ട്രംപിന്റെ ട്വീറ്റ് നീക്കി ട്വിറ്റർ, ബൈഡന്‍ ജയിച്ച ഇടങ്ങളിലെ ഫലത്തിനെതിരെ കോടതിയിലേക്കെന്ന് ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറെക്കുറെ ഉറപ്പായതോടെ വോട്ടെണ്ണലില്‍ കൃത്രിമത്വം ആരോപിക്കുകയാണ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയിച്ച എല്ലാ സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയില്‍ പോകും എന്നാണ് ട്രംപിന്റെ ഭീഷണി.
ബൈഡന്‍ ജയിച്ച ചില സംസ്ഥാനങ്ങളില്‍ വോട്ടെണ്ണലില്‍ തട്ടിപ്പ് നടന്നിട്ടുണ്ട് എന്നാണ് തെളിവുകളൊന്നും ഇല്ലാതെ ട്രംപിന്റെ ആരോപണം. ഒടുവിലായി ബൈഡന്‍ ജയിച്ച എല്ലാ സംസ്ഥാനങ്ങളിലേയും ഫലം നിയമപരമായി ചോദ്യം ചെയ്യുമെന്നും അവിടെ വോട്ടര്‍ തട്ടിപ്പും തിരഞ്ഞെടുപ്പ് തട്ടിപ്പും നടന്നിട്ടുണ്ട് എന്നുമാണ് ട്രംപിന്റെ ട്വീറ്റ്. അതേസമയം തട്ടിപ്പ് നടന്നുവെന്ന് പറയുന്നത് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ആണെന്നോ എന്താണ് തെളിവെന്നോ ട്രംപ് പറയുന്നില്ല.
അതിനിടെ ട്രംപിന്റെ ഒരു ട്വീറ്റ് കൂടി ട്വിറ്റര്‍ മറച്ച് വെച്ചിരിക്കുകയാണ്. പോളിംഗ് ദിവസത്തിന് ശേഷം വന്നിട്ടുളള ഒരു വോട്ടും എണ്ണത്തിലെടുക്കില്ല എന്നുളള ട്രംപിന്റെ ട്വീറ്റാണ് ട്വിറ്റര്‍ മറച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ തുടങ്ങിയതിന് ശേഷം ക്രമക്കേട് ആരോപിക്കുന്നത് അടക്കമുളള ട്രംപിന്റെ നിരവധി ട്വീറ്റുകള്‍ ഇതിനകം ട്വിറ്റര്‍ മറച്ചിട്ടുണ്ട്. തെറ്റിദ്ധാരണാജനകമായ വിവരങ്ങളുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ ട്രംപിന്റെ ചില ട്വീറ്റുകള്‍ മറച്ചിരിക്കുന്നത്. വോട്ടിംഗ് നിര്‍ത്താന്‍ ആവശ്യപ്പെട്ടും ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന് പിന്നിലായ ഘട്ടം മുതലാണ് ട്രംപ് തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്. നിലവില്‍ 264 ഇലക്ടറല്‍ വോട്ടുകളാണ് ബൈഡനുളളത്. 6 എണ്ണം കൂടി കിട്ടിയാല്‍ ബൈഡന്‍ പുതിയ പ്രസിഡണ്ടാകും. അതിന് നെവാഡ മാത്രം ബൈഡന് ജയിച്ചാല്‍ മതി. അതേസമയം ട്രംപിന് പ്രതീക്ഷ വെയ്ക്കണമെങ്കില്‍ നാല് പ്രധാന സംസ്ഥാനങ്ങളിലും ജയിക്കണം.
അതിനിടെ പെന്‍സില്‍വാനിയയില്‍ നിയമപോരാട്ടത്തില്‍ വിജയമെന്ന് ട്രംപിന്റെ ട്വീറ്റ്. ഫിലാഡല്‍ഫിയയില്‍ ട്രംപിന്റെ ക്യാംപെയ്ന്‍ നിരീക്ഷകര്‍ക്ക് വോട്ടെണ്ണല്‍ നിരീക്ഷിക്കാന്‍ കോടതി അനുമതി നല്‍കിയിരിക്കുകയാണ്. ഡൊണാള്‍ഡ് ട്രംപിന്റെ ഒരു ഹര്‍ജി കോടതി തളളി. ജോര്‍ജിയയിലെ വോട്ടെണ്ണലിന് എതിരെ നല്‍കിയ ഹര്‍ജിയാണ് തളളിയത്.












Click it and Unblock the Notifications