റഷ്യയുടെ അവകാശ വാദം ശരിയല്ലെന്ന് യുഎസ്: എല്ലാ മിസൈലുകളുകളും ലക്ഷ്യത്തിലെത്തിയെന്ന് പെന്റഗണ്‍
വാഷിംഗ്ടണ്‍: സിറിയന്‍ കേന്ദ്രങ്ങള്‍ക്കെതിരേ അമേരിക്കയും സഖ്യകക്ഷികളും ചേര്‍ന്നു നടത്തിയ വ്യോമാക്രമണങ്ങളിലേറെയും സിറിയന്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായുള്ള റഷ്യയുടെ അവകാശവാദം ശരിയല്ലെന്ന് പെന്റഗണ്‍. തങ്ങളുടെ എല്ലാ മിസൈലുകളും ലക്ഷ്യത്തിലേക്കെത്തിയതായും അവ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ രാസായുധ കേന്ദ്രങ്ങള്‍ക്ക് കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയതായും പെന്റഗണ്‍ വക്താവ് ലഫ്റ്റനന്റ് ജനറല്‍ കെന്നെത്ത് എഫ് മക്കെന്‍സി പറഞ്ഞു.
ദൗമയിലെ സിവിലിയന്‍മാര്‍ക്കു നേരെ രാസായുധം പ്രയോഗിച്ച സിറിയന്‍ ഭരണകൂടത്തിന് വ്യക്തമായ സന്ദേശം നല്‍കുകയായിരുന്നു മിസൈലാക്രമണങ്ങളിലൂടെ അമേരിക്കയും സഖ്യകക്ഷികളായ ഫ്രാന്‍സും ബ്രിട്ടനും ലക്ഷ്യമിട്ടിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സിറിയയിലെ രാസായുധം വികസിപ്പിക്കുന്ന മൂന്ന് കേന്ദ്രങ്ങള്‍ക്കു നേരെ 105 മിസൈലുകളാണ് അമേരിക്കയും സഖ്യകക്ഷികളും ചേര്‍ന്ന് തൊടുത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. അവയെല്ലാം ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരുകയും ചെയ്തു. സിറിയന്‍ വ്യോമപ്രതിരോധ സംവിധാനത്തെ നോക്കുകുത്തിയാക്കിക്കൊണ്ടിയാരുന്നു ആക്രമണം. തങ്ങളയച്ച ഒരു മിസൈല്‍ പോലും വിജയകരമായി പ്രതിരോധിക്കാന്‍ സിറിയയ്ക്ക് സാധിച്ചിട്ടില്ലെന്നും പെന്റഗണ്‍ വക്താവ് പറഞ്ഞു.
അതേസമയം, അമേരിക്കയും കൂട്ടാളികളും സിറിയന്‍ ലക്ഷ്യങ്ങള്‍ക്കു നേരെ തൊടുത്തുവിട്ട 103ല്‍ 71 മിസൈലുകളും സിറിയന്‍ വ്യോമപ്രതിരോധ സംവിധാനം വഴിമധ്യേ തകര്‍ത്തതായി റഷ്യന്‍ സൈനിക വക്താവ് അവകാശപ്പെട്ടിരുന്നു. 103 ക്രൂയിസ് മിസൈലുകള്‍ തൊടുത്തുവിട്ടതില്‍ 32 എണ്ണം മാത്രമേ ലക്ഷ്യസ്ഥാനത്തെത്തിയുള്ളൂ. ബാക്കി 71 എണ്ണവും ലക്ഷ്യത്തിലെത്തും മുമ്പ് തകര്‍ത്തതായി അദ്ദേഹം പറഞ്ഞിരുന്നു.
അമേരിക്കന്‍ ആക്രമണങ്ങളോട് മികച്ച രീതിയില്‍ പ്രതികരിക്കാന്‍ വ്യോമപ്രതിരോധ സംവിധാനത്തിന് സാധിച്ചിരുന്നതായും റഷ്യയുടെ എസ്-135, എസ്- 200, 2കെ2 കബ് ആന്റ് ബക് തുടങ്ങിയ സര്‍ഫസ് റ്റു എയര്‍ മിസൈലുകള്‍ ഉപയോഗിച്ചാണ് സിറിയന്‍ സൈന്യം ആക്രമണങ്ങളിലേറെയും പ്രതിരോധിച്ചതെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. തലസ്ഥാനനഗരിയായ ദമസ്‌ക്കസിന് പുറത്തുള്ള അല്‍ ദുമൈര്‍ സൈനിക വിമാനത്താവളമാണ് അമേരിക്ക ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും വിമാനത്താവളം ലക്ഷ്യമാക്കി വന്ന 12 മിസൈലുകളും സിറിയന്‍ വ്യോമപ്രതിരോധ സംവിധാനം നിഷ്ഫലമാക്കിയതായും റഷ്യന്‍ സൈനിക വക്താവ് അറിയിക്കുകയുണ്ടായി.