ആരാണ് ഖാസിം സുലൈമാനി? എന്താണ് ഖുദ്സ് ഫോഴ്സ്; അമേരിക്ക വധിച്ചത് ഇറാനില്‍ വീരപരവേഷമുള്ള സേനാ മേധാവിയെ
Recommended Video
ഇറാൻ റെവല്യൂഷണറി ഗാർഡ് ഖുദ്‌സ് സൈനിക കമാന്റർ മേജർ ജനറൽ ഖാസിം സുലൈമാനിയെ വെച്ച് വ്യോമാക്രമണത്തിലൂടെ അമേരിക്കന്‍ സൈന്യം വധിച്ചതോടെ മേഖലയില്‍ സംഘര്‍ഷാവസ്ഥ അതീവ രൂക്ഷമായിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഖാസിം സുലൈമാനി അടക്കം എട്ടുപേരെ യുഎസ് സേന കൊലപ്പെടുത്തിയത്.
ആക്രമണം ട്രംപിന്‍റെ നിര്‍ദ്ദേശപ്രകാരമാണെന്ന് പെന്‍റഗണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ യുഎസിനെതിരെ താക്കീതുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമനൈനി അടക്കം രംഗത്ത് എത്തിയിട്ടുണ്ട്, സുലൈമാനിയുടെ മരണംകൊണ്ട് അദ്ദേഹത്തിന്റെ ദൗത്യം അവസാനിക്കുന്നില്ലെന്നും ഇറാൻ സൈന്യത്തിന്റെ ആത്മവീര്യം ഇരട്ടിക്കുകയാണ് ചെയ്തതെന്നും ആയത്തുല്ല അലി ഖൊമനൈനി പറഞ്ഞു. സൈന്യത്തില്‍ വീരപരിവേഷമുള്ള സുലൈമാനിയുടെ മരണം ഇറാന് കനത്ത തിരിച്ചടിയാണ്.
ഖാസിം സുലൈമാനിയെക്കുറിച്ചും ഖുദ്സ് സേനയെക്കുറിച്ചും ഇവിടെ കുടൂതല്‍ അറിയാം..

സ്പെഷ്യല്‍ അസോള്‍ട്ട് സേന
ഇറാന്റെ സായുധ സൈന്യങ്ങളിലൊന്നായ 'ഇസ്ലാമിക് റെവലൂഷനറി ഗാർഡ്‌സ് കോർപ്സിന്‍റെ (ഐ ആർ ജി സി) ഭാഗമായ സ്പെഷ്യല്‍ അസോള്‍ട്ട് സേനയാണ് ഖുദ്സ് ഫോഴ്സ്. ഇറാന്‍ വിപ്ലവത്തിന് ശേഷം ആയത്തുള്ള റൂഹത്തുള്ള ഖൊമനൈനിയുടെ നിര്‍ദ്ദേശപ്രകാരം 1979 ഏപ്രില്‍ 2 നാണ് ഐ ആർ ജി സി സ്ഥാപിതമാവുന്നത്.

രഹസ്യാന്വേഷണ വിഭാഗമായും
ഇറാനിയന്‍ ഭരണഘടന അനുസരിച്ച് രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ സംരക്ഷിക്കുകയും അഭ്യന്തര ക്രമസമാധാനം പാലിക്കുന്നത് സൈന്യത്തിന്‍റെ ചുമതലയാവുമ്പോള്‍ രാജ്യത്തിന്‍റെ ഇസ്ലാമിക് റിപ്പബ്ലിക് രാഷ്ട്രീയ വ്യവസ്ഥ്യയെ സംരക്ഷിച്ച് നിര്‍ത്തുന്നതിനാണ് 'ഇസ്ലാമിക് റെവലൂഷനറി ഗാർഡ്‌സ് കോർപ്സ് പ്രധാന്യം നല്‍കുന്നത്. ഇസ്ലാമിക ഭരണകൂടത്തെ അട്ടിമറിക്കാനുള്ള വിദേശ ഇടപെടലുകളെ തടയാനുള്ള രഹസ്യാന്വേഷണ വിഭാഗമായും സേന പ്രവര്‍ത്തിക്കുന്നു.

തീവ്രവാദ സംഘടന
കര, നാവിക, വ്യോമ വിഭാഗങ്ങളിലായി 125000 സൈനികരാണ് റെവല്യൂഷണറി ഗാര്‍ഡില്‍ നിലവില്‍ അംഗങ്ങളായിട്ടുള്ളത്. അതേസമയം ബഹ്‌റൈൻ, സൗദി അറേബ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇസ്ലാമിക് റെവലൂഷനറി ഗാർഡ്‌സ് കോർപ്സിനെ ഒരു തീവ്രവാദ സംഘടനയായിട്ടാണ് കണക്കാക്കുന്നത്.

രാജ്യത്ത് മാത്രം ഒതുങ്ങി നില്‍ക്കാതെ
ഇസ്ലാമിക് റെവലൂഷനറി ഗാർഡ്‌സ് കോർപ്സിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാഗമായ സ്‌പെഷ്യൽ അസോൾട്ട് സേനയാണ് ഖുദ്സ് ഫോഴ്‌സ്. രാജ്യത്ത് മാത്രം ഒതുങ്ങി നില്‍ക്കാതെ മധ്യപൂര്‍വേഷ്യയില്‍ അങ്ങോളമിങ്ങോളും ഖുദ്സ് ഫോഴ്സ് ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രദേശത്തെ രാഷ്ട്രീയ അസ്ഥിരത പരമാവധി മുതലെടുത്ത ഖുദ്സ് ഫോഴ്സ് കഴിഞ്ഞ പതിനാറു വർഷക്കാലമായി മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

ഖാസിം സുലൈമാനി
ഇറാന്‍റെ രാഷ്ട്രീയ സ്വാധീനം കൂടി ഉപയോഗിച്ചായിരുന്നു ഖുദ്സ് സേനയുടെ പ്രവര്‍ത്തനം. അമേരിക്കയുടെ ഇറാഖ് അധിനിവേശം, യെമനിലും സിറിയയിലും ഉണ്ടായ ആഭ്യന്തര യുദ്ധങ്ങൾ തുടങ്ങിയ സാഹചര്യങ്ങള്‍ കൃത്യമായി വിനിയോഗിച്ച ഖുദ്സ് പ്രദേശത്തെ സുന്നി അറബ് രാജ്യങ്ങളെ സദാ ഭയപ്പെടുത്തി നിര്‍ത്താനും ഇറാന്‍ ഈ ഫോഴസിനെ ഉപയോഗിച്ചു. ഈ സേനയുടെ തലവനാണ് ഇന്ന് കൊല്ലപ്പെട്ട ഖാസിം സുലൈമാനി.

രാഷ്ട്രീയത്തിലേക്ക്
1957 ല്‍ കെര്‍മന്‍ പ്രദേശത്ത് ജനിച്ച സുലൈമാനി 1976 ല്‍ ഇറാനിലെ ഷാ ഭരണകൂടത്തിനെതിരെ നടന്ന വിപ്ലവത്തില്‍ അണിചേര്‍ന്നുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ്‌സ് കോർപ്സ് എന്ന സേന സ്ഥാപിക്കപ്പെട്ടപ്പോൾ, സുലൈമാനി അതിൽ ഒരു സാധാരണ അംഗമായി അണിചേര്‍ന്നു. പിന്നീട് തന്‍റെ പ്രവര്‍ത്തന മികവ് കൊണ്ട് സുലൈമാനി കമാന്‍ഡര്‍ പദവിയില്‍ വരെ എത്തി.

1998 ല്‍
1998 ലാണ് ഇറാനിലെ സര്‍വ്വാധിപതിയായ ഖൊമനൈനേനി ഖുദ്സ് ഫോഴ്സിന്‍റെ തലവനായി ഖാസിം സുലൈമാനിയെ നിയോഗിക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്‍റെ പിന്തുണയോടെ ഇറാന്‍റെ മധ്യപൂര്‍വേഷ്യയിലെ സൈനിക നയത്തിന്‍റെ ചുക്കാന്‍ പിടിച്ചിരുന്നത് ജനറല്‍ സുലൈമാനി ആയിരുന്നുവെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കരുത്തന്‍
ഖുദ്സ് ഫോഴ്സിന്‍റെ തലവനായ സുലൈമാനി ഇറാനിലെ ഏറ്റവും കരുത്തനായ സൈനിക മേധാവികളില്‍ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. ഇറാന്‍ ആത്മീയാചാര്യന്‍ ആയത്തുള്ള അലി ഖൊമനൈനിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിയാണ് സുലൈമാന്‍. സുലൈമാനിയുടെ വധം ഇറാന് കനത്ത തിരിച്ചടിയാണ്. അതുകൊണ്ട് തന്നെയാണ് ആയത്തുള്ള ഖൊമനൈനി ഉള്‍പ്പടേയുള്ളവര്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്.












Click it and Unblock the Notifications