ട്രംപിന് വേണ്ടി കളത്തിലിറങ്ങി മെലാനിയ, ബൈഡന് രൂക്ഷ വിമർശനം, 'എന്തിന് ബൈഡനെ വിശ്വസിക്കണം'?
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്ത് ഡൊണാള്‍ഡ് ട്രംപിന് രണ്ടാമതും അവസരം ലഭിക്കും എന്നുളള വന്‍ ആത്മവിശ്വാസത്തിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ഡെമോക്രാറ്റിക് പാര്‍ട്ടിയുടേതിനേക്കാള്‍ വ്യാപകമായ തിരഞ്ഞെടുപ്പ് പ്രചാരണമാണ് കൊവിഡിനിടയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇക്കുറി നടത്തിയത്. അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപും ഡൊണാള്‍ഡ് ട്രംപിന് വേണ്ടി വോട്ട് പിടിക്കാന്‍ പ്രചാരണ രംഗത്ത് സജീവമായി ഇറങ്ങിയിരുന്നു.
നോര്‍ത്ത് കരോലീനയിലെ ഹണ്ടേഴ്‌സ് വില്ലെയിലാണ് തന്റെ തനിച്ചുളള നാലാമത്തെ പ്രചാരണത്തിന് മെലാനിയ ട്രംപ് എത്തിയത്. കൊവിഡ് അടക്കമുളള വിഷയങ്ങളില്‍ പ്രതിപക്ഷമായ ഡെമോക്രാറ്റുകളെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ടുളളതായിരുന്നു മെലാനിയ ട്രംപിന്റെ പ്രസംഗങ്ങളെല്ലാം. മാധ്യമങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഡെമോക്രാറ്റുകള്‍ കൊവിഡ് മഹാമാരിയെ രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് മെലാനിയ ആരോപിച്ചു. സര്‍ക്കാരിനൊപ്പം നിന്ന് ജനങ്ങളെ ഒരുമിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം കൊവിഡിന്റെ പേരില്‍ വിഭജനത്തിനാണ് ശ്രമിക്കുന്നത് എന്നും മെലാനിയ കുറ്റപ്പെടുത്തി.

കലാപകാരികളും കൊള്ളക്കാരും അധ്വാനിക്കുന്ന പാവപ്പെട്ട ആളുകളുടെ ചെറുകിട കച്ചവടങ്ങള്‍ നശിപ്പിക്കുകയും നഗരങ്ങള്‍ക്ക് തീയിടുകയും ചെയ്തപ്പോള്‍ ഈ ഡെമോക്രാറ്റുകള്‍ എവിടെ ആയിരുന്നുവെന്ന് മെലാനിയ ട്രംപ് ചോദിച്ചു. വെള്ളിയാഴ്ച വിസ്‌കോണ്‍സിനിലും പെന്‍സില്‍വാനിയയിലും നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങള്‍ക്ക് സമാനമായ പ്രസംഗമാണ് ഹണ്ടേഴ്‌സ് വില്ലയിലും മെലാനിയ നടത്തിയത്.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയും ട്രംപിന്റെ എതിരാളിയുമായ ജോ ബൈഡനേയും മെലാനിയ കടന്നാക്രമിച്ചു. തനിക്ക് മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കാന്‍ സാധിക്കുമെന്ന് ജോ ബൈഡന്‍ പറയുന്നു. നമ്മള്‍ എന്തിന് ജോ ബൈഡനെ വിശ്വസിക്കണം എന്ന് മെലാനിയ ചോദിച്ചു. നിങ്ങള്‍ ആകെ ചെയ്യേണ്ടത് ബൈഡന്റെ കഴിഞ്ഞ 47 വര്‍ഷക്കാലത്തെ രാഷ്ട്രീയ ജീവിതം പരിശോധിക്കുകയാണ്. പെട്ടെന്നൊരുനാള്‍ അമേരിക്കന്‍ ജനതയ്ക്ക് പ്രാഥമിക പരിഗണന നല്‍കുന്ന ആളാകാന്‍ ബൈഡന് കഴിഞ്ഞോ എന്ന് പരിശോധിക്കാനും വോട്ടര്‍മാരോട് മെലാനിയ ആവശ്യപ്പെട്ടു.












Click it and Unblock the Notifications