കൊറോണ വൈറസ്: ബ്രിട്ടനിൽ ഒറ്റ ദിവസം മരിച്ചത് 500 പേർ, മരണം 2,352 കടന്നു, നിയന്ത്രണം കർശനമാക്കി
ലണ്ടൻ: ബ്രിട്ടനിൽ കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. 24 മണിക്കൂറിനുള്ളിൽ 500 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ കൊറോണ ബാധിച്ച് ബ്രിട്ടനിൽ മരിച്ചവരുടെ എണ്ണം 2, 352 ആയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. മാർച്ച് 31 വരെയുള്ള കാലയളവിൽ രോഗം സ്ഥിരീകരിച്ചവരിൽ 2, 352 പേരാണ് മരിച്ചതെന്ന് ബ്രിട്ടീഷ് ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു. രാജ്യത്ത് 29, 474 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ആദ്യം 4, 324 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിലും പിന്നീട് കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ബ്രിട്ടൻ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരുന്നു. പ്രധാന മന്ത്രി ബോറിസ് ജോൺസണും രോഗം സ്ഥിരീകരിച്ചിരുന്നു. ചാൾസ് രാജകുമാരന് രോഗലക്ഷണങ്ങൾ പ്രകടമായതോടെ തന്നെ നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ചയാണ് കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ പ്രകടമായത്. ഡിസംബർ മാസത്തോടെ ചൈനീസ് നഗരമായ വുഹാനിൽ നിന്ന് ആദ്യം റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് ബാധിച്ച് 44, 216 പേരാണ് മരിച്ചത്. 885,689 പേർക്ക് ഇതിനകം ലോകത്ത് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു.

രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണം ഉയരുന്നതോടെ അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് സർക്കാർ. രാജ്യത്തെ കൺവെൻഷൻ സെന്ററുകൾ ഐസിയുകളാക്കി മാറ്റുന്നതിനുള്ള നീക്കമാണ് ഇപ്പോൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഫ്ലോറൻസ് നൈറ്റിംഗേലിന്റെ സ്മരണാർത്ഥം നൈറ്റിംഗേൽ എന്ന പേരിലാണ് ബ്രിട്ടൻ പ്രത്യേക കൊവിഡ് ആശുപത്രി ആരംഭിക്കുന്നത്.












Click it and Unblock the Notifications