുടെ മകനാണ് സിറാജുദ്ദീന്‍. അമേരിക്കന്‍ സൈനികരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടലും ഇവരുടെ തന്ത്രമായിരുന്നു. ഇവര്‍ തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ സൈനികന്‍ ബോവി ബെര്‍ദലിനെ 2014ലാണ് വിട്ടയച്ചത്.
സിറാജുദ്ദീന്റെ സഹോദരനും താലിബാന്റെ പ്രധാന നേതാവാണ്. ഇദ്ദേഹത്തെ 2014ല്‍ ബഹ്‌റൈനില്‍ വച്ച് അമേരിക്ക പിടികൂടിയിരുന്നു. പിന്നീട് അഫ്ഗാനിലെ ബഗ്രാം ജയിലിലേക്ക് മാറ്റി. നാല് വര്‍ഷത്തിന് ശേഷം വിട്ടയച്ചു.

താലിബാന്റെ മറ്റൊരു നേതാവാണ് മുല്ല യാക്കൂബ്. മുല്ല ഉമറിന്റെ മകനാണ് ഇദ്ദേഹം. സൈനിക കമ്മീഷന്റെ നേതാവാണ്. സൈനിക വിഭാഗത്തിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയാണ് കമ്മീഷന്റെ ജോലി. അമേരിക്കന്‍ സൈന്യത്തിനെതിരായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ മുല്ലാ യാക്കൂബിന് മുഖ്യപങ്കുണ്ടായിരുന്നു. പാകിസ്താനിലാണ് ഇദ്ദേഹം പഠിച്ചത്. സിറാജുദ്ദീന്‍ ഹഖാനിക്കൊപ്പം സൈനിക കാര്യങ്ങള്‍ പൂര്‍ണമായി ഇടപെടുന്ന നേതാവാണ് മുല്ല യാക്കൂബ്.

സുപ്രീം ലീഡര്‍ അഖുന്‍സാദയുടെ ഏറ്റവും അടുത്ത നേതാവാണ് അബ്ദുല്‍ ഹഖീം ഹഖാനി. ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന പ്രധാന നേതാവാണ് ഇദ്ദേഹം. മത പണ്ഡിതന്‍മാരുടെ സമിതിയുടെ മേധാവിയുമാണ്. താലിബാന്റെ മറ്റൊരു നേതാവാണ് സബീഹുല്ലാ മുജാഹിദ്. സാധാരണ പ്രസ്താവന ഇറക്കല്‍ ഇദ്ദേഹമാണ്. കാബൂളില്‍ ആദ്യം മാധ്യമങ്ങളെ കണ്ട താലിബാന്‍ നേതാവും ഇദ്ദേഹമായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി മാധ്യമങ്ങളുമായി സംവദിക്കുന്നതും സബീഹുല്ല മുജാഹിദാണ്. ആദ്യമായി മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയത് ആഗസ്റ്റ് 17നായിരുന്നു.

താലിബാന്റെ നയതന്ത്രജ്ഞനാണ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റനിക്‌സായി. ഇദ്ദേഹം നന്നായി ഇംഗ്ലീഷ് സംസാരിക്കുമെന്നതാണ് പ്രത്യേകത. അതുകൊണ്ടുതന്നെ പല വിദേശ നേതാക്കളുമായുള്ള ചര്‍ച്ചകളിലും ഇദ്ദേഹമാണ് പങ്കെടുക്കുക. ദോഹയില്‍ അമേരിക്കയുമായി നടന്ന ചര്‍ച്ചയിലും മുഖ്യ പങ്കാണ് ഇദ്ദേഹം വഹിച്ചത്. 1996ലെ താലിബാന്‍ ഭരണത്തില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. വാഷിങ്ടണില്‍ ക്ലിന്റണ്‍ ഭരണകൂടവുമായി ചര്‍ച്ചയ്ക്ക് പോയിരുന്നു. ചൈനയില്‍ പലപ്പോഴും ചര്‍ച്ചയ്ക്ക് പോയിട്ടുണ്ട്. ഇന്ത്യയില്‍ സൈനിക പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ത്യയുമായി മികച്ച ബന്ധം വേണമെന്ന് അഭിപ്രായമുള്ള നേതാവ് കൂടിയാണത്രെ ഇദ്ദേഹം.












Click it and Unblock the Notifications