ഇബ്രാഹിം റയീസിയോട് ആദരം: ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ
ഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റയീസിയോടുള്ള ആദരസൂചകമായി ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ. ചൊവ്വാഴ്ച ഇന്ത്യയൊട്ടാകെ ഏകദിന ദേശീയ ദുഃഖാചരണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക വിനോദപരിപാടികൾ ഉണ്ടായിരിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടേയുള്ള ദേശീയ നേതാക്കള്‍ ഇബ്രാഹിം റയീസിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്. ഞെട്ടിക്കുന്നതും, വളരെയധികം വേദനിപ്പിക്കുന്നതുമാണ് ഇറാനിയന്‍ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം റെയ്‌സിയുടെ വിയോഗമെന്നായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം. ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം ശക്തമാകുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ എക്കാലത്തും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. നേരത്തെ ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടപ്പോഴും നരേന്ദ്ര മോദി ആശങ്കയറിയിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.

പ്രസിഡന്റ് ഇബ്രാഹിം റെയിസിക്കൊപ്പം, വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ - അബ്ദുള്ളാഹിയന്‍, പ്രവിശ്യ ഗവർണർ മാലിക് റഹ്മതി, ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുള്ള മുഹമമ്മദ് അലി അലൈഹഷെം എന്നിവരും അപകടത്തില്‍ കൊല്ലപ്പെട്ടു. അസൈർബൈജാന്‍ അതിർത്തിയില്‍ പുതുതായി പണികഴിപ്പിച്ച ക്വിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്തതിന് ശേഷം ഇറാന്‍ നഗരമായ തബ്രിസിലേക്ക് മടങ്ങുന്നതിനിടയില്‍ ഇന്നലെയായിരുന്നു പ്രസിഡന്റും സംഘവും സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തില്‍പ്പെട്ടത്.
മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ ഇന്ന് രാവിലെയോടെയാണ് കത്തിക്കരിഞ്ഞ നിലയിലുള്ള ഹെലികോപ്ടർ കണ്ടെത്തിയത്. ഹെലികോപ്ടറില്‍ സഞ്ചരിച്ച ആരും ജീവനോടെയില്ലെന്ന സ്ഥിരീകരണവും പിന്നാലെ വന്നു. മൂടല്‍ മഞ്ഞും മഴയും മൂലം മോശം കാലാവസ്ഥയില്‍ ഹെലികോപ്ടർ ഇറാനിലെ ഈസ്റ്റ് അസർബൈജാന്‍ പ്രവിശ്യയില്‍ ജോള്‍ഫക്ക് അടുത്തുള്ള വനമേഖലയില്‍ ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് നിഗമനം.
ഇബ്രാഹിം റയിസിയുടെ പശ്ചാത്തലത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ താല്‍ക്കാലിക പ്രസിഡന്റായി ചുമതയേല്‍ക്കും. ഇറാന്‍ ഭരണഘടന പ്രകാരം പ്രസിഡന്റിന്റെ വിയോഗമുണ്ടായാല്‍ വൈസ് പ്രസിഡന്റിന് പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ കാവല്‍ പ്രസിഡന്റിന്റെ ചുമതലയുണ്ടാവും. അതേസമയം തന്നെ 50 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിന്റെ കണ്ടെത്തുകയും വേണം.












Click it and Unblock the Notifications