സംവാദം ഗുണമായത് കമല ഹാരിസിന്; സർവേ ഫലങ്ങളിൽ മുൻതൂക്കം, സഹതാപ തരംഗം ട്രംപിനെ തുണയ്ക്കുമോ?
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി അധികനാളില്ല. പ്രധാന മത്സരാർത്ഥികളായ ഡൊണാൾഡ് ജെ ട്രംപും കമല ഹാരിസും ശക്തമായ പ്രചാരണം നടത്തി കൊണ്ടിരിക്കുകയാണ്. അടുത്തിടെ നടന്ന സംവാദ പരിപാടിയിൽ പക്ഷേ കൃത്യമായ മുൻതൂക്കം നേടാൻ കമലയ്ക്ക് കഴിഞ്ഞുവെന്നാണ് ലഭ്യമായ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ആദ്യ സർവേകളിൽ തന്നെ കമല ഹാരിസിന്റെ മുന്നേറ്റം പ്രകടമായിരുന്നു.
സംവാദം നടന്ന ആദ്യ ആഴ്‌ചയിൽ എടുത്ത സർവേ ഫലങ്ങളിൽ കമല കൃത്യമായ മുന്നേറ്റം പ്രകടമാക്കി എന്നത് വാസ്‌തവമാണ്. ഇക്കാര്യം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ സംവാദത്തിന്റെ പൂർണ തോതിലുള്ള വിശകലനം വോട്ടർമാരിൽ നിന്ന് പുറത്ത് വരാൻ ഒരാഴ്‌ച കൂടി കാത്തിരിക്കണം എന്നാണ് വിദഗ്‌ധരുടെ നിലപാട്.

എന്നാൽ ഇവിടെ സംവാദശേഷം ഉണ്ടായ മറ്റൊരു സവിശേഷ സാഹചര്യമാണ് കമല ഹാരിസ് ക്യാമ്പിനെ ആശങ്കയിൽ ആഴ്ത്തുന്നത്. കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ രണ്ടാമത്തെ വധശ്രമം തന്നെയാണ് ഈ വിഷയം. ഇത് ഒരിക്കൽ കൂടി ട്രംപിന് അനുകൂലമായ സഹതാപ തരംഗത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുമോ എന്നാണ് ഇനി കണ്ടറിയാനുള്ളത്.
സംവാദത്തിൽ ഗുണമുണ്ടായത് കമലയ്ക്ക് തന്നെ
ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട സർവേ പ്രകാരം നിലവിൽ രാജ്യത്ത് ആകമാനമായി മൂന്ന് ശതമാനം പോയിന്റിന്റെ പിൻബലത്തിൽ ഡൊണാൾഡ് ട്രംപിനെക്കാൾ മുന്നിലാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസ്. മിഷിഗൺ, പെൻസിൽവാനിയ, ജോർജിയ, നോർത്ത് കരോലിന, അരിസോണ എന്നീ അഞ്ച് സുപ്രധാന സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ശരാശരിയിൽ കമല ഹാരിസ് നേരിയ മുൻതൂക്കം പ്രകടമാക്കുന്നുണ്ട്.
സംവാദത്തിൽ താനാണ് ജയിച്ചതെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും അത് ശരിക്കും ഗുണമായത് കമല ഹാരിസിന് തന്നെയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയ തലത്തിൽ തന്നെ അവരുടെ ലീഡ് നില ഒരു പോയിന്റോളം ഉയർന്നു. കൂടുതൽ പേരും ഓൺലൈനിലൂടെ സംവാദ വിവരങ്ങൾ കൃത്യമായി അറിയുന്നുണ്ട് എന്നതിനാൽ തന്നെ ഇക്കാര്യത്തിൽ മറ്റൊരു ചർച്ചയ്ക്ക് വകയില്ല.
സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവമായ വോട്ടർമാരുടെ പിന്തുണ നേടിയെടുക്കാൻ ഇതിലൂടെ കമലയ്ക്ക് സാധിച്ചു എന്നതാണ് ഈ മുന്നേറ്റം തെളിയിക്കുന്നത്. എങ്കിലും വരുന്ന ഒരാഴ്‌ച ഇതേ നില തുടരുകയാണെങ്കിൽ മാത്രമേ കമലയ്ക്ക് മുൻതൂക്കം ഉണ്ടെന്ന് ഉറപ്പിച്ചു പറയാൻ കഴിയൂ എന്നതും നിങ്ങളുടെ ഓർമ്മയിൽ വയ്‌ക്കേണ്ട കാര്യമാണ്.
സഹതാപതരംഗം ട്രംപിനെ തുണയ്ക്കുമോ?
കഴിഞ്ഞ ബുധനാഴ്‌ച നടന്ന സംവാദത്തിന് ശേഷം ചില അപ്രതീക്ഷിത സംഭവ വികാസങ്ങളും ഉണ്ടായി എന്നത് ലീഡ് നിലയെ സ്വാധീനിച്ചേക്കാം. പ്രത്യേകിച്ച് ട്രംപിന് എതിരായ വധ ശ്രമം വലിയ രീതിയിൽ വോട്ടർമാരെ സ്വാധീനിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ മുൻ പ്രസിഡന്റിന് അത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. എങ്കിലും ഇക്കാര്യത്തിൽ കൃത്യമായ ധാരണ കിട്ടണമെങ്കിൽ അടുത്ത ഒരാഴ്‌ച കൂടി കാത്തിരിക്കേണ്ടി വരും.












Click it and Unblock the Notifications