യുക്രൈനിന്റെ പരമാധികാരവും റഷ്യയുടെ സുരക്ഷ ആശങ്കയും ഒരുപോലെ പരിഗണിക്കണം; നിലപാട് വ്യക്തമാക്കി ചൈന
ബീജിംഗ്: യുക്രൈന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പരമാധികാരത്തെ ചൈന മാനിക്കുന്നുവെന്നും എന്നാല്‍ നാറ്റോയുടെ കിഴക്കോട്ടുള്ള വിപുലീകരണത്തെക്കുറിച്ചുള്ള റഷ്യയുടെ ആശങ്കകള്‍ ശരിയായി അഭിസംബോധന ചെയ്യപ്പെടണമെന്നും ചൈന. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് യുക്രൈന്‍- റഷ്യ തര്‍ക്കത്തില്‍ രാജ്യത്തിന്റെ നിലപാട് മുതിര്‍ന്ന യൂറോപ്യന്‍ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. യുക്രൈനിലെ നിലവിലെ സാഹചര്യം ബീജിംഗ് കാണാന്‍ ആഗ്രഹിക്കുന്ന ഒന്നല്ലെന്നും റഷ്യയും യുക്രൈനും തമ്മിലുള്ള നേരിട്ടുള്ള സംഭാഷണത്തെ എത്രയും വേഗം സ്വാഗതം ചെയ്യുമെന്നും വാങ് പറഞ്ഞു.
എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ബഹുമാനിക്കാനും സംരക്ഷിക്കാനുമാണ് ചൈന ശക്തമായി വാദിക്കുന്നത്. ഇത് യുക്രൈന്‍ പ്രശ്‌നത്തിനും ഒരുപോലെ ബാധകമാണ്. ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വാങ് പറഞ്ഞു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി ജോസെപ് ബോറെല്‍, ഫ്രഞ്ച് പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് എന്നിവരുമായി വാങ് പ്രത്യേകമായി ഫോണില്‍ സംസംരിച്ചു.

'നാറ്റോയുടെ കിഴക്കോട്ടുള്ള വിപുലീകരണം കണക്കിലെടുക്കുമ്പോള്‍, റഷ്യയുടെ നിയമാനുസൃതമായ സുരക്ഷാ ആവശ്യങ്ങള്‍ ഗൗരവമായി കാണുകയും ശരിയായി അഭിസംബോധന ചെയ്യപ്പെടുകയു വേണം എന്നും വാങ് പ്രസ്താവനയില്‍ പറഞ്ഞു. മോസ്‌കോയുടെ അധിനിവേശത്തെ അപലപിക്കുന്ന പ്രമേയത്തില്‍ യു എന്‍ സുരക്ഷാ കൗണ്‍സില്‍ വെള്ളിയാഴ്ച വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഉപരോധമോ ബലപ്രയോഗമോ പ്രയോഗിക്കുന്ന കൗണ്‍സില്‍ പ്രമേയങ്ങളെ ചൈന ചരിത്രപരമായി എതിര്‍ത്തിരുന്നുവെന്ന് വാങ് പറഞ്ഞു. കൗണ്‍സില്‍ പിരിമുറുക്കം ലഘൂകരിക്കാനാണ് ശ്രമിക്കേണ്ടതെന്നും അല്ലാതെ അവയ്ക്ക് ഇന്ധനം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വ്യാഴാഴ്ചയാണ് യുക്രൈനിലേക്ക് ആക്രമണം അഴിച്ചുവിട്ടത്. ഇത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഒരു യൂറോപ്യന്‍ രാജ്യത്തിന് നേരെ നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു. അധിനിവേശത്തിന് ആഴ്ചകള്‍ക്ക് മുമ്പ്, ചൈനയും റഷ്യയും ചര്‍ച്ച നടത്തിയിരുന്നു. ഇതാണ് മോസ്‌കോയുടെ നടപടികളെ അപലപിക്കുന്നതില്‍ നിന്ന് ഇതുവരെ ബെയ്ജിംഗ് മാറി നില്‍ക്കാന്‍ കാരണമായത്. അതേസമയം ചൈനയ്ക്ക് പരോക്ഷ മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തി. യുക്രൈനിലെ റഷ്യയുടെ ആക്രമണത്തെ പിന്തുണയ്ക്കുന്ന ഏതൊരു രാജ്യവും 'കൂട്ടായ്മയാല്‍ കളങ്കപ്പെടും' എന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

പാശ്ചാത്യ രാജ്യങ്ങള്‍ ചുമത്തുന്ന കയറ്റുമതി നിയന്ത്രണങ്ങളില്‍ നിന്ന് മോസ്‌കോയെ സഹായിക്കാന്‍ ചൈനീസ് സ്ഥാപനങ്ങള്‍ ശ്രമിച്ചാല്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് വാഷിംഗ്ടണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം യുക്രൈനില്‍ നിന്നും റഷ്യയുടെ സൈനിക പിന്മാറ്റം ആവശ്യപ്പെട്ടുള്ള യു എന്‍ രക്ഷാസമിതിയിലെ പ്രമേയം റഷ്യ വീറ്റോ ചെയ്തു. അമേരിക്കയടക്കം 11 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ ഇന്ത്യയും ചൈനയും യു എ ഇയും വിട്ടുനിന്നു. സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പൊതുസഭയിലേക്ക് എത്തും. യു എന്‍ പൊതുസഭയില്‍ പ്രമേയം കൊണ്ടുവരുമെന്ന് അമേരിക്കയും അറിയിച്ചു. ചേരി ചേരാ നയം സ്വീകരിച്ച ഇന്ത്യ ചര്‍ച്ചയിലൂടെ റഷ്യന്‍ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യപ്പെട്ടത്.

റഷ്യക്ക് എതിരായ പ്രമേയത്തില്‍ ചൈനയുടെ പിന്‍മാറ്റം അപ്രതീക്ഷിതമായിരുന്നു. എതിര്‍പ്പക്ഷത്ത് അമേരിക്കയായതിനാല്‍ റഷ്യക്ക് ചൈനയുടെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും വോട്ടെടുപ്പില്‍ നിന്നും ചൈന വിട്ടുനിന്നു. ക്രൂഡോയില്‍ കയറ്റുമതിയില്‍ ആധിപത്യമുള്ള റഷ്യയെ പിണക്കാതെ യു എ ഇയും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. അതേസമയം റഷ്യക്ക് കടുത്ത മുന്നറിയിപ്പുമായി നാറ്റോ രംഗത്തെത്തി. കിഴക്കന്‍ യൂറോപ്പില്‍ കൂടുതല്‍ സൈനിക വിന്യാസം നടത്തിയതായും നാറ്റോ വ്യക്തമാക്കി. തങ്ങളുടെ ദ്രുത പ്രതികരണ സേനയുടെ ഘടകങ്ങള്‍ കിഴക്കന്‍ യൂറോപ്പിന്റെ കരയിലും കടലിലും വായുവിലും വിന്യാസം നടത്തിയിട്ടുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു.












Click it and Unblock the Notifications